കൽപ്പറ്റ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് 11ന് നടക്കുന്ന പൊതുതെരഞ്ഞെടുപ്പിന് ജില്ലയിൽ സമ്മതിദാനവകാശം വിനിയോഗിക്കാൻ ആകെ 6,47,378 വോട്ടർമാരാണുള്ളത്.
3,13,049 പുരുഷ വോട്ടർമാരും 3,34,321 സ്ത്രീ വോട്ടർമാരും എട്ട് ട്രാൻസ്ജൻഡർ വോട്ടർമാരുമാണ് അന്തിമ വോട്ടർ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്.
20 പ്രവാസി വോട്ടർമാരും പട്ടികയിലുണ്ട്. ജില്ലയിലെ മൂന്ന് നഗരസഭകളിലും 23 ഗ്രാമപ്പഞ്ചായത്തുകളിലുമായി ആകെ 828 പോളിംഗ് ബൂത്തുകളാണ് തെരഞ്ഞെടുപ്പിനായി സജ്ജീകരിച്ചിരിക്കുന്നത്. നഗരസഭകളിൽ 104 ബൂത്തുകളും ഗ്രാമപ്പഞ്ചായത്തുകളിൽ 724 ബൂത്തുകളുമുണ്ട്. 23 ഗ്രാമപ്പഞ്ചായത്തുകളിലെ 450 വാർഡുകളിലേക്കും നാല് ബ്ലോക്ക് പഞ്ചായത്തുകളിലെ 59 ഡിവിഷനുകളിലേക്കും ജില്ലാപ്പഞ്ചായത്തിന്റെ 17 ഡിവിഷനുകളിലേക്കും മൂന്ന് നഗരസഭകളിലെ 103 വാർഡുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ സജ്ജം
തദ്ദേശ തെരഞ്ഞെടുപ്പിന് പോളിംഗ് ബൂത്തുകളിലേക്കുള്ള ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ സജ്ജമായി. 828 ബൂത്തുകളിലേക്ക് 3663 ബാലറ്റ് യൂണിറ്റുകളും 1379 കണ്ട്രോൾ യൂണിറ്റുകളുമാണ് സജ്ജീകരിച്ചിട്ടുള്ളത്. റിസർവായി സൂക്ഷിക്കുന്ന മെഷീനുകളുടെ എണ്ണം ഉൾപ്പെടെയാണിത്.
കൽപ്പറ്റ ബ്ലോക്കിലേക്ക് 280 കണ്ട്രോൾ യൂണിറ്റും 840 ബാലറ്റ് യൂണിറ്റുകളുമാണ് സജ്ജമാക്കുന്നത്. മാനന്തവാടി ബ്ലോക്കിലേക്ക് 210 കണ്ട്രോൾ യൂണിറ്റും 630 ബാലറ്റ് യൂണിറ്റും പനമരം ബ്ലോക്കിലേക്ക് 240 കണ്ട്രോൾ യൂണിറ്റും 720 ബാലറ്റ് യൂണിറ്റും സുൽത്താൻ ബത്തേരി ബ്ലോക്കിലേക്ക് 200 കണ്ട്രോൾ യൂണിറ്റും 600 ബാലറ്റ് യൂണിറ്റും സജ്ജമാക്കി.
കൽപ്പറ്റ നഗരസഭയിൽ 40 കണ്ട്രോൾ യൂണിറ്റും 40 ബാലറ്റ് യൂണിറ്റും ബത്തേരി, മാനന്തവാടി നഗരസഭകളിൽ 50 വീതം കണ്ട്രോൾ യൂണിറ്റുകളും ബാലറ്റ് യൂണിറ്റുമാണ് ഉപയോഗിക്കുന്നത്. ഗ്രാമപ്പഞ്ചായത്തുകളിലേക്കും നഗരസഭകളിലേക്കും വെള്ള നിറത്തിലുള്ള ബാലറ്റ് ലേബലുകളും ബ്ലോക്ക് പഞ്ചായത്തിലേക്ക് പിങ്ക് നിറത്തിലും ജില്ലാ പഞ്ചായത്തിലേക്ക് ആകാശ നീല നിറത്തിലുള്ള ബാലറ്റ് ലേബലുമാണ് ഉപയോഗിക്കുന്നത്. 10ന് അതത് വിതരണ കേന്ദ്രങ്ങൾ മുഖേന രാവിലെ ഏഴ് മുതൽ പോളിംഗ് സാമഗ്രികൾ വിതരണം ചെയ്യും.
