കല്‍പ്പറ്റയില്‍ എല്‍ഡിഎഫ് വടക്കന്‍ മേഖലാ വികസന മുന്നേറ്റ ജാഥയ്ക്ക് നല്കിയ സ്വീകരണത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് പ്രസംഗിക്കുന്നു.
കല്‍പ്പറ്റ: കുപ്രചാരണങ്ങളെ ഫലപ്രദമായി നേരിടാനായാല്‍ ഇടതുമുന്നണി തുടര്‍ന്നും അധികാരത്തിലെത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്.
എല്‍ഡിഎഫ് വടക്കന്‍ മേഖല വികസന മുന്നേറ്റ ജാഥയ്ക്ക് കല്‍പ്പറ്റയില്‍ നല്കിയ സ്വീകരണത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഓരോ വ്യക്തിയുടെയും വാക്കും നിലപാടും പ്രതികരണവുമാണ് ദുഷ്പ്രചാരണങ്ങളെ നേരിടുന്നതിന് ആവശ്യം. മഞ്ചേശ്വരം കുമ്പളയില്‍ ജാഥ ആരംഭിച്ചതുമുതല്‍ ഇതുവരെ സ്വീകരണ കേന്ദ്രങ്ങളില്‍ ഒന്നിനൊന്ന് മെച്ചപ്പെട്ട ജനപങ്കാളിത്തമാണ് കാണാനായത്. ഇത് ജാഥാംഗങ്ങളുടെ മികവുകൊണ്ടല്ല.
കേരള രാഷ്ട്രീയത്തില്‍ ഇടതുപക്ഷ മുന്നണിക്കെതിരേ അതിശക്തമായ നുണ പ്രചാരണം നടക്കുകയാണ്. പ്രതിപക്ഷവും ബൂര്‍ഷ്വാ മാധ്യമങ്ങളും സ്വീകരിച്ച ഇടതുപക്ഷ വിരുദ്ധ നിലപാടുകളെ പ്രതിരോധിക്കാന്‍ ഞങ്ങളുണ്ട് എന്ന ജനങ്ങളുടെ പ്രഖ്യാപനമാണ് സ്വീകരണ കേന്ദ്രങ്ങളിലെ ജനപങ്കാളിത്തത്തിലൂടെ പ്രകടമാകുന്നത്. വര്‍ഗീയതയെ തുരത്താന്‍ വിശ്വാസി സമൂഹത്തെ ചേര്‍ത്തുനിര്‍ത്തേണ്ടതുണ്ട്.
മതനിരപേക്ഷത സംരക്ഷിക്കണമെങ്കില്‍ വര്‍ഗീയതയെ അകറ്റിനിര്‍ത്തണം. നമുക്കിടയില്‍ ഭൂരിപക്ഷവും വിശ്വാസികളാണ്. അവരില്‍ ഹിന്ദുവും ക്രിസ്ത്യാനിയും മുസല്‍മാനുമുണ്ട്. അവര്‍ വര്‍ഗീയവാദികളല്ല. വര്‍ഗീയവാദികള്‍ക്ക് വിശ്വാസമില്ല. രാഷ്ട്രീയാധികാരം പിടിക്കാനുള്ള കുറുക്കുവഴിയായി മതത്തെയും വിശ്വാസത്തെയും ഉപയോഗിക്കുന്നവരാണ് വര്‍ഗീയവാദികള്‍.
മാനവികതയെ ഉയര്‍ത്തിപ്പിടിച്ച കേരളം മതനിരപേക്ഷ ഉള്ളടക്കം അംഗീകരിച്ചതാണ്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ കേരളം ഒഴികെ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ കലാപങ്ങള്‍ നടന്നു. സംസ്ഥാനത്ത് കലാപങ്ങള്‍ നടക്കാതിരുന്നത് ഇവിടെ വര്‍ഗീയ ശക്തികള്‍ ഇല്ലാത്തതുകൊണ്ടല്ല. അവരെ തലപൊക്കാന്‍ അനുവദിക്കാത്തതുകൊണ്ടാണ്. വര്‍ഗീയ ശക്തികള്‍ക്കെതിരായ സര്‍ക്കാര്‍ നിലപാടിനൊപ്പം നില്ക്കുന്ന വലിയ ജനസഞ്ചയം കേരളത്തിലുണ്ട്.
മതനിരപേക്ഷ ഉള്ളടക്കം ചേര്‍ത്തുപിടിക്കുന്ന മനുഷ്യനാണ് കേരളത്തിന്റെ സ്വത്ത്. ആ സ്വത്തിനുനേരേയും കടന്നാക്രമണം ആരംഭിച്ചിച്ചിട്ടുണ്ട്. തെളിനീരില്‍ വിഷം കലര്‍ത്തുകയാണ് സംഘപരിവാര്‍ ശക്തികള്‍. വികസനത്തിന് ഇടതുപക്ഷ, വലതുപക്ഷ രൂപങ്ങളുണ്ട്. രാജ്യത്തിന്റെ സമ്പത്തില്‍ വലിയഭാഗം 10 ശതമാനം ആളുകളുടെ കൈവശമാകുന്നതിന് ഉതകുന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചത്. ഇതേനിലപാടിലൂടെയാണ് ബിജെപിയും മുന്നോട്ടുപോകുന്നത്. ടാറ്റയെയും ബിര്‍ലയെയും മുതലാളിമാരാക്കാന് കോണ്‍ഗ്രസ് പ്രയത്നിച്ചു.
