കുത്തുകുഴി വലിയപാറയിൽ കോതമംഗലം നഗരസഭ പുറമ്പോക്കിൽ നിര്‍മിച്ച ബഹുനിലകെട്ടിടം.
കോതമംഗലം: നഗരസഭ കുത്തുകുഴി വലിയപാറയിലെ പുറമ്പോക്കിൽ ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച ബഹുനില കെട്ടിടം വർഷങ്ങളായി പ്രയോജനപ്പെടുത്താനാകാതെ നശിക്കുന്നു. കെട്ടിടം എന്തിനു വേണ്ടി പണിതെന്നതിനെക്കുറിച്ചും, സ്ഥലം സംബന്ധിച്ചും അവ്യക്തതയാണ് അവശേഷിക്കുന്നത്. വലിയപാറ ഭാഗത്ത് ഹരിജന്‍ നഗറിനു സമീപം നാലുവര്‍ഷം മുമ്പ് നിര്‍മിച്ച ബഹുനില കെട്ടിടമാണ് വെറുതെ കിടന്നു നശിക്കുന്നത്.
കെട്ടിടത്തിനു ചുറ്റും കാടുകയറിയ നിലയിലാണ്. മൂന്നുനില കെട്ടിടത്തിൽ ഓരോ നിലയും 37.35 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തില്‍, ആകെ 112.05 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുണ്ട് ഇതിന്. കെട്ടിടത്തിന്റെ നിര്‍മാണം സംബന്ധിച്ച് നഗരസഭയില്‍ വ്യക്തമായ രേഖകളിലില്ലെന്നാണ് വിവരവകാശപ്രകാരം ലഭിച്ച മറുപടി. വലിയപാറ ഭാഗത്ത് കെട്ടിടം പണിതിട്ടുള്ളതായി എന്‍ജിനീയറിംഗ് വിഭാഗം റിപ്പോര്‍ട്ട് ചെയ്തതായി മാത്രമാണ് വിവരവകാശ മറുപടിയിൽ കാണിച്ചിരിക്കുന്നത്.
കെട്ടിടം പണിത സ്ഥലം നഗരസഭയുടേതാണെന്നതിനും വ്യക്തമായ രേഖകൾ ലഭ്യമല്ല. സ്ഥലം നഗരസഭ വാങ്ങിയതാണോയെന്ന ചോദ്യത്തിന് ബാധകമല്ലെന്ന വിചിത്രമായ മറുപടിയാണ് ലഭിച്ചത്. കെട്ടിടത്തിന് ചെലവായത് 7,63,858 രൂപയും, കെട്ടിടം പണിയാനുള്ള അടങ്കല്‍ തുക സംബന്ധിച്ച ചോദ്യത്തില്‍ 58,50,000 രൂപയാണ് കാണിച്ചിരിക്കുന്നത്.
മെറ്റീരിയല്‍ കളക്ഷന്‍ സെന്ററിന് നിര്‍മിച്ച കെട്ടിടം എന്നാണ് രേഖാമൂലമുള്ള മറുപടിയിലുള്ളത്. നാലു വര്‍ഷത്തിനിടെ ഇവിടെ യാതൊരു മെറ്റീരിയിലും ശേഖരിച്ചതായി കാണാനുമില്ല.
ഭരണ-സാങ്കേതിക അനുമതി ഇല്ലാതെയാണ് കെട്ടിടം പണിതതെന്ന് ആരോപണം നിലനിൽക്കുന്നുണ്ട്. വ്യക്തമായ രേഖയും നിര്‍മാണ അനുമതിയും ലഭിക്കാത്തതു കൊണ്ടാണ് കെട്ടിടത്തിന്റെ പ്രവര്‍ത്തനം അനിശ്ചിത്വമായിരിക്കുന്നതെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്.
നഗരസഭാ ഫണ്ട് ലക്ഷങ്ങൾ ദുർവിനിയോഗം നടത്തിയതിനും, നിർമിച്ച കെട്ടിടം ഉപയോഗപെടുത്താതെ കാലഹരണപ്പെടുത്തി നശിപ്പിക്കുന്നതിനുമെതിരെ പ്രതിക്ഷേധ സമരങ്ങൾക്ക് ഒരുങ്ങുകയാണ് നാട്ടുകാരും പ്രതിപക്ഷ പാർട്ടികളും.