കല്ലേറ്റുംകര: കല്ലേറ്റുംകര - പാറേക്കാട്ടുകര പിഡബ്ല്യുഡി റോഡിലെ മേൽപ്പാല നിർമാണത്തിന്റെ നടപടികൾ പൂർത്തിയാകുന്നു. ഇതുസംബന്ധിച്ച് ജില്ല കളക്ടറുടെ നിർദേശപ്രകാരം ഇരിങ്ങാലക്കുട ആർഡിഒ പി. ഷിബുവിന്റെ അധ്യക്ഷതയിൽ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേർന്നു.
മേൽപ്പാലനിർമാണം ആരംഭിക്കുമ്പോൾ നിലവിലെ ഗേറ്റ് അടയ്ക്കുന്നതിനും ഗതാഗതത്തിന് ബദൽസംവിധാനം ഏർപ്പെടുത്താനും യോഗത്തിൽ ധാരണയായി. വലിയ വാഹനങ്ങൾ കൊടകര - കൊപ്രക്കളം വഴിയും വല്ലക്കുന്ന് മുരിയാട് വഴിയും പോകണം. മറ്റു വാഹനങ്ങൾ കല്ലേറ്റുംകര ബൈപാസ് വഴിയും തിരിച്ചുവിടും.
മേൽപ്പാലത്തിന്റെ നിർമ്മാണച്ചുമതല കേരള റെയിൽ ഡെവലപ്മെന്റ് കോർപറേഷനാണ്. നിലവിലെ റോഡിന്റെ സ്ഥലത്തിനുപുറമെ സമീപത്തുള്ളവരിൽനിന്ന് വാങ്ങിയ ഭൂമിക്ക് 3 .12 കോടി രൂപ സംസ്ഥാന സർക്കാരാണ് നൽകിയത്. ഫെബ്രുവരി ആദ്യവാരം പ്രവർത്തനങ്ങൾ ആരംഭിക്കും.
ആലോചനായോഗത്തിൽ ആളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോസ്ലി ഫ്രാൻസിസ്, വൈസ് പ്രസിഡന്റ് പി.സി. ഷണ്മുഖൻ, കേരള ഫീഡ്സ് ചെയർമാൻ കെ. ശ്രീകുമാർ, കേരള റെ യിൽ ഡവലപ്മെന്റ്് കോർപറേഷൻ എൻജിനീയർ മിഥുൻ ജോസഫ്, കല്ലേറ്റുംകര ഉണ്ണിമിശിഹ പള്ളി ട്രസ്റ്റി ജോബി തണ്ട്യേക്കൽ, ബിവിഎം ഹൈസ്കൂൾ ഫസ്റ്റ് അസിസ്റ്റന്റ് ജിജി തോമസ്, ആളൂർ ഗ്രാമപഞ്ചായത്ത് വികസന ആക്ഷൻ കമ്മിറ്റി കണ്‍വീനർ ഡേവിസ് തുളുവത്ത് തുടങ്ങിയവർ പങ്കെടുത്തു.
മേൽപ്പാലനിർമാണത്തിനു നടപടികൾ ആരംഭിച്ചതോടെ സഫലമായത് ആളൂർ ഗ്രാമപഞ്ചായത്ത് വികസന ആക്ഷൻകമ്മിറ്റിയുടെ 13 വർഷത്തെ പ്രവർത്തനമാണ്. 2012ൽ ആളൂർ ഗ്രാമപഞ്ചായത്ത് വികസന ആക്ഷൻ കമ്മിറ്റി കണ്‍വീനർ ഡേവിസ് തുളുവത്തിന്റെ നേതൃത്വത്തിൽ പതിനായിരത്തിയൊന്നുപേർ ഒപ്പിട്ട ഭീമഹർജി അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കു നൽകിയിരുന്നു.