പാലക്കാട്: സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി, മികച്ച തൊഴിലിടങ്ങൾ സൃഷ്ടിക്കാൻ സംസ്ഥാന സർക്കാർ പ്രത്യേകം ശ്രദ്ധചെലുത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
ജില്ലയിൽ നിർമാണം പൂർത്തീകരിച്ച കല്ലടിക്കോട് പോലീസ് സ്റ്റേഷൻ ഉൾപ്പെടെ സംസ്ഥാനത്തെ 13 പോലീസ് സ്റ്റേഷനുകളുടെയും റെയിൽ മൈത്രി മൊബൈൽ ആപ്ലിക്കേഷന്റെയും തിരുവനന്തപുരം കെമിക്കൽ എക്സാമിനേഴ്സ് ലബോറട്ടറി അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്റെയും മറ്റു ചില മന്ദിരങ്ങളുടെയും ശിലാസ്ഥാപനകർമവും നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ പത്ത് വർഷത്തിൽ പോലീസ് സേനയുടെ അടിസ്ഥാന സൗകര്യങ്ങളിൽ വന്ന മാറ്റങ്ങൾ പരിശോധിച്ചാൽ പുരോഗതി ബോധ്യമാകും.
സ്ത്രീകൾക്കും കുട്ടികൾക്കും ഭിന്നശേഷിക്കാർക്കുമായി പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
കാലത്തിന്റെ മാറ്റത്തിനനുസരിച്ച് പുതുതായി നിർമിക്കപ്പെടുന്ന എല്ലാ പോലീസ് സ്റ്റേഷനുകളും ജനസൗഹൃദപരമായ പ്രവർത്തനങ്ങൾക്കാണ് രൂപകല്പന ചെയ്തിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
കല്ലടിക്കോട് പോലീസ് സ്റ്റേഷൻ പരിസരത്ത് സംഘടിപ്പിച്ച ഉദ്ഘാടന പരിപാടിയിൽ കെ. ശാന്തകുമാരി എംഎൽഎ അധ്യക്ഷത വഹിച്ചു. വി.കെ. ശ്രീകണ്ഠൻ എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.എം. ശശി എന്നിവർ മുഖ്യാതിഥികളായി. തൃശൂർ റേഞ്ച് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ അരുൾ ബി. കൃഷ്ണ വിശിഷ്ടാതിഥിയായി.
മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നീതു ശങ്കർ, കരിന്പ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീലത, തച്ചന്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേരി ജോസഫ്, കാരാകുറുശി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റിയാസ് നാലകത്ത്, ജില്ലാ പഞ്ചായത്ത് മെംബർ ബീന ജോയ്, ബ്ലോക്ക് പഞ്ചായത്ത് മെംബർ സുഹത ഷമീർ, വാർഡ് മെംബർ സി.കെ മുഹമ്മദ് മുസ്തഫ, ജില്ലാ പോലീസ് മേധാവി അജിത് കുമാർ, അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് എസ്. ഷംസുദ്ദീൻ, സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി കെ. വിജയകുമാർ, മണ്ണാർക്കാട് ഡിവൈഎസ്പി എം. സന്തോഷ് കുമാർ എന്നിവർ പ്രസംഗിച്ചു.