നിർദിഷ്ട ബൈപ്പാസിന്റെ അലൈൻമെന്റ്
കൊല്ലം: കൊട്ടാരക്കര ബൈപാസ് നിര്‍മാണത്തിനായുള്ള സ്ഥലം ഏറ്റെടുക്കല്‍ നടപടികൾ അന്തിമ ഘട്ടത്തിലേക്ക്. ഏറ്റെടുക്കേണ്ട ഭൂമിയുടെ നഷ്ടപരിഹാരത്തുക നിശ്ചയിക്കുന്നത് സംബന്ധിച്ച നടപടികൾ രണ്ടുദിവസത്തിനുള്ളിൽ പൂർത്തിയാകും. ഭൂമി വിട്ടുനൽകുന്നവരിൽ ആക്ഷേപം സമർപ്പിച്ചവർക്കുള്ള ഹിയറിംഗ് ഇന്ന് കൊട്ടാരക്കര സിവിൽ സ്റ്റേഷനിൽ രാവിലെ 10 ന് ആരംഭിക്കും.
ഏറ്റെടുക്കേണ്ട ഭൂമിയിലെ കെട്ടിടങ്ങൾ, മരങ്ങൾ, കാർഷിക വിളകൾ ഉൾപ്പെടെയുള്ളവയുടെ വില നിർണയം നടത്തി ബന്ധപ്പെട്ട സർക്കാർ വകുപ്പുകൾ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. ഇതി െ ന്റ കൂടി അടിസ്ഥാനത്തിൽ ഓരോ ഭൂമിയുടെയും നഷ്ടപരിഹാര തുക നിശ്ചയിക്കും. ഏറ്റെടുക്കുന്ന ഭൂപ്രദേശങ്ങളെ വിവിധ റീച്ചുകളായി തിരിച്ചാണ് ഉടമകൾക്ക് നഷ്ടപരിഹാരം നൽകുന്നത്. ആദ്യ ബാച്ച് ആളുകൾക്ക് ഫെബ്രുവരി അവസാന വാരം നഷ്ടപരിഹാരം ലഭ്യമാകും.
കൊട്ടാരക്കര നിവാസികളുടെയും കൊട്ടാരക്കര വഴി കടന്നുപോകുന്ന പതിനായിരക്കണക്കിന് ആളുകളുടെയും യാത്രാദുരിതത്തിന് പരിഹാരമാകുന്ന സുപ്രധാന പദ്ധതിയിലെ മറ്റൊരു നിര്‍ണായക ഘട്ടംകൂടി പിന്നിടുകയാണെന്ന് മന്ത്രി കെ. എൻ. ബാലഗോപാൽ പറഞ്ഞു. ഭൂമി ഏറ്റെടുക്കുന്നതിനുള്ള 11(1) വിജ്ഞാപനം കഴിഞ്ഞ ജനുവരി 13-നാണ് പുറത്തിറങ്ങിയത്.
ഇതോടെ പതിറ്റാണ്ടുകളായി ഗതാഗത കുരുക്കുകൊണ്ട് വലയുന്ന കൊട്ടാരക്കര നഗരത്തിന് വലിയ ആശ്വാസമായി മാറുന്ന ബൈപാസ് യാഥാർഥ്യമാകുന്നതിന്റെ സുപ്രധാന ഘട്ടത്തിലേക്ക് കടന്നത്. കൊട്ടാരക്കര, മൈലം വില്ലേജുകളിലായി 6.2432 ഹെക്ടര്‍ (15.5 ഏക്കര്‍) സ്ഥലമാണ് ബൈപാസിനായി ഏറ്റെടുക്കുന്നത്.
