ടോംസണ് തന്റെ വാഴത്തോട്ടത്തിൽ.
ഉമ്മച്ചൻ തെങ്ങുംമൂട്ടിൽ
കാളികാവ്: പ്രകൃതിരമണീയമായ സൈലന്റ്വാലി വനമേഖലയോട് ചേർന്ന കിഴക്കൻ മലകളുടെ അടിവാരത്ത് പ്രകൃതി അനുഗ്രഹിച്ച ശാന്തസുന്ദര കുടിയേറ്റ ഗ്രാമത്തിലാണ് കൃഷി വിജയത്തിന്റെ മറ്റൊരു വിജയഗാഥ. സമ്മിശ്ര നാണ്യവിള കൃഷി രീതികളിലൂടെ വിജയത്തിന്റെ പടവുകൾ കയറുകയാണ് അടക്കാക്കുണ്ടിലെ ടോംസണ് എന്ന കർഷകൻ.
മാഞ്ചോലയിലെയും പാറശേരിയലെയുമെല്ലാം തന്റെ സ്വന്തം കൃഷിയിടങ്ങളിൽ വിവിധതരം നാണ്യവിള കൃഷികളുടെയും ഭക്ഷ്യഫലവർഗങ്ങളുടെയും പൂർണ പരിപാലനത്തിൽ സജീവമാണ് ടോംസണ്. പാട്ടത്തിനെടുത്ത നൂറേക്കറിലേറെ വരുന്ന ഭൂമിയിൽ നേന്ത്രവാഴ കൃഷിയുമുണ്ട് ഈ കുടിയേറ്റ കർഷകന്.
വിജയം സമ്മിശ്ര കൃഷി
റബർ, തെങ്ങ്, കമുക്, കുരുമുളക്, കാപ്പി, ജാതി, റന്പൂട്ടാൻ ഉൾപ്പടെ ഹരിതാഭമായ നാണ്യ-ഫലവൃക്ഷങ്ങളും ഭക്ഷ്യോത്്ന്നങ്ങളായ ഇടവിളകൃഷികളും നിറഞ്ഞതാണ് ടോംസന്റെ കൃഷിയിടം. വരുമാനത്തിനൊപ്പം ആത്മസംതൃപ്തിയും സന്തോഷവും തരുന്ന കാർഷിക ജീവിതത്തിന്റെ നേർക്കാഴ്ചകൾ ഇദ്ദേഹത്തിന്റെ കൃഷിയിടങ്ങളിലുണ്ട്. പാരന്പര്യ അറിവുകളും നൂതന ആശയങ്ങളും ഉൾച്ചേർത്താണ് ഇദ്ദേഹത്തിന്റെ കൃഷിരീതികൾ.
നടുതല കൃഷിയും നേന്ത്രവാഴ കൃഷിയും
മുന്പ് കപ്പയും കാച്ചിലും ചേനയും ചേന്പും കാന്താരിയും പിന്നെ ഇഞ്ചിയും മഞ്ഞളും ഉൾപ്പടെ നടുതല കൃഷികളെല്ലാം ഇടവിളകൃഷിയായി ചെയ്തിരുന്നു പ്രദേശത്തെ മറ്റ് കർഷകരോടൊപ്പം ടോംസനും. ഇടക്കാലത്ത് ഇത്തരം നടുതല കൃഷിയിൽനിന്ന് വന്യമൃഗശല്യം മൂലം വിട്ടുനിൽക്കേണ്ടി വന്നെങ്കിലും നാണ്യവിള വരുമാനത്തെ മാത്രം ആശ്രയിച്ചാൽ പിടിച്ചുനിൽക്കാനാകില്ലെന്ന തിരിച്ചറിവിലാണ് ടോംസനും കൂട്ടരും നേന്ത്രവാഴ കൃഷി കൂടി ആരംഭിച്ചത്. കരുവാരകുണ്ട് പഞ്ചായത്തിൽ കുണ്ടോട എസ്റ്റേറ്റിന്റെ ഭാഗമായ പ്രദേശത്തും ചവിടിക്കുഴിയിലുമായി നാലു വർഷത്തേക്ക് പാട്ടത്തിനാണ് വാഴകൃഷി.
