കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് സർവകലാശാലയിൽ അഞ്ചാമത് ബിരുദദാന സമ്മേളനത്തിൽ ചാൻസലറുമായ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ സർട്ടിഫിക്കറ്റ് വ
പൂക്കോട്(വയനാട്): ബിരുദധാരികളുടെ ലക്ഷ്യം ജോലി മാത്രമാകരുതെന്ന് കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് സർവകലാശാലാ ആസ്ഥാനത്ത് അഞ്ചാമത് ബിരുദദാന സമ്മേളനത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മറ്റുള്ളവർക്ക് ജോലി നൽകാൻ ഉതകുന്ന രീതിയിൽ നൂതന സംരംഭകരാകാൻ ബിരുദധാരികൾ ശ്രമിക്കണം. പൗൾട്രി സയൻസിൽ കോഴ്സുകൾ നടത്തുന്ന രാജ്യത്തെ രണ്ട് സർവകലാശാലകളിൽ ഒന്നാണ് പൂക്കോടിലേത്. ഇത് അഭിമാനകരമാണ്. ഈ കോഴ്സ് പൂർത്തിയാക്കുന്നവർക്ക് വിദേശത്തുവരെ തൊഴിൽ അവസരമുണ്ട്. യുവസംരംഭകരെ പ്രോത്സാഹിപ്പിക്കുന്ന അന്തരീക്ഷം സംസ്ഥാനത്ത് സർക്കാർ ഒരുക്കിയിട്ടുണ്ട്. സർവകലാശാലയ്ക്കു കീഴിൽ സംരംഭകത്വ വികസനത്തിനു സെൽ തുടങ്ങും. സ്ത്രീധനത്തിനെതിരേ സർവകലാശാലാ വിദ്യാർഥികൾ ഒപ്പിട്ട് സമർപ്പിച്ച നിവേദനം സംസ്ഥാനത്തിനു മാതൃകയാണെന്നും ഗവർണർ പറഞ്ഞു.
ഉന്നതവിജയം നേടിയ വിദ്യാർഥികൾക്കുള്ള സ്വർണമെഡലുകളും ബിവിഎസ്സി ആൻഡ് എഎച്ച്, എംവിഎസ്സി, പിഎച്ച്ഡി, ബിടെക്(ഡയറി സയൻസ്), എംടെക്, ബിഎസ്സി(പിപിബിഎം). ഡിപ്ലോമ കോഴ്സ് സർട്ടിഫിക്കറ്റുകൾ ചാൻസലറുമായ ഗവർണർ കബനി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വിതരണം ചെയ്തു.
രജിസ്ട്രാർ പ്രഫ.ഡോ.പി. സുധീർ ബാബു അധ്യക്ഷത വഹിച്ചു. പ്രോ ചാൻസലറും മൃഗസംരക്ഷണ-ക്ഷീര വികസന മന്ത്രിയുമായ ജെ. ചിഞ്ചുറാണി സന്ദേശം നൽകി. കർഷകർക്ക് കൈത്താങ്ങാകേണ്ടത് ഓരോ ബിരുദധാരിയുടെയും ധർമമാണെന്ന് അവർ പറഞ്ഞു.
നാഷണൽ ഡയറി ഡെവലപ്മെന്റ് ബോർഡ് ചെയർമാൻ ഡോ. മീനേഷ് ഷാ ഓണ്‍ലൈനിൽ മുഖ്യപ്രഭാഷണം നടത്തി. സർവകലാശാല ഭരണസമിതി ഇ.കെ. വിജയൻ എംഎൽഎ,
ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ, സർവകലാശാല അക്കാദമിക ഗവേഷണ വിഭാഗം ഡയറക്ടർ പ്രഫ.ഡോ സി. ലത, ഫാക്കൽറ്റി ഡീൻമാരായ പ്രഫ.ഡോ.കെ. അല്ലി, പ്രഫ.ഡോ.എ.കെ. ബീന, ഡയറക്ടർമാർ, ഭരണസമിതി, മാനേജ്മെന്റ് കൗണ്‍സിൽ, അക്കാദമിക് കൗണ്‍സിൽ അംഗങ്ങൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു. വൈസ് ചാൻസലർ പ്രഫ.ഡോ. കെ.എസ്. അനിൽ സ്വാഗതം പറഞ്ഞു.
Tags : Local News Nattuvishesham Wayanad