ഒരു ഏക്കര്‍ ഭൂമിയില്‍ എട്ട് നിലകളിലായി 1.47 ലക്ഷം ചതുരശ്രയടിയിലാണ് ഐടി പാർക്ക് നിർമാണം
കൊട്ടാരക്കര: കൊട്ടാരക്കരയില്‍ സംസ്ഥാന സര്‍ക്കാര്‍ ഉടമസ്ഥതയില്‍ സ്ഥാപിക്കുന്ന ഐടി പാര്‍ക്കിന്റെ നിര്‍മാണ ചുമതലയിലേയ്ക്ക് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയെ തെരഞ്ഞെടുത്തു. രണ്ടു ഘട്ടമായി നടന്ന ടെന്‍ഡര്‍ നടപടികളുടെ ഭാഗമായാണ് ഊരാളുങ്കല്‍ സൊസൈറ്റി നിര്‍മാണ കരാറിന് അര്‍ഹത നേടിയത്.
സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച കൊട്ടാരക്കര ഐടി പാര്‍ക്ക് ഏതാണ്ട് ഒരു ഏക്കര്‍ ഭൂമിയില്‍ എട്ട് നിലകളിലായി 1.47 ലക്ഷം ചതുരശ്രയടിയിലാണ് നിര്‍മിക്കുന്നത്. ഒരു അത്യാധുനിക ഐടി പാർക്കിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഈ കെട്ടിട സമുച്ചയത്തിൽ ഒരുക്കും. 1200 അധികം പേർക്ക് തൊഴിലെടുക്കാൻ കഴിയുന്ന സൗകര്യങ്ങളാണ് ഐടി പാർക്കിൽ ഉണ്ടാവുക.
രണ്ടു നിലകൾ വാഹന പാർക്കിംഗിനായി നീക്കിവയ്ക്കും. 120 വാഹനങ്ങൾക്കുള്ള പാർക്കിംഗ് സൗകര്യമാണ് ആദ്യഘട്ടത്തിൽ ഒരുക്കുക. ആറ് ഇലക്ട്രിക് വെഹിക്കിൾ ചാർജിംഗ് യൂണിറ്റുകളുമുണ്ടാകും. ഭാവിയിലെ വികസന സാധ്യതകളെ കണ്ടുകൊണ്ടുള്ള എല്ലാ അനുബന്ധ സൗകര്യങ്ങളും കാമ്പസിനുള്ളിൽ ഉണ്ടാകും.
രണ്ടാംനിര നഗരങ്ങളിലെ ശ്രദ്ധേയമായ ഐടി കേന്ദ്രമായി കൊട്ടാരക്കര വളരുകയാണ്. നിലവിൽ 250 പേർക്ക് ഐടി തൊഴിൽ അവസരം ഉറപ്പാക്കിയ സോഹോയുടെ റസിഡൻഷ്യൽ ഐടി പാർക്ക് കൊട്ടാരക്കര നെടുവത്തൂരിൽ പ്രവർത്തനം തുടങ്ങി.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്താനായി രൂപം നൽകിയിട്ടുള്ള വിഴിഞ്ഞം - കൊല്ലം - പുനലൂർ വളർച്ചാ മുനമ്പിന്റെ ഭാഗമായ വിവിധ ലക്ഷ്യങ്ങൾ ഫലപ്രാപ്തിയിൽ എത്തുമ്പോൾ കൊട്ടാരക്കരയും പരിസര പ്രദേശങ്ങളും ഒരു പ്രധാന ഐടി ഹബ്ബായി വികസിക്കും.
Tags : Local News Nattuvishesham Kollam