വനാതിർത്തിയോടു ചേർന്ന സ്വകാര്യ ഭൂമിയിൽ നടക്കുന്ന അനധികൃത മണ്ണെടുപ്പും നിർമാണ പ്രവർത്തനവും.
റാണിപുരം: വിനോദസഞ്ചാര കേന്ദ്രമായ റാണിപുരത്ത് കുന്നിടിക്കലും അനധികൃത നിർമാണവും വ്യാപകമാകുന്നു. അപകടസാധ്യത ചൂണ്ടിക്കാട്ടി വ്യാപകമായ പരാതികൾ ഉയർന്നതോടെ പഞ്ചായത്ത് അധികൃതരും റവന്യൂ അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി.
വനാതിർത്തിയോടു ചേർന്ന സ്വകാര്യഭൂമിയിൽ അനധികൃത മണ്ണെടുക്കലും നിർമാണ പ്രവൃത്തികളും നടന്നതായി ബോധ്യപ്പെട്ടതായും അടിയന്തരമായി ഇത് നിർത്തിവയ്ക്കാൻ സ്ഥലമുടമയ്ക്ക് വാക്കാൽ നിർദേശം നൽകിയതായും പഞ്ചായത്ത് അധികൃതർ പറഞ്ഞു. പ്രവൃത്തി നിർത്തിവയ്ക്കാൻ അടുത്തദിവസം തന്നെ രേഖാമൂലം നോട്ടീസ് നൽകുമെന്നും പഞ്ചായത്ത് സെക്രട്ടറി മുഹമ്മദലി ഇർഷാദ് പറഞ്ഞു.
വനാതിർത്തിയിലെ സ്ഥലത്തു നിന്ന് മണ്ണെടുത്തതായി ബോധ്യപ്പെട്ടതായും ഇതുമായി ബന്ധപ്പെട്ട് തഹസിൽദാർക്ക് റിപ്പോർട്ട് നൽകുമെന്നും ഉടമയ്ക്ക് സ്റ്റോപ്പ് മെമ്മോ നൽകുമെന്നും പനത്തടി വില്ലേജ് ഓഫീസർ എസ്. അനിൽകുമാറും അറിയിച്ചു.
റാണിപുരത്ത് സഞ്ചാരികൾ കൂടുതലായി എത്താൻ തുടങ്ങിയതോടെയാണ് മൂന്നാറിൽ നടന്നതുപോലെ ഇവിടെയും പലരും ഭൂമി വാങ്ങിക്കൂട്ടാനും അനധികൃത നിർമാണപ്രവർത്തനങ്ങൾ നടത്താനും തുടങ്ങിയതെന്ന് നാട്ടുകാർ പറയുന്നു. നേരത്തേ നാട്ടുകാരുടെയും വിവിധ സംഘടനകളുടെയും ഭാഗത്തുനിന്നുള്ള പ്രതിഷേധത്തെത്തുടർന്ന് ഇത്തരം പ്രവർത്തനങ്ങൾ കുറഞ്ഞിരുന്നു. പിന്നീട് ആരും കാര്യമായി ശ്രദ്ധിക്കാതായതോടെയാണ് വീണ്ടും കുന്നിടിക്കലും അനധികൃത നിർമാണ പ്രവർത്തനങ്ങളും തുടങ്ങിയത്.
മഴക്കാലത്ത് ഇവിടെ കനത്ത മണ്ണിടിച്ചിലോ ഉരുൾപൊട്ടലോ മറ്റ് അപകടങ്ങളോ ഉണ്ടായാൽ അത് വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിലുള്ള റാണിപുരത്തിന്റെ നിലനില്പിനു തന്നെ ഭീഷണിയാകുമെന്നാണ് ആശങ്ക.