ഇടുക്കി: ശബരിമല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ജില്ലയിൽ ഒരുക്കങ്ങൾ പൂർത്തിയായതായി കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് അറിയിച്ചു. തീർഥാടകരുടെ സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പുവരുത്താൻ 1500ൽ അധികം പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. ഗതാഗത നിയന്ത്രണം, അടിയന്തര സേവനം, ശുചിത്വം, ആരോഗ്യ സൗകര്യങ്ങൾ, കുടിവെള്ളം എന്നിവ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ഉറപ്പാക്കി.
ഗതാഗതത്തിരക്ക് നിയന്ത്രിക്കാൻ കുമളി, കന്പംമെട്ട് പാതകളിൽ ഓരോ ജംഗ്ഷനിലും കൂടുതൽ പോലീസിനെ നിയോഗിക്കും. പുല്ലുമേട് ഭാഗത്ത് അപകടകരമായ സ്ഥലങ്ങളിൽ ഭക്തരുടെ സുരക്ഷ ഉറപ്പാക്കാൻ കൂടുതൽ പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും. റവന്യു വകുപ്പിന്റെ സഹകരണത്തോടെ അക്സ ലൈറ്റുകൾ സ്ഥാപിക്കും. കോഴിക്കാനം, പുല്ലുമേട് ഭാഗത്ത് പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കും. കാനന പാതയിൽ ഓരോ കിലോമീറ്ററിലും പോയിന്റ് ഡ്യൂട്ടിക്കായി വനം വകുപ്പ് ഉദ്യോഗസ്ഥരെയും പുല്ലുമേട്, കോഴിക്കാനം എന്നിവിടങ്ങളിൽ എലിഫന്റ് സ്ക്വാഡിനെയും നിയോഗിച്ചിട്ടുണ്ട്.
അപകടകരമായ സ്ഥലങ്ങളിൽ ഉറപ്പുള്ള ബാരിക്കേഡ് സ്ഥാപിച്ചു. സ്ട്രീറ്റ് ലൈറ്റ്, കുടിവെള്ളം, ശുചിമുറി സൗകര്യം എന്നിവ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഉറപ്പാക്കിയിട്ടുണ്ട്.
കുമളി, വണ്ടിപ്പെരിയാർ എന്നിവിടങ്ങളിൽ കണ്ട്രോൾ റൂം തുറന്നു. സുഗമമായ യാത്രാസൗകര്യം ഉറപ്പാക്കുന്നതിനും തിരക്ക് ഒഴിവാക്കുന്നതിനും എൻഎച്ച്, പൊതുമരാമത്ത് വിഭാഗത്തിന് നിർദേശം നൽകി. മകരവിളക്ക് ദിവസമായ ഇന്ന് കുമളി- കോഴിക്കാനം റൂട്ടിൽ രാവിലെ ആറു മുതൽ കെഎസ്ആർടിസി പ്രത്യേക സർവീസ് നടത്തും. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ പ്രത്യേക മെഡിക്കൽ സംഘത്തെ സജ്ജീകരിച്ചിട്ടുണ്ട്.
മകരവിളക്ക് ഡ്യൂട്ടിക്ക് എത്തുന്ന വിവിധ വകുപ്പുകളുടെ വാഹനങ്ങൾക്കായി പ്രത്യേക പാർക്കിംഗ് സൗകര്യം ഉറപ്പാക്കിയിട്ടുണ്ട്. സുഗമമായ ദർശനത്തിന് തീർഥാടകർ സേനാംഗങ്ങളുടെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും കളക്ടർ പറഞ്ഞു.
Tags : nattu vishesham Makaravilakku Security