ഇന്ന് ആദ്യ കൗണ്‍സില്‍ യോഗം ചേരുന്ന പുതിയ കൊച്ചി കോര്പറേഷന് ആസ്ഥാന മന്ദിരത്തിലെ കൗണ്‍സില്‍ ഹാള്‍.
നിര്‍മാണ അഴിമതി ചര്‍ച്ചയാക്കാന്‍ പ്രതിപക്ഷം
കൊച്ചി: കാല് നൂറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവില്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്ത കൊച്ചി കോര്‍പറേഷന്റെ പുതിയ ആസ്ഥാന മന്ദിരത്തിലെ ആദ്യ കൗണ്‍സില്‍ യോഗം ഇന്ന് ചേരും. ഉച്ചകഴിഞ്ഞ് മൂന്നിനാണ് കൗണ്‍സില്‍ ആരംഭിക്കുക.സാങ്കേതികത്വങ്ങളില്‍ കുടുങ്ങി നിലച്ചുപോയ നിര്‍മാണം പൂര്‍ത്തീകരിക്കാനായത് മേയര്‍ എം. അനില്‍കുമാറിന്റെ ഇച്ഛശക്തിയുടെ പ്രതീകമായി ഭരണപക്ഷം ഉയര്‍ത്തുമ്പോള്‍ നിര്‍മാണത്തിലെ അഴിമതികള്‍ ചൂണ്ടിക്കാട്ടി പ്രതിരോധിക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം.
പുതിയ ആസ്ഥാന മന്ദിരത്തിലെ ആദ്യ കൗണ്‍സില്‍ ബഹളത്തിലും സമരത്തിലും മുക്കി തിളക്കം നഷ്ടപ്പെടുത്തുന്നതിനോട് പ്രതിപക്ഷത്തിന് താത്പര്യമില്ല. എന്നാല്‍ നിര്‍മാണത്തിലെ അഴിമതി ഉയര്‍ത്തിക്കാട്ടുമെന്ന് പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറയും യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് എം.ജി. അരിസ്റ്റോട്ടിലും പറഞ്ഞു.
സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള മാര്‍ക്കറ്റ് നിരക്കിനേക്കാള്‍ കുടുതല്‍ തുകയ്ക്കാണ് അവസാന ഘട്ടത്തില്‍ മേയര്‍ കരാറുകള്‍ നല്‍കിയതെന്നാണ് യുഡിഎഫിന്റെ ആക്ഷേപം. ഇതുമൂലം നിര്‍മാണ ചിലവ് 61 കോടിയായി ഉയര്‍ന്നു.
32 കോടി മാത്രമാണ് ഇതുവരെ നല്കിയിട്ടുള്ളു. ശേഷിക്കുന്ന തുക നല്‍കേണ്ട ഉത്തരവാദിത്വം അടുത്ത കൗണ്‍സിലിന്റെ ചുമലില്‍ കെട്ടിവയ്ക്കാനുള്ള നീക്കത്തെ ചോദ്യം ചെയ്യുമെന്നും ഇരുവരും പറഞ്ഞു.
പ്രതിപക്ഷം എല്ലാക്കാലത്തും പറയുന്നതാണ് തനിക്കെതിരെയുള്ള അഴിമതി കഥയെന്നും തന്നെയറിയുന്ന ആരും താന്‍ അഴിമതിക്കാരനാണെന്ന് പറയില്ലെന്നും മേയര്‍ അനില്‍കുമാര്‍ വ്യക്തമാക്കി.
പാര്‍ലമെന്റ് മാതൃകയില്‍ അര്‍ധവൃത്താകൃതിയില്‍ ക്രമീകരിച്ചിരിക്കുന്ന കൗണ്‍സില്‍ ഹാളിലെ ഇരിപ്പിടങ്ങളില്‍ ഭരണ പ്രതിപക്ഷാംഗങ്ങളുടെ സ്ഥാനങ്ങള്‍ ഔദ്യോഗികമായി നിര്‍ണയിച്ചു നല്‍കിയിട്ടില്ല. മേയറുടെ ഡയസിന് അഭിമുഖമായി മൂന്ന് ബ്ലോക്കുകളിലായി 82 ഇരിപ്പിടങ്ങളാണുള്ളത്.
കൗണ്‍സിലര്‍മാരാകട്ടെ മേയറെ ഒഴിവാക്കി 73 പേരും. മുന്നിലെ കസേരകള്‍ സ്ഥിരം സമിതി അധ്യക്ഷര്ക്കുള്ളതാണ്. പിന്നിലായി ഇടത് ഭാഗത്ത് ഭരണപക്ഷ കൗണ്‍സിലര്‍മാരും വലത് ഭാഗത്ത് പ്രതിപക്ഷ കൗണ്‍സിലര്‍മാരും ഇരിക്കും.
24 കസേരകള്‍ വീതമാണ് ഓരോ ബ്ലോക്കിലും. ഇടത് ബ്ലോക്കില്‍ ഭരണപക്ഷവും വലതു ബ്ലോക്കില്‍ പ്രതിപക്ഷവും സ്ഥാനം ഉറപ്പിച്ച ശേഷം വരുന്ന കൗണ്‍സിലര്‍മാര്‍ രാഷ്ട്രീയ വ്യത്യാസമില്ലാതെ നടുഭാഗത്തെ ബ്ലോക്കില്‍ ഒന്നിച്ച് ഇരിക്കേണ്ടി വരും.
ഭരണ പ്രതിപക്ഷാംഗങ്ങള്‍ ഓരേ ബ്ലോക്കില്‍ ഇരിക്കേണ്ടിവരുന്നതിലെ പ്രശ്നങ്ങള്‍ സിപിഎമ്മിലെ പ്രധാന കൗണ്‍സിലര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ഈ നിലയില്‍ പോകട്ടെയെന്ന നിലപാടാണ് മേയര്‍ സ്വീകരിച്ചത്.
ഇന്നത്തെ കൗണ്‍സില്‍ കഴിഞ്ഞാല്‍ 29ന് നിശ്ചിയിച്ച കൗണ്‍സിലും പുതിയ മന്ദിരത്തില്‍ തന്നെയാകും നടക്കുക. നവംബർ ആദ്യ ആഴ്ചയില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നേക്കും. അതിനു മുന്‍പായി ഒരു കൗണ്‍സില്‍ കൂടി ഉണ്ടാകും. ആവസാന കൗണ്‍സില്‍ എന്ന നിലയില്‍ കൗണ്‍സിലര്‍മാര്‍ പരസ്പരം നന്ദി പറഞ്ഞും സൗഹൃദം പങ്കുവച്ചും പിരിയുന്നതിനുള്ള അവസരമാകും അത്.
Tags : Kochi Corporation Local News Nattuvishesham Ernakulam