കേന്ദ്രമന്ത്രി സുരേഷ് ഗോപി ആലിന് ഷെറിന് ഏബ്രഹാമിന് ആദരാഞ്ജലി അര്‍പ്പിക്കാനെത്തിയപ്പോൾ.
മല്ലപ്പള്ളി: മല്ലപ്പള്ളി ഇതേവരെ കണ്ടിട്ടില്ലാത്ത ജനസഞ്ചയം. സമാനതകളില്ലാത്ത ഒരു അന്ത്യയാത്രയ്ക്കാണ് ഇന്നലെ നാട് സാക്ഷ്യം വഹിച്ചത്. നാലുപേരിലേക്കായി ജീവന് പകര്‍ന്നു നല്കി വിടവാങ്ങിയ പിഞ്ചുകുഞ്ഞിനെ യാത്രയയക്കാന്‍ അറിഞ്ഞു കേട്ടെത്തിയവരായിരുന്നു ഏറെയും. ഇതിലേറെപ്പേരും മല്ലപ്പള്ളിയിലെ വാലുമണ്ണില്‍ വീടിനെക്കുറിച്ച് മുമ്പ് കേട്ടറിവു പോലുമുള്ളവരായിരുന്നില്ല.
ഇന്നലെ രാവിലെ മല്ലപ്പള്ളി ജോര്‍ജ് മാത്തന് മിഷന് ആശുപത്രി മോര്‍ച്ചറിയില്‍ നിന്ന് ആലിന് ഷെറിന് ഏബ്രഹാമിന്റെ ഭൗതികശരീരം പുറത്തെടുക്കുമ്പോള്‍ തന്നെ വന്‍ജനാവലി കാത്തുനിന്നു. ആശുപത്രിയുടെ ആദരം ഏറ്റുവാങ്ങി അല്പനേരത്തെ പൊതുദര്‍ശനവും കഴിഞ്ഞാണ് മല്ലപ്പള്ളി വെസ്റ്റിലെ വാലുമണ്ണില്‍ വീട്ടിലേക്ക് എത്തിച്ചത്. മാതാപിതാക്കളും മുത്തച്ഛന് റെജി ശാമുവേലും ബന്ധുക്കളും അനുഗമിച്ചു.
വീട്ടിലെത്തിയപ്പോഴേക്കും മുറ്റവും പരിസരവും ആളുകളെകൊണ്ട് നിറഞ്ഞു. പിന്നീടുള്ള മണിക്കൂറുകള്‍ ഈ വീട്ടിലേക്ക് ജനസഞ്ചയമായിരുന്നു. തിരക്ക് നിയന്ത്രിച്ച് പോലീസ് തന്നെ രംഗത്തെത്തി. ജില്ലാ കളക്ടര്‍ എസ്. പ്രേംകൃഷ്ണൻ, ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് തുടങ്ങിയവര്‍ അന്തിമോപചാരം അര്‍പ്പിച്ചു. ജീവിതത്തിന്റെ നാനാതുറകളില്‍പ്പെട്ടവര്‍ വീട്ടിലെത്തി. കുഞ്ഞിനെ ഒരുനോക്ക് കണ്ടതിനൊപ്പം കുഞ്ഞിന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ സന്നദ്ധത കാട്ടിയ മാതാപിതാക്കളോടും അവര്‍ ആദരം അറിയിച്ചു.