ജില്ലയിൽ 189 പോളിംഗ് ബൂത്തുകളിൽ വെബ്കാസ്റ്റിംഗ്
സൗകര്യം ഒരുക്കും
തദ്ദേശ തെരഞ്ഞെടുപ്പിന് ജില്ലയിലെ 189 പോളിംഗ് ബൂത്തുകളിൽ വെബ് കാസ്റ്റിംഗ് സൗകര്യം ഒരുക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ അറിയിച്ചു. കൽപ്പറ്റ ബ്ലോക്കിൽ 69 ബൂത്തുകളും പനമരം ബ്ലോക്കിൽ 32 ബൂത്തുകളും ബത്തേരി ബ്ലോക്കിൽ 25 ബൂത്തുകളും മാനന്തവാടി ബ്ലോക്കിൽ 63 ബൂത്തുകളുമാണ് വെബ്കാസ്റ്റിംഗ് സംവിധാനം ഒരുക്കുന്നത്. കെൽട്രോണും അക്ഷയയും സംയുക്തമായാണ് ബൂത്തുകളിൽ വെബ് കാസ്റ്റിംഗ് സജ്ജീകരണം ഒരുക്കുന്നത്.
4ജി സിസിടിവി കാമറകളിലൂടെ ലഭിക്കുന്ന ദൃശ്യങ്ങൾ കളക്ടറേറ്റ് എ.പി.ജെ ഹാളിൽ സജ്ജമാക്കുന്ന കണ്ട്രോൾ റൂമിൽ തത്സമയം നിരീക്ഷിക്കും. ഓരോ ബൂത്തിലെയും ദൃശ്യങ്ങൾ നിരീക്ഷിക്കാനായി പ്രത്യേകം ഉദ്യോഗസ്ഥർക്ക് ചുമതല നൽകും. ബൂത്തുകളിൽ അക്ഷയയുടെ സഹായത്തോടെ കാമറ ഓപറേറ്റർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ഓരോ ബ്ലോക്കുകളിലും ബ്ലോക്ക് ലെവൽ കാമറ ഓപറേറ്റർമാരുടെ ടീം പ്രവർത്തിക്കും. ജില്ലാ കളക്ടർ, തെരഞ്ഞെടുപ്പ് നിരീക്ഷകൻ, പോലീസ്, ഫയർഫോഴ്സ്, കെഎസ്ഇബി, ബിഎസ്എൻഎൽ, ഐടി മിഷൻ, അക്ഷയ, കെൽട്രോണ്, കെ ഫോണ് വിഭാഗം ഉദ്യോഗസ്ഥർ പോളിംഗ് ദിവസം കണ്ട്രോൾ റൂമിലെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുമെന്ന് വെബ് കാസ്റ്റിംഗ് നോഡൽ ഓഫീസർ എസ്. നിവേദ് അറിയിച്ചു.
വിളവെടുപ്പ് മികച്ചതാക്കാൻ മുന്നണികളുടെ നെട്ടോട്ടം
കൽപ്പറ്റ: തദ്ദേശ തെരഞ്ഞെടുപ്പ് പരസ്യപ്രചാരണത്തിന് ജില്ലയിൽ ഇന്ന് സമാപനം. വോട്ടർമാരുടെ മനസ് ഇളക്കുംവിധം കൊട്ടിക്കലാശം കേമമാക്കുന്നതിനു തിരക്കിട്ട നീക്കത്തിലാണ് ഇടതു, വലത് മുന്നണികളും എൻഡിഎയും.
ആഴ്ചകൾ നീണ്ട പ്രചാരണത്തിലൂടെ മൂന്നു മുന്നണികളും വിമതരും സ്വതന്ത്രരും ചേർന്ന് ഉഴുതുമറിച്ച് പരുവത്തിലാക്കിയതാണ് വയനാടിന്റെ രാഷ്ട്രീയ നിലം. എല്ലാ കൂട്ടരും വർധിത വീര്യത്തോടെ നടത്തിയതാണ് വിത്തേറ്. ജനസമ്മതിയുള്ളവരെയാണ് സിപിഎമ്മും കോണ്ഗ്രസും ബിജെപിയും മുസ്ലിം ലീഗും സ്ഥാനാർഥികളാക്കിയത്. വിളവ് മികച്ചതാകുമെന്ന പ്രതീക്ഷയിലാണ് രാഷ്ട്രീയ പാർട്ടികൾ.
