മൂവാറ്റുപുഴ നഗരസഭയുടെ സമഗ്ര വികസന പദ്ധതി ‘ഫ്യൂച്ചർ മൂവാറ്റുപുഴ’യുടെ ഒന്നാംഘട്ട ചർച്ചയിൽ നിന്ന്.
മൂവാറ്റുപുഴ: രാഷ്ട്രീയം മറന്ന് നാടിന്റെ ഭാവിക്കായി എല്ലാവരും കൈകോർത്ത അപൂർവ സംഗമമായി ഫ്യൂച്ചർ മുവാറ്റുപുഴയുടെ വേദി മാറി. ആശയങ്ങളും സജീവ ചർച്ചയുമായി മൂവാറ്റുപുഴ നഗരസഭയുടെ സമഗ്ര വികസന പദ്ധതി ഫ്യൂച്ചർ മൂവാറ്റുപുഴയുടെ ഒന്നാംഘട്ട ചർച്ച പൂർത്തിയായി.
നഗരത്തിന്റെ ഭാവി ദിശ നിർണയിക്കുന്ന ചർച്ചയ്ക്ക് വിപുലമായ പൊതുപിന്തുണയാണ് ലഭിച്ചത്. ടൂറിസം,ആരോഗ്യരംഗം, ബൈപാസ് റോഡുകൾ തുടങ്ങിയ മേഖലകളിൽ ശക്തമായ ഇടപെടലുകൾ ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
നഗരസഭ ചെയർപേഴ്സൺ ജോയ്സ് മേരി ആന്റണി സമഗ്ര വികസന രൂപരേഖ 3ഡി പ്രസന്റേഷനിലൂടെ അവതരിപ്പിച്ചു. ടൗണിലെ മുഴുവൻ വികസന സാധ്യതകളും വിശദമായി ചർച്ച ചെയ്യപ്പെട്ടു.രാഷ്ട്രീയ ഭിന്നതകൾ മാറ്റിവെച്ച് എല്ലാ രാഷ്ട്രീയ കക്ഷികളുടെ നേതാക്കളും , വിവിധ മേഖലകളിലെ പ്രതിനിധികളും ഒരേ വേദിയിൽ ഒന്നിച്ചുചേർന്നത് പരിപാടിയുടെ പ്രധാന സവിശേഷതയായി.യോഗത്തിൽ ചെയർപേഴ്സൺ ജോയ്സ് മേരി ആന്റണി അധ്യക്ഷത വഹിച്ചു.
ഡീൻ കുര്യക്കോസ് എംപി, മാത്യു കുഴൽനാടൻ എംഎൽഎ, മുൻ എംഎൽഎ ജോസഫ് വാഴയ്ക്കൻ, വൈസ് ചെയർമാൻ പി.എം. അബ്ദുൾ സലാം, നഗരസഭാ മുൻ ചെയർമാന്മാരായ പി.പി. എൽദോസ്, എം.എ. സഹീർ, മേരി ജോർജ് തോട്ടം എന്നിവരോടൊപ്പം നഗരസഭാംഗങ്ങളും പങ്കെടുത്തു.
Tags : Local News Nattuvishesham Ernakulam