തലശേരി: ഓട്ടോറിക്ഷയിൽ ലഹരി ഗുളികകൾ കടത്തുന്നതിനിടെ പിടിയിലായ പ്രതിക്ക് അഞ്ചു വർഷം കഠിനതടവും 30,000 രൂപ പിഴയും. തലശേരി പുന്നോൽ സ്വദേശി കെ.എൻ. നിസാർ എന്ന മച്ചി നിസാറിനെയാണ് (34) വടകര എൻഡിപിഎസ് സ്പെഷൽ കോടതി ശിക്ഷിച്ചത്. എൻഡിപിഎസ് സ്പെഷൽ കോടതി സെഷൻസ് ജഡ്ജ് വി.ജി.ബിജുവാണ് ശിക്ഷ വിധിച്ചത്. തലശേരി മഞ്ഞോടിയിൽ വച്ച് ലഹരി ഗുളികകൾ കടത്തുന്നതിനിടെ എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് നർക്കോട്ടിക് സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടറും നിലവിൽ കണ്ണൂർ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുമായ പി.കെ. സതീഷ്കുമാറും സംഘവുമായിരുന്നു പ്രതിയെ അറസ്റ്റ് ചെയ്തത്. ഓട്ടോയിൽ നിന്ന് 312 (193 ഗ്രാം) ലഹരി ഗുളികകളും പിടിച്ചെടുത്തിരുന്നു. 2018 ജൂലൈ ഒന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. തലശേരി കേന്ദ്രീകരിച്ച് ലഹരി ഗുളികകൾ മൊത്തമായും ചില്ലറയായും വിതരണം ചെയ്യുന്ന സംഘത്തിലെ കണ്ണിയാണ് പ്രതി. ഇയാൾക്കെതിരെ നേരത്തെ വേറെയും ലഹരിക്കേസുകളുണ്ടായിരുന്നു.
എക്സൈസ് എൻഫോസ്മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് സ്പെഷൽ സ്ക്വാഡ് അംഗങ്ങളായ പ്രിവന്റീവ് ഓഫീസർ സി.വി.ദിലീപ്, സിവിൽ എക്സൈസ് ഓഫീസർമാരായ പി.എം.കെ.സജിത്കുമാർ, സി. പങ്കജാക്ഷൻ, ഒ. ലിമേഷ്, എം. സജിത്ത് ജോയിന്റ് എക്സൈസ് കമ്മീഷണർ സ്ക്വാഡ് അംഗം പി.ജലീഷ്, എക്സൈസ് ഡ്രൈവർ പി.ഷജിത്ത് എന്നിവും പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്നു. 2021 മാർച്ചിൽ എക്സൈസ് എൻഫോസ്മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ കെ. സുദേവനായിരുന്നു അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. വി.കെ ജോർജ് ഹാജരായി.