വിജയം തരുന്നത് തളരാത്ത മനസ്
കഴിഞ്ഞ വർഷം ടോംസന്റെ കൃഷിയിടത്തിൽ 2500ൽപ്പരം നേന്ത്രവാഴകൾ കുലച്ചുതുടങ്ങിയപ്പോൾ തന്നെ കാറ്റിൽ നാശം സംഭവിച്ചിരുന്നു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിള ഇൻഷ്വറൻസ് പദ്ധതിയിൽ 5000 വാഴ ഇൻഷ്വർ ചെയ്തിരുന്നെങ്കിലും നയാ പൈസ പോലും നഷ്ടപരിഹാരം ലഭിച്ചില്ലെന്ന് ടോംസണ് പറഞ്ഞു.
എന്നാൽ പ്രതിസന്ധികളിൽ തളരാതെ ഒന്നേകാൽ ലക്ഷത്തിലധികം നേന്ത്രവാഴകൾ ടോമിച്ചൻ കൂട്ടുകാരനായ വെള്ളമ്മാക്കൽ ബിജുവിനൊപ്പം ഇത്തവണ കൃഷിയിറക്കിയിട്ടുണ്ട്. 15 ഇതരസംസ്ഥാന തൊഴിലാളി കുടുംബാംഗങ്ങൾ ഇവരുടെ വാഴകൃഷിയിടത്തിൽ ജോലി ചെയ്യുന്നുണ്ട്.
അതിജീവനത്തിനായി പോരാട്ടം
സസ്യലതാദികൾ നിറഞ്ഞ് ഇലപൊഴിയാ വനങ്ങളെന്നോ നിഴൽവീഴാ കാടുകളെന്നോ വിളിക്കാവുന്ന തരത്തിലുള്ള നിത്യഹരിതാഭമായിരുന്നു ഒരിക്കൽ ടോംസന്റേത് പോലെ മേഖലയിലെ മറ്റു മലയോര കർഷകരുടെയും കൃഷിയിടങ്ങൾ.
കുന്നുകളിൽ കല്ലുകൊണ്ടും മണ്ണുകൊണ്ടും ഇടകയ്യാലകൾ വച്ച് മണ്ണൊലിപ്പ് തടഞ്ഞ്, നഷ്ടപ്പെടുന്ന മരങ്ങൾക്ക് പകരം പുതു വൃക്ഷത്തൈകൾ നട്ട് മക്കളെപോലെ പരിപാലിച്ചുവന്നവരാണ് കർഷകർ.
എന്നാൽ കാട്ടാനയും കാട്ടുപന്നിയും കുരങ്ങും ഉൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമായപ്പോൾ കൃഷിയിടങ്ങളിൽ നിലനിൽക്കാൻ പോരാടുകയാണ് ഇവരെല്ലാം. ടോംസന്റെയും അനുഭവം മറ്റൊന്നല്ല.
കഴിഞ്ഞ മേയ് മാസത്തിൽ ടാപ്പിംഗ് തൊഴിലാളിയെ നരഭോജി കടുവ പിടികൂടി ഭക്ഷിച്ച റബർതോട്ടം ടോംസന്റെ പാറശേരിയിലെ റബറും കാപ്പിയും കുരുമുളകും കൃഷി ചെയ്യുന്ന കൃഷി സ്ഥലത്തിനടുത്തായിരുന്നു.
കാട്ടാനയും പന്നിയും കുരങ്ങുമൊക്കെ കൃഷി നശിപ്പിക്കുന്പോൾ കടുവയും പുലിയും യഥേഷ്ടം വിഹരിക്കുന്ന മേഖലയിൽ ജീവഭയത്തിൽ കഴിയുന്ന നാട്ടുകാർ ഇപ്പോൾ പശു, ആട് ഉൾപ്പെടെ വളർത്തുമൃഗങ്ങളെ വളർത്താനും ഭയപ്പെടുകയാണെന്നും ടോംസണ് പറയുന്നു.