തെരഞ്ഞെടുപ്പുരംഗം കൊഴുപ്പിക്കാൻ ഇടത്, വലത് മുന്നണികളിലെ പ്രമുഖർ ചുരം കയറിയിരുന്നു. യുഡിഎഫിനുവേണ്ടി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കോണ്ഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല, യുഡിഎഫ് മുൻ സംസ്ഥാന കണ്വീനർ എം.എം. ഹസൻ, മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, സംസ്ഥാന സെക്രട്ടറിമാരായ കെ.എം. ഷാജി, അബ്ദുറഹ്മാൻ രണ്ടത്താണി, ഷാഫി ചാലിയം, വൈസ് പ്രസിഡന്റ് അബ്ദുറഹ്മാൻ കല്ലായി, യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ മുനവറലി ശിഹാബ് തങ്ങൾ തുടങ്ങിയവർ ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ പ്രചാരണം നടത്തി.
ജില്ലയിൽ നിന്നുള്ള എംഎൽഎമാരായ ടി. സിദ്ദിഖ്, ഐ.സി. ബാലകൃഷ്ണൻ എന്നിവർ അവരുടെ നിയോജകമണ്ഡലങ്ങളിൽ വിശ്രമം മാറ്റിവച്ച് വോട്ടർമാരെ കാണാനിറങ്ങി. ഡിസിസി പ്രസിഡന്റ് ടി.ജെ. ഐസക്, കെപിസിസി ജനറൽ സെക്രട്ടറി കെ.എൽ. പൗലോസ്, രാഷ്ട്രീയകാര്യ സമിതിയംഗം പി.കെ. ജയലക്ഷ്മി, എഐസിസി അംഗം എൻ.ഡി. അപ്പച്ചൻ തുടങ്ങിയവരും പ്രിയങ്ക ഗാന്ധിയുടെ മണ്ഡലത്തിൽ തലകുനിക്കാൻ ഇടവരരുതെന്ന ലക്ഷ്യത്തോടെ രംഗത്തിറങ്ങി.
എൽഡിഎഫ് നിരയിൽ സംസ്ഥാന കണ്വീനർ ടി.പി. രാമകൃഷ്ണൻ, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഇ.പി. ജയരാജൻ, പി.കെ. ശ്രീമതി, കെ.കെ. ശൈലജ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ജയരാജൻ, സിപിഐ ദേശീയ കൗണ്സിൽ അംഗവും മന്ത്രിയുമായ കെ. രാജൻ, സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി.പി. സുനീർ എംപി, എൻസിപി-എസ് അഖിലേന്ത്യ വർക്കിംഗ് പ്രസിഡന്റ് പി.സി. ചാക്കോ തുടങ്ങിയവർ ജില്ലയിലെത്തി സ്ഥാനാർഥികളിലും പ്രവർത്തകരിലും ആവേശം പകർന്നു.
എൽഡിഎഫ് ജില്ലാ കണ്വീനർ സി.കെ. ശശീന്ദ്രൻ, സിപിഎം ജില്ലാ സെക്രട്ടറി കെ. റഫീഖ്, സിപിഐ ജില്ലാ സെക്രട്ടറി ഇ.ജെ. ബാബു, കേരള കോണ്ഗ്രസ്-എം സംസ്ഥാന ജനറൽ സെക്രട്ടറി കെ.ജെ. ദേവസ്യ എന്നിവർ തെരഞ്ഞെടുപ്പ് വിജയത്തിന് തന്ത്രം മെനഞ്ഞു. ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയൽ, ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് കെ. മോഹനൻ എന്നിവരാണ് ജില്ലയിൽ എൻഡിഎ തെരഞ്ഞടുപ്പ് പ്രചാരണം നയിക്കുന്നത്.
