കാട്ടാക്കട: കാട്ടാക്കട പട്ടണവികസനവുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുക്കാൻ 19.65 കോടി രൂപ അനുവദിച്ചു. കിഫ്ബിയിൽനിന്ന് 100 കോടി ചെലവിടുന്ന കാട്ടാക്കട പട്ടണപദ്ധതി മൂന്ന് ഘട്ടമായാണ് നടപ്പാക്കുന്നത്. ഇതിലുൾപ്പെട്ട ഒന്നാംഘട്ടത്തിലെ 41.46 കോടി രൂപയുടെ പ്രവർത്തനങ്ങൾക്ക് നേരത്തേ ഭരണാനുമതി നൽകിയിരുന്നു. ഇതിലെ റിംഗ് റോഡ് വികസനത്തിനു ഭൂമി ഏറ്റെടുക്കുന്നതിനായാണ് തുക അനുവദിച്ചത്.
കാട്ടാക്കട താലൂക്കിലെ കുളത്തുമ്മൽ, വീരണകാവ്, പെരുംകുളം വില്ലേജുകളിൽ ഉൾപ്പെട്ട 35 സർവേ നമ്പരുകളിൽ ഉൾപ്പെടുന്ന കാട്ടാക്കട പട്ടണം അതിരിടുന്ന 1.57 ഏക്കർ ഭൂമിയാണ് പദ്ധതിക്കായി ഏറ്റെടുക്കുന്നത്. 2020-ൽ സ്ഥലപരിശോധന പൂർത്തിയാക്കി ഏറ്റെടുക്കേണ്ട ഭൂമിയുടെ അതിർത്തി നിശ്ചയിച്ച് കല്ലിടലും നടത്തിയിരുന്നു.
സാമൂഹികാഘാതപഠനം ഉൾപ്പെടെയുള്ള എല്ലാ നടപടികളും പൂർത്തിയായി. ഇതിൽ റവന്യൂ വകുപ്പ് പ്രാഥമികമായി കണക്കാക്കിയ തുകയാണ് ഇപ്പോൾ അനുവദിച്ചത്. അന്തിമ കണക്കെടുപ്പിൽ 49 കോടിയോളം രൂപയാണ് ഭൂമി ഏറ്റെടുക്കാൻ ആകെ വേണ്ടിവരുക. ഇതിന്റെ ഫയലുകൾ ധനകാര്യ വകുപ്പിനു മുൻപിലുണ്ട്. ബാക്കി തുകകൂടി ഉടൻ അനുവദിക്കുമെന്നാണ് പ്രതീക്ഷ. ഇതുംകൂടി ലഭിച്ചാൽ ഉടമകൾക്ക് നഷ്ടപരിഹാരം വിതരണം തുടങ്ങുമെന്നും അധികൃതർ പറഞ്ഞു
Tags : Kattakkada Local News Thiruvananthapuram Nattuvishesham