തിരുനാവായ: ഭാരതപുഴയുടെ ഇരുകരകളിലായി നടന്ന ദിവസങ്ങൾ നീണ്ടുനിന്ന മഹാമാഘ മഹോത്സവമായ കേരള കുംഭമേളയ്ക്ക് അമൃത സ്നാനത്തോടെ ഇന്നു കൊടിയിറങ്ങും.
ജനലക്ഷങ്ങൾ പങ്കുചേർന്ന മഹാമാഘ മഹോത്സവം ഒൗപചാരികമായി സമാപിക്കുന്പോൾ ഭാരതപ്പുഴയുടെ തീരം ആത്മീയ ഉണർവിന്റെയും സമൂഹധാർമിക ബോധത്തിന്റെയും സാക്ഷിയാകും. മകം നക്ഷത്രം, ദ്വിതീയ തിഥി എന്നീ അത്യന്തം ശുഭയോഗങ്ങളോടെയാണ് മഹാമാഘത്തിന്റെ സമാപനം കുറിക്കുന്നത്. സമാപനദിനത്തിലെ പ്രധാന ആചാരമായി മാഘമകം അമൃതസ്നാനം രാവിലെ എട്ടു മുതൽ ആരതിഘട്ടിൽ നടക്കും.
നാഗസന്ന്യാസിവര്യൻമാർ ഉൾപ്പെടെയുള്ള സന്യാസിമാരും ആയിരക്കണക്കിന് ഭക്തജനങ്ങളും സ്നാനത്തിൽ അണിനിരക്കും. വൈകീട്ട് നടക്കുന്ന നിള ആരതിയോടെയാണ് തിരുനാവായയിലെയും തവനൂരിലും നടക്കുന്ന മാഘമക മഹോത്സവത്തിന്റെ ചടങ്ങുകൾ പൂർത്തിയാവുക.
ഇന്നു തിരുനാവായയിൽ രാവിലെ എട്ടിന് അമൃത സ്നാനത്തെത്തുടർന്ന് യതി പൂജ നടക്കും. സനാതന ധർമത്തിന്റെ നിലനിൽപ്പിനായി സർവതും ഉപേക്ഷിച്ച് ജീവിതം സമർപ്പിച്ച സന്ന്യാസിമാണ് യതീ പൂജയ്ക്ക് നേതൃത്വം നൽകുക. പിന്നീട് ഭണ്ഡാര എന്ന വിശിഷ്ട ആചാരവും നടക്കും.
സന്ന്യാസിവര്യൻമാർക്ക് നൽകുന്ന അന്നദാനത്തിൽ ഭക്തജനങ്ങളും പങ്കുചേരും. ഭണ്ഡാരയിലെ ഏറ്റവും ശ്രദ്ധേയമായ കാഴ്ചയാണ് "പംഗത്’. - രാജാവും സാധാരണക്കാരനും തമ്മിൽ യാതൊരു വ്യത്യാസവുമില്ലെന്ന സങ്കല്പമാണിത്.
എല്ലാവരും നിലത്ത് ഒരേനിരയിൽ ഇരുന്ന് ഒരുമിച്ച് ഭക്ഷണം കഴിക്കും. തുടർന്ന് നിളാ ആരതി നടക്കും. തവനൂരിൽ നടക്കുന്ന മഹാമാഘ മഹോത്സവത്തിന്റെ സമാപന ദിവസം അമൃത സ്നാനത്തിന് ശേഷം ത്രിമൂർത്തി സംഗമസ്ഥലത്ത് ലക്ഷദീപ സമർപ്പണവും മഹാആരതിയും നടക്കും.
ഇതോടെ മഹോത്സവം ഒൗപചാരികമായി സമാപിക്കുമെന്ന് മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതി പറഞ്ഞു. ഇന്നലെ യജ്ഞവേദിയുടെ സമീപത്ത് ഒരുക്കിയ വേദികളിൽ വിവിധ കലാപരിപാടികൾ അരങ്ങേറി.
Tags : nattru vishesham Maha Magha festival