ചെങ്ങന്നൂർ: കൊല്ലം-തേനി ദേശീയപാത (എൻഎച്ച് 183) വികസനത്തിന്റെ ഭാഗമായി ചെങ്ങന്നൂർ ആഞ്ഞിലിമൂട് മുതൽ കോട്ടയം വരെയുള്ള ഭാഗത്ത് ഗ്രീൻഫീൽഡ് ഹൈവേ സാധ്യതകൾ പരിശോധിക്കാൻ നിർദേശം നൽകിയതായി കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു.
നിലവിലുള്ള റോഡ് വികസിപ്പിക്കുമ്പോൾ ഉണ്ടാകാൻ സാധ്യതയുള്ള വലിയ തോതിലുള്ള ഭൂമി ഏറ്റെടുക്കലും ജനവാസമേഖലകളിലെ ആഘാതവും കണക്കിലെടുത്താണ് ഈ പുതിയ നിർദേശം.
നിലവിലുള്ള പാത വികസിപ്പിക്കുന്നതിനു പകരം ജനജീവിതത്തെയും കൃഷിയിടങ്ങളെയും കുറഞ്ഞ രീതിയിൽ മാത്രം ബാധിക്കുന്ന -ഗ്രീൻഫീൽഡ് - സാധ്യതകൾ കൂടി പഠനവിധേയമാക്കാൻ എംപി ആവശ്യപ്പെട്ടു.
ഇക്കാര്യം കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയെയും ദേശീയപാതാ അധികൃതരെയും എംപി നേരിട്ട് അറിയിച്ചിട്ടുണ്ട്. നിലവിലെ റോഡ് വികസനവും ഗ്രീൻഫീൽഡ് ഹൈവേയും താരതമ്യം ചെയ്ത ശേഷം മാത്രമേ അന്തിമ രൂപരേഖ തയാറാക്കൂ.
എന്നാൽ, 2025 ജൂൺ 4ന് മുഖ്യമന്ത്രി നൽകിയ ഔദ്യോഗിക പ്രൊപ്പോസൽ പ്രകാരം നിലവിലുള്ള റോഡ് തന്നെ എത്രയും വേഗം വികസിപ്പിക്കണം എന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്. ഇതാണ് നിലവിൽ പാത വികസനത്തിന് മുൻഗണന ലഭിക്കാൻ കാരണമെന്നും എംപി കുറ്റപ്പെടുത്തി.
മധ്യകേരളത്തിന്റെ വികസനത്തിന് ഈ പാത അനിവാര്യമാണ്. എന്നാൽ, വികസനത്തിന്റെ പേരിൽ സാധാരണക്കാരുടെ സ്വത്തും വാസസ്ഥലങ്ങളും അനാവശ്യമായി നഷ്ടപ്പെടരുത്. നീതിയുക്തമായ പരിഹാരത്തിനായി കേന്ദ്രത്തിൽ തുടർച്ചയായ ഇടപെടൽ നടത്തുമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു.
ഡിപിആർ നടപടികൾ ആരംഭിച്ചു.
ദേശീയപാത 183 നാലുവരിപ്പാതയാക്കുന്നതിന്റെ ഭാഗമായി വിശദമായ പദ്ധതി രേഖ തയാറാക്കാൻ കൺസൾട്ടന്റ് കമ്പനികളെ കണ്ടെത്താനുള്ള നടപടികൾ ദേശീയപാതാ അഥോറിറ്റി ആരംഭിച്ചിട്ടുണ്ട്. സാങ്കേതികവും സാമൂഹികവുമായ ആഘാത പഠനങ്ങൾക്കുശേഷം മാത്രമേ പാതയുടെ അന്തിമ അലൈൻമെന്റ് നിശ്ചയിക്കുകയുള്ളൂ.
വാണിജ്യ-കാർഷിക-വിനോദസഞ്ചാര മേഖലകളിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ സാധ്യതയുള്ള പദ്ധതിയായതിനാൽ, ജനങ്ങളുടെ ആശങ്കകൾ പരിഹരിച്ചുകൊണ്ടുള്ള വികസനത്തിനാണ് മുൻഗണന നൽകുന്നതെന്ന് എംപി പറഞ്ഞു.