പാലക്കാട്: ജില്ലയിലെ പകർച്ചവ്യാധി പ്രതിരോധപ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി ജില്ലാ പൊതുജനാരോഗ്യസമിതിയോഗം ചേർന്നു.
കഴിഞ്ഞ ആറുമാസത്തിനിടെ വിവിധ രോഗങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും നിലവിൽ രോഗികളുടെ എണ്ണത്തിൽ കുറവ് വന്നീട്ടുണ്ടെന്ന് യോഗം വിലയിരുത്തി.
അമീബിക് മസ്തിഷ്കജ്വരം നാല് കേസുകളും, ബ്രൂസെല്ലോസിസ്, മീലിയോഡോസിസ് എന്നിവ ഓരോ കേസുകളുമാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തിരുന്നത്. മെഡിക്കൽ കോളജ് ഉൾപ്പെടെ ജില്ലയിലെ എല്ലാ താലൂക്ക് ആശുപത്രികളിലും പേവിഷബാധ പ്രതിരോധത്തിനുള്ള സിറം ലഭ്യമാണെന്നു ഡെപ്യൂട്ടി ഡി.എം.ഒ യോഗത്തിൽ അറിയിച്ചു.
മഞ്ഞപ്പിത്ത രോഗം ബാധിച്ചവർ ഒറ്റപ്പെട്ട് കഴിയാതെയിരിക്കുന്നത് (ഐസോലേഷൻ) രോഗം മറ്റുള്ളവരിലേക്ക് പടരാൻ കാരണമാകുന്നുണ്ടെന്നു സമിതി വിലയിരുത്തി.
ഇതുതടയാൻ പൊതുജനങ്ങൾക്കിടയിലും രോഗം ചികിത്സിക്കുന്നവർക്കിടയിലും ബോധവത്കരണം ശക്തമാക്കേണ്ടതുണ്ടെന്നും വിലയിരുത്തി. യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചേംബറിൽ ചേർന്ന യോഗത്തിൽ ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കാവ്യ കരുണാകരൻ, ജില്ലാ മെഡിക്കൽ ഓഫീസർ (ആയുർവേദം) ഡോ. ആഗ്നസ്, പാലക്കാട് ഗവ. മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ.ബി.ശ്രീറാം, ഹോമിയോ വിഭാഗം മെഡിക്കൽ ഓഫീസർ ഡോ. കവിത, വിവിധ വകുപ്പുമേധാവികൾ, സംഘടനാ പ്രതിനിധികൾ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു
Tags : nattuvisheasham local