കോതമംഗലം നഗരമധ്യത്തിൽ കുരൂർ തോടിന്റെ കരയിൽ നിർദിഷ്ട മുനിസിപ്പൽ ടൗൺ ഹാൾ നിർമാണത്തിന് കണ്ടെത്തിയിട്ടുള്ള സ്ഥലം.
കോതമംഗലം : നിർദിഷ്ട കോതമംഗലം മുനിസിപ്പൽ ടൗൺഹാൾ പദ്ധതിയിൽ മുൻസിപ്പൽ ഭരണസമിതിയിൽ ഭിന്നാഭിപ്രായം. കോടികൾ പാഴാക്കാതെ പദ്ധതി പുനപരിശോധിച്ച് ജനോപകാരപ്രദമായ പുതിയ പദ്ധതി നടപ്പാക്കണമെന്നാണ് ആവശ്യം ഉയർന്നിട്ടുള്ളത്. ഇത് സംബന്ധിച്ച് മുൻസിപ്പൽ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാൻ ജോസ് വർഗീസ് നഗരസഭ ചെയർമാനും സെക്രട്ടറിക്കും കത്തുനൽകി.
നിലവിലെ ടൗൺഹാൾ പദ്ധതി നടപ്പാക്കിയാൽ പൊതു ഖജനാവിലെ കോടികൾ പാഴാകയും, നഗരസഭയ്ക്കു കോടികളുടെ ബാധ്യത ഉണ്ടാകുകയും ചെയ്യും. സമീപ മുൻസിപ്പാലിറ്റികളിലെ ടൗൺഹാളുടെ സ്ഥിതിയും ഉപയോഗവും പഠിച്ച് വിലയിരുത്തണം.
ടൗൺഹാളിനായി മാറ്റിയിട്ടിട്ടുളള സ്ഥലം പൊതു കളിസ്ഥലവും ഹാപ്പിനസ് പാർക്കും നിർമിക്കാൻ പ്രയോജനപ്പെടുത്തണമെന്നും കത്തിൽ വ്യക്തമാക്കുന്നു. മുൻപ് ടൗൺഹാൾ നിർമിതിക്ക് കൗൺസിലിൽ അനുകൂല തീരുമാനമെടുക്കാൻ ഒപ്പം നിന്നിരുന്നുവെന്നും കൂടുതൽ പഠിച്ചപോഴാണ് വിയോജിപ്പ് അറിയിച്ച് കത്ത് നൽകിയതെന്നും ജോസ് വർഗീസ് പറഞ്ഞു.