കൽപ്പറ്റ: കൈനാട്ടി ജനറൽ ആശുപത്രിയുടെ സമഗ്ര വികസനത്തിന് എൽസ്റ്റണ്‍ എസ്റ്റേറ്റിൽ 10 ഏക്കർ ഭൂമി അടിയന്തരമായി ലഭ്യമാക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയൻ, ആരോഗ്യ മന്ത്രി വീണാ ജോർജ്, റവന്യു മന്ത്രി കെ. രാജൻ, റവന്യു സെക്രട്ടറി എന്നിവർക്ക് ടി. സിദ്ദിഖ് എംഎൽഎ കത്ത് നൽകി. കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ വയനാടിനോട് ചേർന്നുള്ള പ്രദേശങ്ങളിലുള്ളവരടക്കം ആയിരത്തിലധികം രോഗികൾ ദിനേന ചികിത്സയ്ക്ക് ആശ്രയിക്കുന്നതാണ് കൈനാട്ടി ജനറൽ ആശുപത്രി.
ആശുപത്രി വികസനത്തിന് സ്ഥലം ലഭ്യമാക്കുന്നതിന് ഇതിനകം മൂന്ന് യോഗം ചേർന്നു. മുഖ്യമന്ത്രിയെയും ആരോഗ്യ മന്ത്രിയെയും നേരിൽക്കണ്ട് കത്ത് നൽകി. എങ്കിലും തീരുമാനം ഉണ്ടായില്ല. 2.4282 ഹെക്ടർ ഭൂമി ആരോഗ്യ വകുപ്പിന് കൈമാറുന്നതിനു പ്രപ്പോസൽ ജില്ലാ കളക്ടർ ലാൻഡ് റവന്യു കമ്മീഷണർക്ക് സമർപ്പിച്ചെങ്കിലും തുടർനടപടികളായില്ല.
ആശുപത്രിയിൽ ക്രിട്ടിക്കൽ കെയർ യൂണിറ്റ് സ്ഥാപിക്കുന്നതിന് പിഎം-എബിഎച്ച്ഐഎം സ്കീമിൽനിന്ന് 23.75 ഉം കാഷ്വാലിറ്റി കം ഐസി ബ്ലോക്ക് നിർമാണത്തിന് കിഫ്ബി വഴി 9.62 ഉം കോടി രൂപ അനുവദിച്ചിട്ടുണ്ട്. എന്നാൽ കൈനാട്ടിയിൽ സ്ഥലപരിമിതി മൂലം പദ്ധതികൾ നടപ്പാക്കാൻ കഴിയാതെ ഫണ്ടുകൾ നഷ്ടപ്പെടാനാണ് സാധ്യത.
ആശുപത്രി വികസനത്തിന് സ്വകാര്യ ഭൂമി ലഭ്യമാക്കാൻ നടത്തിയ ശ്രമങ്ങൾ ഫലപ്രദമായില്ല. ഈ സാഹചര്യത്തിലാണ് പുഞ്ചിരിമട്ടം ദുരന്ത ബാധിതരുടെ പുനരധിവാസത്തിന് ഏറ്റെടുത്ത എസ്റ്റേറ്റിൽ ഭൂമി അനുവദിക്കണമെന്ന് സർക്കാരിനോട് അഭ്യർഥിച്ചതെന്ന് എംഎൽഎ പറഞ്ഞു.
Tags : Local News Nattuvishesham Wayanad