ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തില്‍ ഐഐപിഡിയുടെ നിര്‍മാണപുരോഗതി വിലയിരുത്തുന്നു.
കാഞ്ഞങ്ങാട്: തിരുവനന്തപുരം ഡിഫറന്റ് ആര്‍ട്ട് സെന്ററിന്റെ നേതൃത്വത്തില്‍ ഭിന്നശേഷിക്കാരുടെ സമഗ്രവികാസത്തിനായി കാസര്‍ഗോഡ് ആരംഭിക്കുന്ന ഇന്റർനാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പീപ്പിള്‍ വിത്ത് ഡിസെബിലിറ്റീസ് (ഐഐപിഡി) സംരംഭത്തിന്റെ ആദ്യഘട്ടം ജൂണില്‍ പൂര്‍ത്തിയാകും. ഏര്‍ലി ഇന്റര്‍വെന്‍ഷന്‍ സെന്റര്‍, തെറാപ്പി യൂണിറ്റുകള്‍, കലാപരിശീലന സമുച്ഛയം, ഓഫീസ് സംവിധാനങ്ങള്‍ എന്നിവയാണ് ആദ്യഘട്ടത്തില്‍ പ്രവര്‍ത്തന സജ്ജമാകുന്നത്.
കഴിഞ്ഞവര്‍ഷം ഫെബ്രുവരി 23നാണ് മുഖ്യമന്ത്രി പിണറായി വിജയന് പദ്ധതി പ്രകാശനം നടത്തിയത്. തുടര്‍ന്ന് ഊരാളുങ്കല്‍ സൊസൈറ്റിയുടെ മേല്‍നോട്ടത്തില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. ഭിന്നശേഷി സൗഹൃദമായ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് നടത്തുക. കാസര്‍ഗോഡിന്റെ പ്രൗഢി വിളിച്ചോതുന്ന ബേക്കല്‍ കോട്ടയുടെ മാതൃകയിലാണ് കലാപരിശീലന സമുച്ഛയം നിര്‍മിക്കുന്നത്. അതുകൊണ്ടുതന്നെ ഐഐപിഡി സന്ദര്‍ശകര്‍ക്ക് ഏറെ കൗതുകവും വിസ്മയകരവുമായ നിമിഷങ്ങള്‍ ഇവിടെ ആസ്വദിക്കുവാനും കഴിയും.
തിരുവനന്തപുരം ഡിഫറന്റ് ആര്‍ട്ട് സെന്ററിന്റെ മാതൃകയെ ആസ്പദമാക്കി വിപുലീകരിച്ച സംവിധാനങ്ങളാണ് മടിക്കൈ അടുക്കത്തുപറമ്പില് 22 ഏക്കര്‍ സ്ഥലത്ത് ഒരുങ്ങുന്നത്. അന്തര്‍ദേശീയ നിലവാരത്തിലുള്ള കലാകായിക പരിശീലന സംവിധാനങ്ങള്‍, അത്യാധുനിക തെറാപ്പി സൗകര്യങ്ങള്‍, പേഴ്സണലൈസ്ഡ് അസിസ്റ്റീവ് ഡിവൈസ് യൂണിറ്റുകള്‍, തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍, മെഡിക്കല്‍ സൗകര്യങ്ങള്‍, ട്രെയിനിംഗ് സെന്ററുകള്‍ എന്നിവയാണ് പദ്ധതിയുടെ ഭാഗമായി ഉണ്ടാകുക.
ഇന്ത്യയിലാദ്യമായാണ് ഇത്രയധികം വിഭാഗങ്ങള്‍ ഒരുമിച്ച് ചേരുന്ന സംരംഭം നടപ്പിലാകുന്നത്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരടക്കം സംസ്ഥാനത്തെയും ലോകത്തെവിടെയുമുള്ള ഭിന്നശേഷിക്കാര്‍ക്ക് ആശ്രയമാകുന്ന തരത്തിലാണ് സെന്റര്‍ നിര്‍മിക്കുന്നത്. 120 കോടി രൂപയുടെ പദ്ധതിയാണ് ആസൂത്രണം ചെയ്യുന്നത്. 2029ഓടുകൂടി പദ്ധതി പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാകും. ഇതോടെ പ്രതിവര്‍ഷം 1000 ഭിന്നശേഷിക്കാര്‍ക്ക് വിവിധ മേഖലകളില്‍ പരിശീലനം നല്കാന് കഴിയും.
തിരുവനന്തപുരത്തെ ഡിഫറന്റ് ആര്‍ട്ട് സെന്റര്‍ മോഡലിന്റെ പ്രാധാന്യം കൂടുതൽ ഇടങ്ങളിലേയ്ക്ക് വ്യാപിപ്പിക്കണമെന്ന് ഈ രംഗത്തെ പ്രമുഖരും വിദഗ്ധരും അഭിപ്രായപ്പെടുന്നു. ഇത്തരം സാഹചര്യങ്ങള്‍ കൂടി പരിഗണിച്ചാണ് വിപുലമായ ക്രമീകരണങ്ങളോടെ കാസര്‍ഗോഡ് ജില്ലയില്‍ പദ്ധതി ആരംഭിക്കുന്നതെന്ന് പദ്ധതി വിശദീകരണ യോഗത്തില്‍ ഐഐപിഡിയുടെ മുഖ്യസൂത്രധാരനും ഡിഫറന്റ് ആര്‍ട്ട് സെന്റർ എക്സിക്യൂട്ടീവ് ഡയറക്ടറുമായ ഗോപിനാഥ് മുതുകാട് പറഞ്ഞു.
പാര്‍ശ്വവത്കരിക്കപ്പെട്ട ഭിന്നശേഷി സമൂഹത്തെ മുഖ്യധാരയിലേക്ക് ഉയര്‍ത്തുന്നതിനും അവര്‍ക്കും സമൂഹത്തില്‍ തുല്യമായ ഒരിടം ഉറപ്പുവരുത്തുവാനുമായാണ് പദ്ധതി ഒരുക്കുന്നത്. ഇത്തരമൊരു വലിയ പദ്ധതിക്ക് സമൂഹത്തിന്റെ നാനാതുറയില്‍ നിന്നും പിന്തുണയും സഹകരണവും ഉണ്ടാകണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. യോഗത്തില്‍ ഐഐപിഡി ഡയറക്ടര്‍ കെ. മിനു, ഡിഎസി ഇന്റര്‍വെൻഷന്‍ ഡയറക്ടര്‍ ഡോ. അനില്‍കുമാര്‍ നായര്‍, സിഎഫ്ഒ അശ്വതി നിഷാന്ത്, പോള്‍ കറുകപ്പള്ളില്‍, പ്രശാന്തന് എന്നിവര്‍ പങ്കെടുത്തു.