102 വയസുകാരി ഫിലോമിന ബേബി പൊതുപ്രവർത്തകർക്കൊപ്പം.
കൊച്ചി: ചെല്ലാനം മറുവക്കാട് പാടശേഖരത്തിൽ തന്റെ അഞ്ചേക്കർ വയലുകളിൽ സുരക്ഷിതമായി പൊക്കാളി കൃഷി വിളവെടുക്കാൻ സാഹചര്യം ഒരുക്കണമെന്നാവശ്യപ്പെട്ടു 102 വയസുകാരി പ്രതിപക്ഷ നേതാവിന് നിവേദനം നൽകി. ചെല്ലാനം കളത്തിങ്കൽ പരേതനായ ജോസഫിന്റെ ഭാര്യ ഫിലോമിന ബേബിയാണ് നിവേദനം നൽകിയത്.
പതിനാറാം വയസു മുതൽ ഫിലോമിന കൃഷി ചെയ്തുവരുന്നു. 1990ൽ ഭർത്താവിന്റെ മരണത്തിനു ശേഷം മക്കളുടെ സഹായത്തോടെ കൃഷി തുടർന്നു. എല്ലാ വർഷവും നിലം ഉഴുതുമറിച്ച് വിത്ത് വിതയ്ക്കും. എന്നാൽ പാടശേഖരത്തിലെ ജലനിരപ്പ് കൃഷിക്ക് അനുയോജ്യമായ രീതിയിൽ കൃഷി വകുപ്പ് നിയന്ത്രിക്കാറില്ലെന്നു ഫിലോമിന പറയുന്നു. മിക്ക വർഷങ്ങളിലും വിളവെടുക്കുന്നതിനു മുമ്പ് തന്നെ കൃഷി നശിക്കുകയാണ് പതിവ്. പിഎൽഡിഎ സമിതി അംഗവും കൂടിയായ പ്രതിപക്ഷ നേതാവ് വിഷയത്തിൽ ഇടപെടണമെന്നാണ് ആവശ്യം.
തന്റെ കണ്ണടയുന്നതിനു മുമ്പെങ്കിലും നെൽകൃഷി വിജയകരമായി പരിപാലിക്കാനുള്ള സാഹചര്യം ഒരുക്കണമെന്നു നിവേദനത്തിൽ അവർ അഭ്യർഥിച്ചു. മകൻ ജോസഫാണ് ഫിലോമിനയ്ക്കു വേണ്ടി നിവേദനം സമർപ്പിച്ചത്. വിഷയത്തിൽ ഇടപെടാമെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അറിയിച്ചു.
Tags : Local News Nattuvishesham Ernakulam