കൽക്കുണ്ടിലെ കേരളാംകുണ്ട് വെള്ളച്ചാട്ടം.
മാണി താഴത്തേൽ
കരുവാരകുണ്ട്: മലമുകളിലെ വിസ്മയമായ കേരളാംകുണ്ട് വെള്ളച്ചാട്ടം കാണാൻ സഞ്ചാരികളുടെ ഒഴുക്ക്. കരുവാരകുണ്ടിലെ കൽക്കുുണ്ടിലാണ് കേരളാംകുണ്ട് വെള്ളച്ചാട്ടം. മലപ്പുറം ജില്ലക്കകത്തും പുറത്തു നിന്നുള്ള വിനോദസഞ്ചാരികളാണ് വെള്ളച്ചാട്ടം കാണാൻ ഇവിടെ എത്തുന്നത്. അവധി ദിവസങ്ങളിലാണ് തിരക്ക് കൂടുതൽ. ഒലിപ്പുഴയുടെ ഉത്ഭവ കേന്ദ്രമാണ് ഇവിടം. കരുവാരകുണ്ട് ടൗണിൽനിന്ന് ആറ് കിലോ മീറ്റർ അകലെയാണ് കേരളാംകുണ്ട് വെള്ളച്ചാട്ടം. ജീപ്പ് യാത്രയാണ് ഏറ്റവും സുഖകരം.
കൽക്കുുണ്ട് അട്ടിയിൽ എത്തിയാൽ റോഡിന് കുറുകെ കാട്ടരുവിയുണ്ട്. ഇവിടെ വാഹനം നിർത്തി വെള്ളച്ചാട്ടം ആരംഭിക്കുന്ന സ്ഥലത്തേക്ക് നടക്കാം. ടാർ ചെയ്ത റോഡ്് കുറച്ചു സ്ഥലം വരെയുണ്ട്. അതിനു ശേഷം കയറ്റമാണ്. സ്വകാര്യവ്യക്തിയുടെ റബർ തോട്ടത്തിലൂടെ നടന്ന് വെള്ളച്ചാട്ടത്തിന് അരികിലെത്താം. 150 അടി ഉയരത്തിൽനിന്നാണ് ഇവിടെ വെള്ളം താഴേക്ക് പതിക്കുന്നത്.
സമുദ്ര നിരപ്പിൽനിന്ന് 1,500 അടി ഉയരത്തിലാണ് വെള്ളച്ചാട്ടത്തിന് തുടക്കം. സൈലന്റ് വാലി ബഫർ സോണിലെ കാട്ടരുവികളിൽനിന്ന് എത്തുന്ന ജലമാണ് കേരളാംകുണ്ടിൽ എത്തുന്നത്. ഉൗട്ടിയോട് സമാനമായ കാലാവസ്ഥയാണ് ഇവിടെ. പ്രകൃതിസൗന്ദര്യം നിറഞ്ഞ മലമടക്കുകളുള്ള ഈ സ്ഥലം സൈലന്റ് വാലിയോട് തൊട്ടുചേർന്നാണുള്ളത്. പലതരത്തിലുള്ള പച്ചമരുന്നുകളും ഇവിടെ കാണാം.
ഇവിടുത്തെ വെള്ളത്തിന് ഒൗഷധഗുണമുണ്ടെന്നും പഴമക്കാർ പറയുന്നു. വാനരക്കൂട്ടം സഞ്ചാരികളെ സ്വാഗതം ചെയ്യും. മയിലുകളും കാട്ടാനകളും കാട്ടുപന്നിയുമെല്ലാം കൗതുക കാഴ്ചയാണ്.
വെള്ളച്ചാട്ടത്തിനടുത്തുനിന്ന് ഒരു കിലോമീറ്റർ പോയാൽ നട്മെഗ് വാലിയിൽ എത്താം. ജാതി കൃഷിയുള്ളതിനാലാണ് ഈ പ്രദേശത്തിന് നട്മെഗ് വാലി എന്ന് പേരു വന്നത്. വലിയപാറയിൽ ഇരുന്നാൽ കാടിന്റെ നിശബ്ദത നുകരാം.
ജാതി, റബർ, കൊക്കൊ, കമുക്, കാപ്പി തുടങ്ങിയവയാണ് പരിസര പ്രദേശങ്ങളിലെ കൃഷി. കൽക്കുണ്ട് റോഡിൽ ആനത്താനം ജംഗ്ഷനിൽനിന്ന് റോഡ് മാർഗവും വെള്ളച്ചാട്ടത്തിന് അടുത്തെത്താനാകും.
Tags : Local News Nattuvishesham Malappuram