ബൈപാസിന്റെ നാള്‍വഴികള്‍
കൊല്ലം: 2022 ലാണ് കൊട്ടാരക്കര ബൈപാസ് പദ്ധതി രൂപകല്പന ചെയ്യുന്നത്. തുടര്‍ന്ന് കിഫ്ബി വഴി ആദ്യഘട്ടം എന്ന നിലയില്‍ ഭൂമിയേറ്റെടുക്കലിനായി 110 കോടി രൂപ അനുവദിപ്പിച്ചു.കൊട്ടാരക്കര -തിരുവനന്തപുരം എംസി റോഡില്‍ ലോവര്‍ കരിക്കത്തെ ഡ്രൈവിംഗ് ടെസ്റ്റിംഗ് ഗ്രൗണ്ടിന് സമീപത്തുനിന്നും ആരംഭിച്ച്, പുലമണില്‍ ദേശീയപാതയ്ക്ക് കുറുകെ മേല്‍പ്പാതയായി എത്തി, ഗോവിന്ദമംഗലം റോഡിലൂടെ മൈലം വില്ലേജ് ഓഫീസിന് സമീപം എംസി റോഡില്‍ ചേരുന്ന നിലയില്‍ നാലുവരി പാതയായാണ് ബൈപാസ് വിഭാവനം ചെയ്തിരിക്കുന്നത്. കേരള റോഡ് ഫണ്ട് ബോര്‍ഡിനാണ് ബൈപാസ് പദ്ധതിയുടെ നിർവഹണ ചുമതല.
ബൈപാസിന്റെ ആകെ നീളം 2.8 കിലോ മീറ്ററാണ്. അതില്‍ 1.6 കിലോ മീറ്റർ റോഡും 1.2 കിലോ മീറ്റർ നീളമുള്ള ഫ്ളൈ ഓവറും ഉള്‍പ്പെടുന്നു. റോഡി െ ന്റ വീതി 23 മീറ്ററും ഫ്ളൈ ഓവറി െ ന്റ വീതി 20 മീറ്ററുമാണ്. 2023 ഫെബ്രുവരി 27 ന് ചേര്‍ന്ന കിഫ്ബിയുടെ 45 -ാമത് ജനറല്‍ ബോഡി യോഗത്തിലാണ് ബൈപാസ് നിര്‍മിക്കുന്നതിനായി കെആര്‍എഫ്ബി സമര്‍പ്പിച്ച 110.35 കോടി രൂപയുടെ ഭൂമിയേറ്റെടുക്കല്‍ പദ്ധതി അംഗീകരിച്ചത്. കൊട്ടാരക്കര, മൈലം വില്ലേജുകളില്‍നിന്നും ബൈപാസിനായി ഭൂമി ഏറ്റെടുക്കുന്നതിന് കൊല്ലം ജില്ലാ കളക്ടര്‍ക്ക് അനുമതി നല്‍കിക്കൊണ്ട് 2024 ഡിസംബർ 17 ന് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു.
സ്പെഷല്‍ തഹസില്‍ദാരെ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ക്കായി ചുമതലപ്പെടുത്തി. സാമൂഹികാഘാത പഠനം നടത്തുന്നതിനായി 2024 ഡിസംബർ 26 ന് കളമശേരി രാജഗിരി ഔട്ട് റീച്ച് എന്ന സ്ഥാപനത്തെ നിയോഗിച്ചു.2025 മെയ് 18 ന് സാമൂഹികാഘാത പഠന റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സാമൂഹിക ശാസ്ത്രജ്ഞന്, പുനരധിവാസ വിദഗ്ധന്‍, തദ്ദേശസ്ഥാപനങ്ങളുടെ പ്രതിനിധികള്‍ എന്നിവര്‍ ഉള്‍പ്പെടുന്ന വിദഗ്ദ്ധസമിതി ഈ റിപ്പോര്‍ട്ട് പരിശോധിച്ച് ഭൂമിയേറ്റെടുക്കല്‍ നടപടിയുമായി മുന്നോട്ടുപോകാമെന്ന് സര്‍ക്കാരിനെ അറിയിച്ചു. അതിന്റെ അടിസ്ഥാനത്തിലാണ് ഭൂമിയേറ്റെടുക്കുന്നതിനായി വിജ്ഞാപനം പുറപ്പെടുവിച്ചത്.
2026 മാര്‍ച്ചില്‍ തന്നെ ഈ നടപടികള്‍ പൂര്‍ത്തിയാക്കി നഷ്ടപരിഹാര തുക നല്കാന് കഴിയുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. അത് സമയബന്ധിതമായി പുരോഗമിക്കുകയാണ്. 2027ഓടെ കൊട്ടാരക്കര ബൈപാസ് യാഥാര്‍ഥ്യമാക്കാന്‍ കഴിയുമെന്ന ഉറച്ച പ്രതീക്ഷയാണുള്ളത്.
Tags : Local News Nattuvishesham Kollam