അമ്പലപ്പുഴ: വാർഡുകളിലും ബ്ലോക്ക് ഡിവിഷനുകളിലും വനിതാ പ്രാതിനിധ്യം വർധിച്ചതോടെ തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിക്കുപ്പായം തുന്നിവച്ച നേതാക്കൾ നിരാശയിൽ. പഞ്ചായത്ത് പ്രസിഡന്റും മെംബ റുമൊക്കെയാകാനാഗ്രഹിച്ച നേതാക്കളാണ് നിരാശയിലായത്. ഇതോടെ ഭാര്യയെയും സഹോദരിയുമൊക്കെ സ്ഥാനാർഥിയാക്കേണ്ട ഗതികേടിലാണ് നേതാക്കൾ.
വിജയമുറപ്പിച്ച വാർഡുകളിൽ പലരും നേരത്തെ തന്നെ നിശബ്ദ പ്രചാരണം നടത്തിയിരുന്നു. പിന്നാലെയാണ് വാർഡുകളുടെ നറുക്കെടുപ്പ് നടന്നത്. ഇതോടെയാണ് പല നേതാക്കളുടെയും സ്ഥാനാർഥിത്വം നഷ്ടപ്പെട്ടത്. വിജയമുറപ്പിച്ച പല വാർഡും വനിതാ, പട്ടികജാതി സംവരണ മണ്ഡലങ്ങളായതോടെ നേതാക്കൾ ശരിക്കും പെട്ടു. ഇതോടെയാണ് ഭരണമുറപ്പിക്കാൻ വീടുകളിലെ വനിതകളെ രംഗത്തിറക്കാൻ തീരുമാനിച്ചത്.
ഇവരിൽ പലരും പുറം ലോകം കാണാത്തവരാണ്. വിവിധ പാർട്ടികളിലെ ജില്ലാ നേതാക്കൾ വരെയാണ് സ്ഥാനാർഥിക്കുപ്പായം തുന്നി കാത്തിരുന്നത്. തങ്ങൾ മത്സരിപ്പിച്ച വനിതകൾ വിജയിച്ചാൽ പിൻസീറ്റ് ഡ്രൈവിംഗ് നടത്താമെന്ന കണക്കുകൂട്ടലിലാണ് ഈ നേതാക്കൾ. പൊതുപ്രവർത്തനരംഗത്ത് യാതൊരു മുൻപരിചയവുമില്ലാത്ത ഇത്തരം വനിതകൾ ത്രിതല പഞ്ചായത്ത് സംവിധാനതലപ്പത്തെത്തിയാൽ പ്രവർത്തനം എന്താകുമെന്ന ആശങ്കയുമുയർന്നിട്ടുണ്ട്. അടുത്ത മാസം നടക്കുന്ന തെരഞ്ഞെടുപ്പിനായി അവസാനവട്ട സ്ഥാനാർഥി ചർച്ചകളിലാണ് എല്ലാ രാഷ്ട്രീയപ്പാർട്ടിയും.
Tags : local nattuvishesham elections