അവാർഡ് വേണ്ട, പരിരക്ഷയും കരുതലും മതി
വന്യമൃഗശല്യത്തിൽനിന്ന് പരിരക്ഷ നൽകാമെന്ന് അധികൃതർ ഉറപ്പുതന്നാൽ മലയിറങ്ങിയ നിരവധി കർഷകരുടെ അനാഥമായി കിടക്കുന്ന ഭൂമി കൂടി സഹകരണാടിസ്ഥാനത്തിൽ ഭക്ഷ്യോത്പാദന കാർഷിക മേഖലയാക്കാമെന്നാണ് ടോംസനും കൂട്ടുകാരും പറയുന്നത്.
കൃഷിക്കാരെ കൊല്ലംതോറും നല്ല കർഷകരായി തെരഞ്ഞെടുത്ത് അവാർഡ് കൊടുക്കുന്നതിന് പകരം അവർ ഉത്പാദിപ്പിക്കുന്ന വാഴക്കുലകൾക്കും കപ്പയടക്കമുള്ള ഭക്ഷ്യവസ്തുക്കൾക്കും ന്യായവിലയും വന്യമൃഗശ്യത്തിൽനിന്ന് സംരക്ഷണവും നൽകണമെന്നാണ് ആവശ്യം.
ധനസഹായം നൽകണം
നാണ്യവിളകളും ഭക്ഷ്യവസ്തുക്കളും സംഭരിച്ച് സംസ്കരിച്ച് സൂക്ഷിക്കുന്നതിന് ആവശ്യമായ സംവിധാനം മലയോര കർഷിക മേഖലകളിൽ തുടങ്ങാൻ സർക്കാർ ധനസഹായം നൽകണമെന്നാണ് ടോംസന്റെ അഭിപ്രായം. വായ്പയും മറ്റുമെടുത്ത് ചെയ്യുന്ന കൃഷി നശിച്ചാൽ ഇൻഷ്വറൻസ് പരിരക്ഷയും മറ്റു നഷ്ടപരിഹാരവും ഉടൻ നൽകി സഹായിച്ചാൽ വീണ്ടും പുതുകൃഷി ചെയ്യാൻ കർഷകർക്ക് സാധിക്കും. അല്ലെങ്കിൽ ആത്മഹത്യയല്ലാതെ മറ്റു മാർഗം കർഷകന് മുന്നിലുണ്ടാകില്ല.
പുതുതലമുറ കൃഷിയിലേക്ക് വരും
സർക്കാരും കൃഷിവകുപ്പും മനസുവച്ചാൽ തങ്ങളുടെ മക്കളുൾപ്പെടുന്ന ഭാവിതലമുറക്കും കാർഷികരംഗത്തെ അനുബന്ധ മേഖലകളിൽ തൊഴിൽ കണ്ടെത്താനാവുമെന്നാണ് ടോംസന്റെ പക്ഷം.
കൃഷി ലാഭകരമാണെന്ന് പുതുതലമുറയെ ബോധ്യപ്പെടുത്താനും അവരെക്കൂടി കാർഷിക വഴിത്താരയിലൂടെ നടത്തിക്കാനും കഴിയണമെങ്കിൽ സർക്കാർ കർഷകരെ നല്ല നിലയിൽ പരിഗണിക്കണമെന്നാണ് ടോമിച്ചൻ പറയുന്നത്.
രാപകലില്ലാതെ കഠിനാനാധ്വാനം ചെയ്ത് മണ്ണിൽ പൊന്നു വിളയിക്കുന്നവർക്കാണ് സർക്കാരുകളുടെ കരുതൽ വേണ്ടതെന്നാണ് ടോംസന്റെ നിലപാട്.
Tags : Local News Nattuvishesham Malappuram