മലപ്പുറം: ഡിസ്ചാർജ് ചെയ്ത രോഗിയെ ബില്ല് അടക്കുന്നതുവരെ ആശുപത്രിയിൽ തടഞ്ഞുവയ്ക്കാനാകില്ലെന്നും ഇങ്ങനെ ചെയ്ത സ്റ്റാർ ഹെൽത്ത് ഇൻഷ്വറൻസ് കന്പനിയും സ്വകാര്യ ആശുപത്രിയും 30,000 രൂപ രോഗിക്ക് നഷ്ടപരിഹാരം നൽകണമെന്നും ജില്ലാ ഉപഭോക്തൃ കമ്മീഷൻ വിധിച്ചു. ചുങ്കത്തറ സ്വദേശി നൽകിയ പരാതിയിലാണ് കമ്മീഷന്റെ നടപടി.
പരാതിക്കാരന്റെയും കുടുംബത്തിന്റെയും പേരിൽ 2015 മുതൽ സ്റ്റാർ ഹെൽത്ത് ഇൻഷ്വറൻസ് പോളിസി ഉണ്ടായിരുന്നതാണ്.
2024 സെപതംബർ 18ന് പരാതിക്കാരന്റെ മകന് ശ്വാസതടസം അനുഭവപ്പെട്ടതിനാൽ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.
തുടർന്ന് 2024 സെപ്റ്റംബർ 19ന് ഡിസ്ചാർജായി. ചികിത്സയിലേക്ക് മുൻകൂറായി 11,000 രൂപ ഇൻഷ്വറൻസ് അനുവദിച്ചെങ്കിലും ഡിസ്ചാർജ് ബിൽ 66,500 രൂപയ്ക്ക് പകരം 41,800 രൂപ മാത്രമാണ് ഇൻഷ്വറൻസ് തുക അനുവദിച്ചത്.
കൂടുതൽ തുക അനുവദിക്കാൻ കഴിയില്ലെന്ന് കന്പനി അറിയിച്ചു. ഇതോടെ ബന്ധുക്കളിൽനിന്ന് പണം കടം വാങ്ങി ബില്ല് പൂർണമായും അടച്ച ശേഷം വൈകിട്ടാണ് ആശുപത്രി വിട്ടുപോകാൻ ഹരജിക്കാരനും മകനും കഴിഞ്ഞത്.
പിന്നീട് അഞ്ചു ദിവസം കഴിഞ്ഞ് 23,905 രൂപ കൂടി ഇൻഷ്വറൻസ് കന്പനി അനുവദിച്ചു. തുടർന്നാണ് ഹർജിക്കാരൻ മുഴുവൻ ചികിത്സാച്ചെലവും അനുവദിക്കണമെന്നും ആശുപത്രി ബില്ല് അടയ്ക്കാൻ കഴിയാത്തതിനാൽ ഹോസ്പിറ്റലിൽ കഴിയേണ്ടി വന്നതിൽ ആശുപത്രിയുടെയും ഇൻഷ്വറൻസ് കന്പനിയുടെയും ഭാഗത്തു വീഴ്ചയുണ്ടെന്നും ആരോപിച്ച് കമ്മീഷനിൽ പരാതിപ്പെട്ടത്.
ആശുപത്രി രേഖകളിൽ അഡ്മിഷന്റെയും ഡിസ്ചാർജിന്റെയും തിയതിക്കൊപ്പം സമയം കൂടി രേഖപ്പെടുത്താൻ ആശുപത്രികൾക്ക് ബാധ്യതയുണ്ടെന്നും മെഡിക്കൽ ബില്ല് അടയ്ക്കാത്തതിന്റെ പേരിൽ രോഗിയെ ആശുപത്രി വിട്ടുപോകാൻ അനുവദിക്കാതിരിക്കുന്നത് സേവനത്തിലെ വീഴ്ചയാണെന്നും കമ്മിഷൻ വിധിച്ചു. രോഗിയെ ചികിത്സയ്ക്കുശേഷം ഡിസ്ചാർജ് ചെയ്യുന്നതും ആശുപത്രി ബില്ല് അടക്കുന്നതും രണ്ട് നടപടികളാണെന്നും കമ്മീഷൻ വിധിച്ചു.
ശസ്ത്രക്രിയ കഴിഞ്ഞ രോഗിയെ രാവിലെ ഡിസ്ചാർജ് ചെയ്തിട്ടും വൈകുന്നേരം വരെ ഇൻഷ്വറൻസ് തുക അനുവദിക്കാത്തതിനാൽ ആശുപത്രിയിൽ കഴിയാനിട വന്നതിൽ ഇൻഷ്വറൻസ് കന്പനിയുടെയും ആശുപത്രിയുടെയും ഭാഗത്തു വീഴ്ചയുണ്ടെന്ന് കണ്ടെത്തിയാണ് മുഴുവൻ ചികിത്സാച്ചെലവും നഷ്ടപരിഹാരമായി 25,000 രൂപയും കോടതിച്ചെലവായി 5,000 രൂപയും കമ്മീഷൻ അനുവദിച്ചത്.
നാൽപത്തഞ്ച് ദിവസത്തിനകം വിധി നടപ്പാക്കാത്തപക്ഷം വിധി സംഖ്യക്ക് ഒന്പത് ശതമാനം പലിശയും നൽകണമെന്ന് കെ. മോഹൻദാസ് പ്രസിഡന്റും പ്രീതി ശിവരാമൻ, സി.വി. മുഹമ്മദ് ഇസ്മായിൽ എന്നിവർ അംഗങ്ങളുമായ കമ്മീഷൻ വിധിച്ചത്.
Tags : Insurance company hospital to pay