എറിയാട്: റോഡിൽനിന്നും കണ്ടുകിട്ടിയ സ്വർണമാല ഉടമയ്ക്കുതിരികെ നൽകി എറിയാട് സ്വദേശിയായ നീലക്കരെഴുത്ത് ഹുസൈൻ മാതൃകയായി.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് എറിയാട് സർവീസ് സഹകരണ ബാങ്ക് പരിസരത്ത് റോഡ് സൈഡിൽ കിടക്കുകയായിരുന്ന ഒരു പവനിലധികം വരുന്ന സ്വർണ മാല ഹുസൈന് കളഞ്ഞുകിട്ടിയത്.
ഉടൻതന്നെ ബാങ്കിൽ ഏൽപ്പിക്കുകയും ഈ വിവരം ബാങ്ക് അധികൃതർ സമീപത്തെ റസിഡന്റ്സ് അസോസിയേഷനുകളുടെ വാട്സ്ാപ് ഗ്രൂപ്പുകളിൽ പങ്കുവച്ചതിനെത്തുടർന്ന് ബന്ധുക്കൾ മുഖേന ഉടമസ്ഥരായ മതിലകം താമരക്കുളത്തുള്ള പണിക്കാട്ടിൽ വീട്ടിൽ സജീവൻ വിവരമറിയുകയുമായിരുന്നു.
സജീവന്റെ മകൻ നാലുവയസുള്ള വൈഭവിന്റേതായിരുന്നു മാല. എറിയാട് ആറാട്ടുവഴിയിലുള്ള സഹോദരിയെ സന്ദർശിച്ച് തിരികെ സ്കൂട്ടറിൽ പോകുമ്പോഴാണ് കുട്ടിയുടെ കഴുത്തിൽനിന്നും സ്വർണമാല നഷ്ടപ്പെട്ടത്. വീട്ടിൽ തിരികെ എത്തിയപ്പഴാണ് മാല നഷ്ടപ്പെട്ട വിവരം അറിഞ്ഞത്.
ബുധനാഴ്ച രാവിലെ ബാങ്കിലെത്തി സജീവനും ഭാര്യയും തെളിവു ഹാജരാക്കി ഹുസൈനിൽ നിന്നും മാല ഏറ്റുവാങ്ങി. മാല തിരികെ ലഭിച്ച സന്തോഷത്തിൽ ഹുസൈന് സ്നേഹസമ്മാനവും കൈമാറിയാണ് സജീവനും ഭാര്യയും തിരികെ പോയത്.
ബാങ്ക് പ്രസിഡന്റ് പി.എസ്. മുജീബ് റഹ്മാൻ, ബാങ്ക് സെക്രട്ടറി എ.എസ്. റാഫി , അസിസ്റ്റന്റ്് സെക്രട്ടറി സി.പി. തമ്പി തുടങ്ങിയവരുടെ സാന്നിധ്യത്തിലാണു മാല കൈമാറിയത്. ഹുസൈന്റെ സത്യസന്ധതയെ ബാങ്ക് പ്രസിഡന്റ് അഭിനന്ദിച്ചു.