കാട്ടാക്കട: കാട്ടാക്കടയിലെ പുതിയ കോടതി സമുച്ചയ നിർമാണ പ്രവൃത്തികൾ വിലയിരുത്താൻ ജുഡീഷ്യൽ ഓഫീസർമാരെത്തി. കോടതി സമുച്ചയ നിർമാണം വേഗത്തിൽ പൂർത്തിയാക്കാൻ നിർദേശിച്ചു.
ജില്ല ജഡ്ജി സി. രമേഷ്കുമാർ, കാട്ടാക്കട ജുഡീഷൽ മജിസ്ട്രേറ്റ് ശിവ ശരത്ത്, ഐ.ബി.സതീഷ് എംഎൽഎ എന്നിവരാണ് മരാമത്ത് കെട്ടിടവിഭാഗം ഉദ്യോഗസ്ഥരുമൊത്ത് നിർമാണം പുരോഗമിക്കുന്ന കോ ടതി സമുച്ചയത്തിലെത്തിയത്.
ഒന്നാംഘട്ടം പൂർത്തിയായ മന്ദിരത്തിൽ കോടതി മുറികൾ, കോർട്ട് ഹാൾ, തൊണ്ടിമുറി തുടങ്ങിയവയുടെ സൗകര്യങ്ങൾ വിലയിരുത്തി. 20.84 കോടി രൂപ വിനിയോഗിച്ചാണ് ആറുനിലകളുള്ള കോടതി സമുച്ചയം നിർമിക്കുന്നത്. 4342.12 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള സമുച്ചയത്തിൽ അഞ്ചു കോടതികൾക്ക് പ്രവർത്തിക്കാം. ആദ്യഘട്ടം നിർമാണം പൂർത്തിയായി.
ശേഷിക്കുന്ന നിർമാണം ഏപ്രിലിൽ പൂർത്തിയാക്കാനാകുമെന്നു മരാമത്ത് കെട്ടിട വിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞു. ആദ്യ ഘട്ടത്തിലെ രണ്ടു നിലകൾ പൂർണമായി പ്രവർത്തന സജ്ജമായതിനാൽ മജിസ്ട്രേട്ട് കോടതി പുതിയ മന്ദിരത്തിലേക്ക് മാറ്റാൻ തടസമുണ്ടാകില്ല. ഇതിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. ഓഗസ്റ്റ് വരെയാണ് നിർമാണ കാലാവധി.
സമുച്ചയത്തിൽ ആറു കോടതികൾക്കു പ്രവർത്തിക്കാനുള്ള സൗകര്യമുണ്ട്. പുതിയ സമുച്ചയം പൂർത്തിയാകുന്നതോടെ കാട്ടാക്കടയ്ക്ക് അനുവദിച്ച കോടതികൾ വീണ്ടും കാട്ടാക്കടയിലേക്കു കൊണ്ടുവരാനാകുമെന്നു ബാർ അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. ഹൈക്കോടതി അംഗീകരിച്ച രൂപരേഖ അനുസരിച്ചാണു നിർമാണം. പ്രോസിക്യൂട്ടർ ഓഫീസും സൗകര്യവും ഒരുക്കാൻ ഹൈക്കോടതി അനുവദിച്ചാൽ തയാറാണെന്നു മരാമത്ത് ഉദ്യോഗസ്ഥർ പറഞ്ഞു. ജംഗ്ഷനിലെ വാടക കെട്ടിടത്തിലുള്ള മുറിയിലാണ് പ്രോസിക്യൂട്ടർ ഓഫീസ് പ്രവർത്തിക്കുന്നത്.