വയനാട്ടിൽ ജില്ലാ പഞ്ചായത്തിലെ 17 ഡിവിഷനുകളിലും കൽപ്പറ്റ, ബത്തേരി, മാനന്തവാടി, പനമരം ബ്ലോക്ക് പഞ്ചായത്തുകളിലായി 59 ഡിവിഷനുകളിലും കൽപ്പറ്റ, ബത്തേരി, മാനന്തവാടി മുനിസിപ്പാലിറ്റികളിലായി 103 ഡിവിഷനുകളിലും 23 പഞ്ചായത്തുകളിലായി 450 വാർഡുകളിലുമാണ് വിധിയെഴുത്ത്. കോണ്ഗ്രസ് 11 ജില്ലാ പഞ്ചായത്ത് ഡിവിഷനിലും 70 മുനിസിപ്പൽ ഡിവിഷനുകളിലും 40 ബ്ലോക്ക് ഡിവിഷനുകളിലും 310 പഞ്ചായത്ത് വാർഡുകളിലുമാണ് മത്സരിക്കുന്നത്. ജില്ലാ പഞ്ചായത്തിലെ 12 ഡിവിഷനുകളിൽ സ്ഥാനാർഥികളുള്ള സിപിഎം 357 പഞ്ചായത്ത് വാർഡുകളിലും 45 ബ്ലോക്ക്, 77 മുനിസിപ്പൽ ഡിവിഷനുകളിലും മത്സരിക്കുന്നുണ്ട്.
മുസ്ലിം ലീഗ് ജില്ലാ പഞ്ചായത്തിലെ ആറും മുനിസിപ്പാലിറ്റികളിലെ 31 ഉം ബ്ലോക്ക് പഞ്ചായത്തുകളിലെ 19 ഉം ഡിവിഷനുകളിലും 138 പഞ്ചായത്ത് വാർഡുകളിലുമാണ് മത്സരിക്കുന്നത്. 421 പഞ്ചായത്ത് വാർഡുകളിൽ ജനവിധി തേടുന്ന ബിജെപി ജില്ലാ പഞ്ചായത്തിലെ എല്ലാ ഡിവിഷനുകളിലും നഗരസഭകളിലെ 88 ഉം ബ്ലോക്ക് പഞ്ചായത്തിലെ 56 ഉം ഡിവിഷനുകളിൽ സ്ഥാനാർഥികളെ നിർത്തിയിട്ടുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ത്രിതല പഞ്ചായത്തുകളിലും നഗരസഭകളിലുമായി 47 വാർഡുകൾ ജില്ലയിൽ വർധിച്ചിട്ടുണ്ട്.
യുഡിഎഫ് സ്ഥാനാർഥികൾവീടുകൾ കയറി പ്രചാരണം നടത്തി
പുൽപ്പള്ളി: മുള്ളൻകൊല്ലി പഞ്ചായത്തിൽ യുഡിഎഫിന്റെ നേതൃത്വത്തിൽ 19 വാർഡുകളിലും യുഡിഎഫ് നേതാക്കളുടെ നേതൃത്വത്തിൽ വീടുകയറിയുള്ള പ്രചാരണ പരിപാടികൾ നടത്തി.
ജില്ലാ, ബ്ലോക്ക്, ഗ്രാമപ്പഞ്ചായത്ത് സ്ഥാനാർഥികൾ യുഡിഎഫ് നേതാക്കളുടെ നേതൃത്വത്തിലായിരുന്നു പ്രചാരണ പരിപാടി നടത്തിയത്. പെരിക്കല്ലൂരിൽ നടന്ന പ്രചാരണ പരിപാടി യുഡിഎഫ് ചെയർമാൻ പി.കെ. വിജയൻ, ഡിസിസി ജനറൽ സെക്രട്ടറി ബീന ജോസ്, ആർ. രാജേഷ് കുമാർ, സാജൻ കടുപ്പിൽ, മനോജ് ഉതുപ്പാൻ, സണ്ണി മണ്ഡപത്തിൽ, ജയിംസ് വടക്കേക്കര, മനോജ് മാത്യു, ത്രേസ്യാമ്മ, സുനിൽ പാലമറ്റം എന്നിവർ നേതൃത്വം നൽകി.
എൽഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തി
പുൽപ്പള്ളി: എൽഡിഎഫിന്റെ നേതൃത്വത്തിൽ പുൽപ്പള്ളി ടൗണിൽ നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ജില്ലാ, ബ്ലോക്ക്, ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിൽ ടൗണിലെ വ്യാപാര സ്ഥാപനങ്ങളിലുൾപ്പെടെ വോട്ടഭ്യർഥന നടത്തി. എൽഡിഎഫ് നേതാക്കളോടൊപ്പമായിരുന്നു സ്ഥാനാർഥികളുടെ വോട്ടഭ്യർഥന. എൽഡിഎഫ് നേതാക്കളായ മുഹമ്മദ് ഷാജി, പി.എ. മുഹമ്മദ്, ചാർളി കാപ്പിസെറ്റ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രചാരണം. ജില്ലാ പഞ്ചായത്ത് സ്ഥാനാർഥി സൂര്യമോൾ, ബ്ലോക്ക് സ്ഥാനാർഥി ജോഷി കുരീക്കാട്ടിൽ തുടങ്ങിയവർ സ്ഥാനാർഥി പര്യടനത്തിൽ പങ്കെടുത്തു.
കുടുംബ സംഗമം നടത്തി
പുൽപ്പള്ളി: മുള്ളൻകൊല്ലി പഞ്ചായത്തിലെ 19 വാർഡുകളിലും യുഡിഎഫ് മികച്ച വിജയം നേടുമെന്ന് ഐ.സി. ബാലകൃഷ്ണൻ എംഎൽഎ. പട്ടാണിക്കൂപ്പിൽ നടന്ന യുഡിഎഫ് കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുള്ളൻകൊല്ലി പഞ്ചായത്തിൽ യുഡിഎഫിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിക്ക് മുഴുവൻ വാർഡുകളിലും ഒരുപോലെ വികസന പ്രവർത്തനം നടത്താൻ കഴിഞ്ഞത് നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു. ജോമേഷ് മാന്താനത്ത് അധ്യക്ഷത വഹിച്ചു. എം.എ. അസീസ്, അഡ്വ.ആർ. രാജേഷ് കുമാർ, പി.ആർ. ബിജു, മനോജ് കടുപ്പിൽ, സാജൻ കടുപ്പിൽ, വർഗീസ് മുരിയൻകാവിൽ, ജിസ്റ മുനീർ, മുനീർ ആച്ചിക്കുളത്ത്, ഒ.ആർ. രഘു എന്നിവർ പ്രസംഗിച്ചു.
എസ്ഐആർ: 6,04,347 ഫോമുകൾ വിതരണം ചെയ്തു
കൽപ്പറ്റ: തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി ജില്ലയിൽ 6,04,347 വോട്ടർമാർക്ക് എന്യൂമറേഷൻ ഫോമുകൾ വിതരണം ചെയ്തതായി ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ അറിയിച്ചു.
തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിൽ സംസ്ഥാനത്ത് ബിഎൽഒ, ബിഎൽഎ യോഗങ്ങൾ പൂർത്തിയാക്കിയ രണ്ടാമത്തെ ജില്ലയാണ് വയനാട്. വോട്ടർ പട്ടിക പരിഷ്കരണത്തിൽ 14,409 വോട്ടർമാർ ജില്ലയിൽ നിന്നും താമസം മാറിയതായി കണ്ടെത്തിയിട്ടുണ്ട്. പട്ടികയിൽ ഒന്നിലധികം തവണ പേരുണ്ടായിരുന്ന 2488 വോട്ടർമാരെ പട്ടികയിൽ നിന്ന് നീക്കം ചെയ്തതായും ജില്ലാ കളക്ടർ അറിയിച്ചു.
തീവ്ര വോട്ടർ പട്ടിക പരിഷ്കരണം:കുന്നൂരിൽ 3,500 പേരെ നീക്കി
ഊട്ടി: കുന്നൂർ മണ്ഡലത്തിൽ തീവ്ര വോട്ടർപ്പട്ടിക പരിഷ്കരണത്തിലൂടെ 3,500 വോട്ടർമാരെ നീക്കി.സ്ഥലംമാറി പോയവർ, മരിച്ചവർ, ഇരട്ട വോട്ടുള്ളവർ തുടങ്ങിയവരെയാണ് ഒഴിവാക്കിയത്. പട്ടികയിൽ പേര് ചേർക്കാൻ 11 വരെ അവസരമുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
Tags : Local Elections