ഇപ്പോള്‍ അദാനിയെയും അംബാനിയെയും വലിയ മുതലാളിമാരാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ഇന്ത്യന്‍ ജനതയുടെ 50 ശതമാനത്തിന്റെ പക്കല്‍ രാജ്യസമ്പത്തിന്റെ മൂന്ന് ശതമാനം മാത്രമാണുള്ളത്. ലോകത്ത് സമ്പത്തിന്റെ കേന്ദ്രീകരണം നടക്കുകയാണെന്നും 30 കോടിയിലധികം പേര് പട്ടിണിയിലാണെന്നും ലെയോ പതിനാലാമന്‍ മാര്‍പാപ്പ ക്രിസ്മസ് ഭാഷണത്തിനിടെ വേദനയോടെ പറഞ്ഞത് ശ്രദ്ധേയമാണ്.
സമ്പന്നര്‍ കൂടുതല്‍ സമ്പന്നരും ദരിദ്രര്‍ കൂടുതല്‍ ദരിദ്രരും ആകുന്നതാണ് മുതലാളിത്ത പ്രതിസന്ധി. സോഷ്യലിസ്റ്റ് രാജ്യങ്ങള്‍ ഒഴികെ ലോകം മുഴുവന്‍ മുതലാളിത്ത പ്രതിസന്ധിയിലാണ്. ഇതിന് ഉദാഹരണമാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭ്രാന്തന് നടപടികള്‍. തീവ്ര വലതുപക്ഷ ശക്തികള്‍ മുതലാളിത്ത പ്രതിസന്ധിയുടെ ഭാഗമായാണ് തങ്ങള്‍ക്ക് ആരെയും പിടിച്ചുകൊണ്ടുപോകാനുള്ള അധികാരമുണ്ടെന്ന് ചിന്തിക്കുന്നത്.
വെനസ്വേലന്‍ പ്രസിഡന്റിനെയും ഭാര്യയെയും നാളുകള്‍ മുമ്പ് പിടിച്ചുകൊണ്ടുപോയി. ക്യൂബയെയും ഗ്രീന്‍ലാന്‍ഡിനെയും മെക്സിക്കോയെയും പിടിക്കുമെന്ന് പറയുന്നുമുണ്ട്. നരേന്ദ്ര മോദിയെ പിടിക്കാന്‍ വരില്ല എന്നതില്‍ ഉറപ്പൊന്നുമില്ല. ലോകത്തെ മുതലാളിത്ത സമൂഹത്തില്‍ അതിദാരിദ്ര്യം അവസാനിപ്പിക്കാന്‍ കേരളത്തിനു സാധിച്ചു. ഇത് ചെറിയ കാര്യമല്ല. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് പറയുന്നത് അദ്ദേഹം ഇടതുപക്ഷമാണെന്നാണ്. എന്താണ് ഇടതുപക്ഷമെന്ന് മനസിലാക്കാതെ തോന്ന്യാസമാണ് അദ്ദേഹം വിളമ്പുന്നത്. സതീശനെപോലെ നുണപറയുന്നയാള് കേരളത്തില്‍ മുമ്പ് ഉണ്ടായിട്ടില്ല. കരുണാകരൻ പോലും ഇങ്ങനെ നുണ പറഞ്ഞിട്ടില്ല.
സംസ്ഥാനത്തിന്റെ പൂര്‍വകാലത്ത് ജനജീവിതം ദുര്‍ഘടം പിടിച്ചതായിരുന്നു. മനുഷ്യന് മനുഷ്യനായി ജീവിക്കാന്‍ കഴിയുമായിരുന്നില്ല. സ്വാമി വിവേകാനന്ദന് കേരളത്തില്‍ വന്നപ്പോള്‍ ക്ഷേത്രത്തില്‍ പ്രവേശിപ്പിച്ചില്ല. അപ്പോഴാണ് അദ്ദേഹം കേരളത്തെ ഭ്രാന്താലയമെന്ന് വിശേഷിപ്പിച്ചത്. അടിമതുല്യരായി ജീവിച്ച മനുഷ്യരിലേക്ക് കടന്നുവന്നത് ശ്രീനാരായണഗുരവും ചട്ടമ്പിസ്വാമികളും വാഗ്ഭടാനന്ദനും അയ്യങ്കാളിയും മറ്റുമാണ്. ഇവര്‍ ഉഴുതുമറിച്ച മണ്ണിനെ പിന്‍പറ്റിയാണ് ദേശീയ, ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ കേരളത്തില്‍ വേരുറപ്പിച്ചത്.
കേരളത്തെ പൂര്‍ണമായും ഇല്ലാതാക്കാന്‍ നടക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഇത്തവണത്തെ മാത്രമല്ല, കഴിഞ്ഞ 10 കേന്ദ്ര ബജറ്റും സംസ്ഥാനത്തിന് എതിരാണ്. കഴിഞ്ഞ അഞ്ചുവര്‍ഷം കേരളത്തിന് കിട്ടേണ്ടിയിരുന്ന രണ്ടര ലക്ഷം കോടി രൂപ കേന്ദ്രം തന്നില്ല. കേന്ദ്രം കിണഞ്ഞു ശ്രമിക്കുമ്പോഴും കേരളത്തിന് ശ്വാസം മുട്ടിയില്ല. സ്വന്തം കാലില്‍നിന്ന് മറ്റു പല വഴികളും കണ്ട് ഫലപ്രദമായി സാമ്പത്തിക മാനേജ്മെന്റ് നടത്തിയാണ് കേരളം മുന്നോട്ടുപോകുന്നത്.
ബജറ്റിലൂടെ കേന്ദ്രം കേരളത്തെ അപമാനിക്കുകയാണ് ചെയ്തത്. ഈ അപമാനം സംസ്ഥാനം സഹിക്കേണ്ട കാര്യമില്ലെന്നും ഗോവിന്ദന് പറഞ്ഞു. ആര്‍ജെഡി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ. ഹംസ അധ്യക്ഷത വഹിച്ചു.
Tags : Local News Nattuvishesham Wayanad