കരുവാരകുണ്ട്: കേരള കോണ്ഗ്രസ്-എം വണ്ടൂർ നിയോജക മണ്ഡലം പ്രതിനിധി സമ്മേളനം കരുവാരകുണ്ടിൽ നടത്തി. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരള കോണ്ഗ്രസ്-എമ്മിന് എൽഡിഎഫ് വാഗ്ദാനം നൽകിയ വാർഡുകളിൽ മത്സരിക്കാൻ വിജയസാധ്യതയുള്ള ആളുകളെ നിശ്ചയിക്കുന്നതിനും പാർട്ടി പ്രവർത്തകർ ഒന്നടങ്കം എൽഡിഎഫ് സ്ഥാനാർഥികളുടെ വിജയത്തിന് സജ്ജരാക്കുക എന്നതുമായിരുന്നു സമ്മേളനത്തിന്റെ ലക്ഷ്യം.
കാർഷിക മേഖലയുടെ ഉന്നമനത്തിന് എൽഡിഎഫ് സർക്കാർ ഒട്ടനേകം പദ്ധതികൾ തയാറാക്കിയതിനും റബറിന്റെ തറവില 200 രൂപയായി വർധിപ്പിച്ചതും ക്ഷേമ പെൻഷൻ 2000 രൂപയാക്കിയതിനും സമ്മേളനം സർക്കാരിനെ അഭിനന്ദിച്ചു.
എൽഡിഎഫ് ജില്ലാ പഞ്ചായത്തിലേക്ക് കരുവാരകുണ്ട് ഡിവിഷനിലേക്ക് ജനവിധി തേടുന്ന കേരള കോണ്ഗ്രസ്-എമ്മിന്റെ നിയുക്ത സ്ഥാനാർഥി റിനിൽരാജു, കരുവാരകുണ്ട്, ചോക്കാട് ഗ്രാമപഞ്ചായത്തുകളിൽ ജനവിധി തേടുന്ന ഷീനാ ജിൽസ്, അജേഷ് ചോക്കാട് തുടങ്ങിയവരും സമ്മേളനത്തിൽ സന്നിഹിതരായിരുന്നു. ഇത്തവണ എൽഡിഎഫ് ജില്ലയിൽ ചരിത്ര വിജയം നേടുമെന്നും നിയുക്ത സ്ഥാനാർഥി റിനിൽ രാജു അവകാശപ്പെട്ടു.
കേരള കോണ്ഗ്രസ്-എം മലപ്പുറം ജില്ലാ പ്രസിഡന്റ് ജോണി പുല്ലന്താനി സമ്മേളനം ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് അപ്പച്ചൻ തേക്കുംതോട്ടം അധ്യക്ഷത വഹിച്ചു. അഡ്വ. ജയ്സണ്, എഡ്വൻ തോമസ്, എം.എ. തോമസ്, കെ.എസ്. സ്കറിയ, കെ.യു. തോമസ്, സേവ്യർ അറക്കൽ, പയസ് ജോണ്, ജോർജ് തോമസ്, ജോണി ഉപ്പുമാക്കൽ, ബേബി കല്ലിടുക്കി, ബേബി പന്തക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.
Tags : Kerala Congress-M Local News Malappuram Nattuvishesham