കൊച്ചി: കൊച്ചി കോര്‍പറേഷനില്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തിന് ആവകാശം ഉന്നയിച്ച് മുസ്ലിം ലീഗ്. മുന്നണിയിലെ രണ്ടാം കക്ഷിയെന്ന നിലയില്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തിന് ലീഗിന് അര്‍ഹതയുണ്ടെന്നും ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്കു വഴങ്ങില്ലെന്നും ലീഗ് നേതാവ് ടി.കെ. അഷ്റഫ് പറഞ്ഞു.
മുന്നണിമര്യാദ പാലിക്കാന്‍ കോണ്‍ഗ്രസ് ബാധ്യസ്ഥരാണെന്നാണ് ലീഗിന്റെ പക്ഷം. ലീഗില്‍ നിന്നും ഡെപ്യൂട്ടി മേയറുണ്ടായിട്ടുള്ള ചരിത്രം മുന്‍പുണ്ടായിട്ടുണ്ട്. കഴിഞ്ഞ തവണ എല്‍ഡിഎഫ് വിജയിച്ചപ്പോള്‍ സിപിഐക്ക് ഡെപ്യൂട്ടി മേയര്‍ പദവി നല്‍കിയിരുന്നു. ഈ മാതൃക യുഡിഎഫും പാലിക്കണമെന്നും അഷറഫ് പറഞ്ഞു.
എന്നാൽ ലീഗിന്റെ ആവശ്യത്തോട് കോണ്‍ഗ്രസ് അനുകൂല പ്രതികരണം നടത്തിയിട്ടില്ല. 2010ലും 2015 ലും യുഡിഎഫ് കോണ്‍ഗ്രസ് തന്നെയാണ് ഡെപ്യൂട്ടി മേയര്‍ പദവിയും വഹിച്ചിരുന്നത്. ആ കീഴ്വഴക്കം തെറ്റിക്കേണ്ടതില് എന്ന നിലപാടിലാണ് കോണ്‍ഗ്രസ് നേതാക്കള്‍. പകരം സ്ഥിരംസമിതി അധ്യക്ഷ പദവി നല്കി തണുപ്പിക്കാമെന്നാണ് നിലപാട്.
കലൂര്‍ നോര്‍ത്തില്‍ നിന്നും വിജയിച്ച ടി.കെ. അഷ്റഫ്, കല്‍വത്തിയില്‍ നിന്നും ജയിച്ച ഫൗസിയ മുഹമ്മദ്, മട്ടാഞ്ചേരിയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഷീജ നവാസ് എന്നിവരാണ് ലീഗ് കൗണ്‍സിലര്‍മാര്‍. ആറിടത്താണ് ലീഗ് മത്സരിച്ചത്.