ചിറ്റൂർ: നല്ലേപ്പിള്ളിയിൽ കൊയ്ത്ത് കഴിഞ്ഞ നെൽപ്പാടങ്ങളിൽ മേച്ചിൽപ്പുറങ്ങൾ തേടി താറാവിൻകൂട്ടങ്ങൾ എത്തി. നരിച്ചിറ, കമ്പംപടി പാടശേഖരങ്ങളിലാണ് 3000 ൽ പരം താറാവുകൾ എറണാകുളം ജില്ലയിൽനിന്ന് എത്തിയത്. കൊയ്ത്ത് സമയത്ത് യന്ത്രങ്ങളിൽനിന്ന് തെറിച്ചും കൊഴിഞ്ഞും വീഴുന്ന നെല്ലാണ് പ്രധാനതീറ്റ. അത് കഴിഞ്ഞാൽ ഞണ്ട്, തവള, ചെറുപ്രാണികൾ, എലി, മറ്റ് ഇഴജന്തുക്കൾ എന്നിവ തീറ്റയാക്കും.
കൊഴിഞ്ഞുവീഴുന്ന നെല്ല് മുളച്ച് കളയാകില്ലെന്നത് കർഷകർക്ക് ഉപകാരപ്രദമാണ്. താറാവിൻകാഷ്ഠം നെൽച്ചെടിക്കു വളമാകും. ഒരു ഏക്കർ നെൽപ്പാടത്തിന് കർഷകന് സൗജന്യമായി മുട്ടയും കുറഞ്ഞനിരക്കിൽ ആൺതാറാവും കിട്ടും. രാവിലെ നെൽപ്പാടങ്ങളുടെ സമീപത്തെ പറമ്പിൽ കൂട് കൂട്ടും. സമീപത്തുതന്നെ ടാർപോളിൻ ഷീറ്റിൽ ഷെഡ് അടിച്ച് ഭക്ഷണം പാകം ചെയ്യും. രാവിലെ 7.30 ന് കൂടുതുറന്ന് പാടങ്ങളിലെത്തിക്കും. ഒരു തീറ്റ കഴിഞ്ഞാൽ സമീപത്തുള്ള കുളത്തിലിറക്കി നീന്തിക്കും.
ഇവിടെ എത്തിയ താറാവ് മുട്ടയിടാൻ 2 മാസം കഴിയണം. കൊയ്ത്ത് കഴിഞ്ഞ് നെൽപ്പാടങ്ങളിൽ താറാവിനെ ഇറക്കാൻ കിട്ടുന്നത് കർഷകരെ സംബന്ധിച്ച് അടുത്ത വിളകൃഷിക്ക് വളരെ ഗുണം ചെയ്യുമെന്ന് നരിച്ചിറ പാടശേഖര സമിതി സെക്രട്ടറി വി.രാജൻ അറിയിച്ചു.
Tags : local nattuvishesham ducks