പത്തനംതിട്ട: പത്തനംതിട്ടയിൽ നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങൾ തടയാൻ ശ്രമിക്കുന്ന യുഡിഎഫ് നടപടിയിൽ പ്രതിഷേധിച്ച് എൽഡിഎഫ് നേതൃത്വത്തിൽ ഇന്ന് പത്തനംതിട്ട നഗരസഭ ഓഫീസിലേക്ക് മാർച്ച് നടത്തും. വികസന വിരോധികളായ യുഡിഎഫിനെ ഒറ്റപ്പെടുത്തുക എന്ന മുദ്രാവാക്യമുയർത്തിയാണ് മാർച്ച് നടത്തുന്നതെന്ന് എൽഡിഎഫ് ആറന്മുള മണ്ഡലം കൺവീനർ എം.വി. സഞ്ജു പറഞ്ഞു. രാവിലെ 10.30ന് സമത സൂപ്പർ മാർക്കറ്റ് ജംഗ്ഷനിൽ നിന്ന് മാർച്ച് ആരംഭിക്കും.
ഇൻഡോർ സ്റ്റേഡിയം നിർമിക്കുമെന്ന് പറഞ്ഞ് 1.80 കോടി രൂപ ചെലവഴിച്ച് പില്ലറുകൾ സ്ഥാപിച്ചിട്ട് പത്ത് വർഷമായി. യുഡിഎഫ് നേതൃത്വത്തലുണ്ടായിരുന്ന നഗരസഭ തുടർ നടപടികൾ നീക്കാത്തതിനാൽ കേന്ദ്ര സർക്കാർ അനുവദിച്ച എട്ട് കോടി രൂപയാണ് പാഴായത്. ഇത് സംബന്ധിച്ച് കോൺഗ്രസ് നേതാക്കൾക്ക് മറുപടിയില്ല.
സ്ഥലം എംഎൽഎ കൂടിയായ വീണാ ജോർജിന്റെ ശ്രമഫലാമയി 48 കോടി രൂപ ചെലവഴിച്ച് ഇപ്പോൾ ജില്ലാ സ്റ്റേഡിയം പൂർത്തിയാകുന്നു. സ്റ്റേഡിയം ഉൾപ്പെടെ പത്തനംതിട്ടയിൽ പല വികസന പദ്ധതികൾ വരുന്നതിന് ആദ്യം മുതലേ കോൺഗ്രസ് എതിരായിരുന്നു. ജനറൽ ആശുപത്രിയിൽ 46 കോടി രൂപ ചെലവിലാണ് ക്രിട്ടിക്കൽ കെയർ ബ്ലോക്ക്, ഒപി ബ്ലോക്ക് എന്നിവ പൂർത്തിയാകുന്നതെന്ന് എൽഡിഎഫ് ചൂണ്ടിക്കാട്ടി.
Tags : nattu vishesham LDF March