കുടിയാന്മല: നാട്ടുകാരും കൂട്ടുകാരും സ്നേഹപൂർവം ജോയിച്ചനെന്ന് വിളിച്ചിരുന്ന കുറിച്ചിയേൽ ജോയി ജോണിന്റെ അകാലവിയോഗം നാടിനെയൊന്നാകെ വേദനിപ്പിക്കുന്നതായി. കേരള പോലീസിലെ സ്പെഷൽ ബ്രാഞ്ച് റിട്ട. എസ്ഐയും കഴിഞ്ഞ ടേമിൽ ഏരുവേശി പഞ്ചായത്ത് പതിനാലാം വാർഡിലെ മെംബറുമായിരുന്ന ജോയി ജോൺ. കുടിയാന്മല വൈഎംസിഎയിലെ സുഹൃത്തുക്കൾക്കൊപ്പം ഇന്നലെ പുലർച്ചെ വയനാട്ടിലേക്ക് യാത്ര പോയതായിരുന്നു.
വഴിമധ്യേ വൈത്തിരിക്ക് സമീപമെത്തിയപ്പോൾ നെഞ്ചുവേദന അനുഭവപ്പെട്ട ജോയിച്ചനെ സുഹൃത്തുക്കൾ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ച് ഡോക്ടറെ കാണിച്ചു. ഇസിജിയും മറ്റു പരിശോധനകൾക്കും ശേഷം തത്കാലം കുഴപ്പമില്ലെന്നും യാത്ര തുടരാമെന്നും ഡോക്ടർ അറിയിച്ചതിനെ തുടർന്ന് ആശുപത്രിയിൽ നിന്ന് തിരികെ പോരാനൊരുങ്ങുമ്പോൾ പെട്ടെന്ന് കുഴഞ്ഞുവീഴുകയാണുണ്ടായത്.
ഉടൻ തന്നെ ഓടിയെത്തിയ ഡോക്ടർമാർ സിപിആർ അടക്കമുള്ള രക്ഷാമാർഗങ്ങൾ അവലംബിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കേരള പോലീസിൽനിന്ന് വിരമിച്ച ശേഷം കുടുംബകാര്യങ്ങളുമായി കഴിഞ്ഞിരുന്ന ജോയി ജോൺ വൈഎംസിഎ, വൈസ്മെൻ പോലുള്ള സംഘടനകളിൽ സജീവ പ്രവർത്തകനുമായിരുന്നു.
ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ നാടിന്റെ വികസന കാര്യങ്ങളിൽ ഏറെ ശ്രദ്ധാലുവായതോടെ നാട്ടുകാർക്ക് കൂടുതൽ പ്രിയങ്കരനായി. ജീവകാരുണ്യ പ്രവർത്തനങ്ങളിലും പാലിയേറ്റീവ് കെയറിലും നിരന്തര സേവനങ്ങൾ തുടർന്നുവരുമ്പോഴാന്ന് ഈ അപ്രതീക്ഷിത വേർപാട്. ഈ വരുന്ന മേയ് മാസത്തിൽ തന്റെ ഏകമകൻ ദിൽസിന്റെ വിവാഹം നടത്താൻ തീരുമാനിച്ചിരുന്നതാണ്. ഓസ്ട്രേലിയയിൽ ജോലി ചെയ്യുന്ന ദിൽസ് നാട്ടിലെത്തിയ ശേഷമായിരിക്കും സംസ്കാരം.