അതീന്ദ്രൻ
തോമസ് വർഗീസ്
തിരുവനന്തപുരം: മൈതാനത്തിറങ്ങിയാൽ ഒരു ഗോളെങ്കിലും എതിരാളികളുടെ വലയിൽ നിക്ഷേപിക്കണം. അതാണ് അതീന്ദ്രന്റെ ലക്ഷ്യം. ആ ലക്ഷ്യം ഇക്കുറിയും കൃത്യമായി നടപ്പാക്കി തലസ്ഥാനത്തെ ഫുട്ബോൾ പ്രേമികൾക്ക് മികച്ച പ്രകടനം സമ്മാനിക്കുന്നു.
സംസ്ഥാന യൂത്ത് ഫുട്ബോൾ മത്സരത്തിൽ രണ്ടു മത്സരത്തിനിറങ്ങി രണ്ടിലും ഗോൾനേട്ടവുമായി ശ്രദ്ധേയനാവുകയാണ് ആലപ്പുഴയുടെ കെ.പി അതീന്ദ്രനെന്ന 18 കാരൻ. യൂത്ത് ഫുട്ബോളിൽ ആലപ്പുഴയെ സെമിയിൽ എത്തിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചതും അതീന്ദ്രന്റെ പ്രകടനമാണ്. ഇതിനു മുന്പ് നടന്ന മത്സരങ്ങളിൽ എറണാകുളത്തിനും കണ്ണൂരിനുമെതിരേ ഗോൾ നേട്ടം സ്വന്തമാക്കി. ഇന്നു നടക്കുന്ന സെമിയിൽ മലപ്പുറത്തിനെതിരേ മികച്ച പ്രകടനം നടത്തി ആലപ്പുഴയെ ഫൈനലിൽ എത്തിക്കുകയാണ് തന്റെ ലക്ഷ്യമെന്നു അതീന്ദ്രൻ പറഞ്ഞു.
സ്ട്രൈക്കർ പൊസിഷനിലും മിഡ്ഫീൽഡിലും ഒരേപോലെ കളിക്കാൻ മിടുക്കു കാട്ടുന്ന ഈ കാൽപന്തുകളിക്കാരൻ അഞ്ചാം ക്ലാസിൽ പഠിക്കുന്പോഴാണ് പരിശീലനം തുടങ്ങിയത് . കോഴിക്കോട് മെഡിക്കൽ കോളജ് ഗ്രൗണ്ടിലായിരുന്നു ആദ്യഘട്ടത്തിലെ പരിശീലനം. പികെബിസി ക്ലബിന്റെ പരിശീലനമായിരുന്നു. തുടർന്ന് എംഎസ്പി മലപ്പുറം ടീമിനൊപ്പം രാജ്യത്തെ തന്നെ സ്കൂൾ തലത്തിലെ മികച്ച ടൂർണമെന്റായ സുബ്രതോ കപ്പ് ഫുട്ബോളിൽ സെമിയിൽ ഇടംപിടിച്ചു. 2022-ൽ ആൻഡമാനിൽ നടന്ന ദേശീയ സ്കൂൾ ഗെയിംസിൽ ജൂണിയർ വിഭാഗത്തിൽ ചാന്പ്യൻമാരായ കേരള ടീമിന്റെ കരുത്തായി മാറി.
സ്കൂൾ തലത്തിലെ മികച്ച പ്രകടത്തിനു പിന്നാലെ കേരളാ പ്രീമിയർ ലീഗിലും അതീന്ദ്രൻ ഇടംപിടിച്ചു. ഇന്റർ കേരളാ എഫ്സിക്കുവേണ്ടി അവസാനത്തെ അഞ്ചു മത്സരത്തിനിറങ്ങി മൂന്നു ഗോളുകൾ സ്വന്തമാക്കി. സംസ്ഥാന സീനിയർ ഫുട്ബോൾ ടൂർണമെന്റിൽ ആലപ്പുഴയ്ക്കുവേണ്ടി ജഴ്സി അണിഞ്ഞ് രണ്ടു ഗോൾ നേട്ടവും സ്വന്തമാക്കി. ഈ പ്രകടനത്തോടെ അതീന്ദ്രനു മുന്നിൽ സന്തോഷ് ട്രോഫി കേരളാ ക്യാന്പിലേയ്ക്കുള്ള വാതിലും തുറന്നു. അടുത്തവർഷം സന്തോഷ് ട്രോഫി ടീമിൽ ഇടം പിടിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് ഈ 18 കാരൻ. തിരുവനന്തപുരത്ത് രണ്ടു മത്സരത്തിനിറങ്ങി രണ്ടിലും ഗോൾ നേട്ടം സ്വന്തമാക്കിയാണ് യൂത്തിലും തിളങ്ങിയത്.
കോഴിക്കോട് പുതിയങ്ങാടി എടയ്ക്കാട് കോയിക്കൽ പ്രസാദിന്റെയും ഷീബയുടേയും മൂന്നു മക്കളിൽ രണ്ടാമത്തെയാളാണ് ഒന്നാം വർഷ ഡിഗ്രി വിദ്യാർഥിയായ അതീന്ദ്രൻ. കോഴിക്കോടുകാരൻ ആലപ്പുഴയ്ക്കു വേണ്ടി ജഴ്സി അണിയുന്നതിനു കാരണം കോച്ച് റോബിൻ ആലപ്പുഴയിലായതിനാലാണ്. മാവേലിക്കര ബിഷപ് മൂർ കോളജ് ഗ്രൗണ്ടിലാണ് അതീന്ദ്രൻ പരിശീലനം നടത്തുന്നത്.