കറുകച്ചാല്‍: വാഹനവുമായി ഇറങ്ങിയാല്‍ കറുകച്ചാല്‍ പട്ടണം കടന്നുകിട്ടണമെങ്കില്‍ വിയര്‍ക്കണം. ആഘോഷ സീസണ് കൂടിയായാല്‍ പറയുകയും വേണ്ട. ടൗണിലെ അനധികൃത പാര്‍ക്കിംഗും ഗതാഗതം നിയന്ത്രിക്കാന്‍ ആവശ്യത്തിന് പോലീസ് ഇല്ലാത്തതുമാണ് കുരുക്ക് രൂക്ഷമാകാനുള്ള പ്രധാന കാരണമെന്നാണ് ജനങ്ങൾ പറയുന്നത്.
സെന്‍ട്രല്‍ ജംഗ്ഷനാണ് കുരുക്കിന്റെ കേന്ദ്രം. ഡിവൈഡറുകള്‍ വാഹനങ്ങള്‍ ഇടിച്ചുതകര്ന്നതോടെ വാഹനങ്ങള്‍ പോകുന്നത് തോന്നുംപടിയാണ്. തലങ്ങും വിലങ്ങും വണ്ടികള്‍ എത്തുന്നതോടെ എപ്പോഴും കുരുക്കാണ്. ജംഗ്ഷന് നവീകരണത്തിനു പദ്ധതികളിട്ടെങ്കിലും എല്ലാം കടലാസില്‍ ഒതുങ്ങി.
പാര്‍ക്കിംഗ് നടപ്പാതയിലേക്കു കയറിയതോടെ കാല്‍നടക്കാര്‍ക്കു പോകാന്‍ വഴിയില്ലാതായി. ചങ്ങനാശേരി-വാഴൂര്‍, കറുകച്ചാല്‍-മണിമല, കറുകച്ചാല്‍-മല്ലപ്പള്ളി റോഡുകളിലെല്ലാം പാര്‍ക്കിംഗ് തോന്നുംപടിയാണ്. ലക്ഷങ്ങള്‍ ചെലവഴിച്ച് പൊതുമരാമത്ത് വകുപ്പ് നിര്‍മിച്ച നടപ്പാതകള്‍ പലതും യാത്രക്കാര്‍ക്ക് ഉപയോഗിക്കാന്‍ കഴിയാത്ത നിലയിലാണ്. കറുകച്ചാല്‍ പഞ്ചായത്ത് കവല മുതല്‍ എന്‍എസ്എസ് സ്കൂള്‍ കവല വരെ റോഡിന് ഇരുവശവും ടിപ്പര്‍ ലോറികളുടെ നീണ്ടനിരയാണ്. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ യാത്രക്കാര്‍ ഏറെ ബുദ്ധിമുട്ടി വേണം ഇതുവഴി നടക്കാന്‍.
ബസ്സ്റ്റാന്‍ഡിനകത്ത് പഞ്ചായത്ത് "നോ പാര്‍ക്കിംഗ്' ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ആ ബോര്‍ഡിനു താഴെയാണ് അനധികൃത പാര്‍ക്കിംഗ് തുടരുന്നത്. ഇതോടൊപ്പം കെഎസ്ആര്‍ടിസി അടക്കമുള്ള ദീര്‍ഘദൂര ബസുകള്‍ സ്റ്റാന്‍ഡില്‍ കയറാതെ റോഡില്‍ യാത്രക്കാരെ കയറ്റി-ഇറക്കി പോകുകയാണ്.
ബസുകള്‍ സ്റ്റാന്‍ഡിനു മുന്പില് നിര്‍ത്തുമ്പോള്‍ വാഴൂര്‍ റോഡില്‍ ഗതാഗതം കുരുങ്ങുന്നതും പതിവാണ്. ടൗണിലെത്തുന്നവര്‍ വാഹനങ്ങള്‍ റോഡരികിലാണ് പാര്‍ക്ക് ചെയ്യുന്നത്. ടൗണില്‍ സ്വകാര്യ വാഹനങ്ങള്‍ക്കും ടാക്സി വാഹനങ്ങള്‍ക്കും പാര്‍ക്കിംഗിന് സ്ഥലമില്ല. ഇതേത്തുടർന്ന് വാഴൂര്‍, മല്ലപ്പള്ളി, മണിമല റോഡുകളുടെ ഇരുവശവും അനധികൃത പാര്‍ക്കിംഗ് മേഖലയാകുകയാണ്.ഈ വിഷയങ്ങളില്‍ കറുകച്ചാല്‍ പോലീസും പഞ്ചായത്തും സത്വര ഇടപെടലുകള്‍ നടത്തണമെന്ന ആവശ്യമാണ് ഉയരുന്നത്.
Tags : nattu vishesham Karukachal Junction parking