വാഹന ഗോഡൗണിലുണ്ടായ തീപിടിത്തത്തിൽനിന്ന്.
കാട്ടാക്കട: കാട്ടാക്കടയിൽ വാഹന ഗോഡൗണിൽ വൻ തീപിടിത്തം. വാഹനങ്ങൾ പൊളിക്കാനായി സൂക്ഷിച്ചിരുന്ന ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. കാട്ടാക്കട കിള്ളി തുരുമ്പാട് പ്രവർത്തിക്കുന്ന മായാബസാർ ഗോഡൗണിന്റെ ഒരു വശത്തുനിന്നു തീയും പുകയും ഉയർന്നതു സമീപവാസികൾ കണ്ടതാണ് രക്ഷയായത്. ഇന്നലെ വൈകുന്നേരം അഞ്ചേക്കാലോടെയാണ് സംഭവം.
കാട്ടാക്കടയിൽ നിന്നു മൂന്നും ചെങ്കൽചൂളയിൽനിന്നു ഒന്നുമടക്കം നാലൂയൂണിറ്റ് അഗ്നിശമനസേനാംഗങ്ങളെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. തീപിടുത്തമുണ്ടായ സ്ഥലത്തേക്ക് അഗ്നിരക്ഷാ വാഹനങ്ങളെത്താൻ നന്നേ പ്രയാസപ്പെട്ടു. മറ്റൊരു പുരയിടത്തിന്റെ വഴിയിലൂടെ എത്തിയാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്.
നിമിഷം നേരം കൊണ്ടാണ് ഇവിടെ കിടന്ന വാഹനങ്ങളിൽ തീ ആളി പടർന്നത്. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താനായില്ല. വാഹനങ്ങളുടെ സീറ്റുകളും സമീപത്തുണ്ടായിരുന്ന ടയർ ഉൾപ്പെടെയുള്ളവയും കത്തിനശിച്ചിട്ടുണ്ട്.
ടയറും പ്ലാസ്റ്റിക്കും ഫൈബർ ഉൽപ്പന്നങ്ങൾ ഉൾപ്പെടെയുള്ളവയും സ്ഥലത്ത് അടുക്കിക്കൂട്ടി വച്ചിട്ടുണ്ട്. സമീപത്ത് വീടുകൾ ഉൾപ്പെടെ നിരവധി കെട്ടിടങ്ങളാണ് ഉണ്ടായിരുന്നത്. എവിടേക്കു തീപടരാതിരുന്നത് വൻ ദുരന്തമൊഴിവാക്കി. യാതൊരുവിധ അഗ്നിരക്ഷാ മാർഗങ്ങളും കെട്ടിടത്തിലുണ്ടായിരുന്നില്ലെന്നും ആക്ഷേപമുണ്ട്.