എല്ലാം ചരിത്രമാക്കി ആലിന്
സംസ്ഥാനത്ത് ഇതേവരെ നടന്നിട്ടുള്ള അവയവദാനത്തില്‍ പ്രായക്കുറവുകൊണ്ട് ചരിത്രമായ ആലിന് ഇന്നലെ യാത്രയേകിയത് സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയാണ്. ഇത്രയും പ്രായംകുറഞ്ഞ ഒരു വ്യക്തിക്ക് സര്‍ക്കാര്‍ ബഹുമതിയും ചരിത്രത്തില്‍ ആദ്യമാകാം. സംസ്ഥാന സര്‍ക്കാരിനുവേണ്ടി മന്ത്രിമാരടക്കം ആദരാഞ്ജലി അര്‍പ്പിച്ചു. മന്ത്രി വീണാ ജോര്‍ജിന്റെ സാന്നിധ്യത്തിലായിരുന്നു സംസ്ഥാന പോലീസ് സേന ഔദ്യോഗിക ബഹുമതികള്‍ നല്‍കിയത്. ജില്ലാ കളക്ടറും ജില്ലാ പോലീസ് മേധാവിയും അടക്കം റീത്ത് സമര്‍പ്പിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ച കൊച്ചിയിലെ അമൃത ആശുപത്രിയില്‍ മസ്തിഷ്ക മരണത്തേ തുടര്‍ന്ന് ആലിന്റെ അവയവങ്ങള്‍ നീക്കം ചെയ്തിരുന്നു. ഇതില്‍ കരളും വൃക്കയും മറ്റു രണ്ടു കുഞ്ഞുങ്ങള്‍ക്കായി നല്കി. ഇതില്‍ കരള്‍ സ്വീകരിച്ച രേയയുടെ മുത്തച്ഛന് ആലിന്റെ സംസ്കാര ചടങ്ങിനെത്തുകയും ചെയ്തു.
പ്രധാനമന്ത്രിയുടെ അനുശോചനവുമായി സുരേഷ് ഗോപി
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അനുശോചനവുമായാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപിയെത്തിയത്. കോയമ്പത്തൂരിലേക്ക് പോകാന്‍ തുടങ്ങിയ താന്‍ പ്രധാനമന്ത്രിയുടെ സന്ദേശത്തേ തുടര്‍ന്നാണ് മടങ്ങി മല്ലപ്പള്ളിയിലേക്ക് എത്തിയതെന്ന് സുരേഷ് ഗോപി പറഞ്ഞു. പിഞ്ചുമകളുടെ മരണം എത്തരത്തില്‍ ഒരു കുടുംബത്തെ ബാധിക്കുമെന്നത് തനിക്കു നേരിട്ടുള്ള അനുഭവമാണെന്നു പറഞ്ഞു സുരേഷ് ഗോപി ആലിന് മോള് യാത്രയാകുന്നില്ലെന്നും അവയവദാനം ചെയ്തതിലൂടെ മറ്റുള്ളവരിലൂടെ ജീവന് നിലനിര്‍ത്തുകയാണെന്നും പറഞ്ഞു. ദൈവത്തിന്റെ മടിയിലാണ് കുഞ്ഞിന് ഇടം. ഈ മുഹൂര്‍ത്തവുമായി താദാത്മ്യം പ്രാപിക്കാന്‍ കഴിയുന്ന ഒരച്ഛന് എന്ന നിലയിലാണ് താന്‍ ഇവിടെ എത്തിയത്. ആലിന് ഷെറിന് വലിയ സന്ദേശമാണ് നല്‍കിയതെന്നും നമ്മുടെ ജീവിതത്തില്‍ ആലിന് നിത്യം വാഴുമെന്നും സുരേഷ് ഗോപി പറഞ്ഞു.
മാലാഖയുടെ രൂപവും ഒപ്പം
ആലിന് ഷെറിന് ഏബ്രഹാമിന്റെ കല്ലറയ്ക്കരികില് മാലാഖയുടെ രൂപവും സ്ഥാപിച്ചു. കുഞ്ഞുമാലാഖയായി ഈ ഭൂമിയിലേക്കു വന്ന് ജീവനെ അനശ്വരമാക്കി വീതംവച്ചു പറന്നുപോകുന്ന ആലിൻ എന്നും സ്മരിക്കപ്പെടുമെന്നതിന്റെ സൂചനയിലാണ് അന്ത്യവിശ്രമസ്ഥലത്ത് മാലാഖയുടെ രൂപം സ്ഥാപിച്ചത്.
ആലിന് എന്ന കുഞ്ഞ് മാലാഖ നമുക്കിടയില്‍ ജീവിച്ചിരുന്നുവെന്നും ഇനിയും അനശ്വരമായി ജീവിക്കുമെന്നും ആലിന്റെ മാതാപിതാക്കള്‍ നന്മയുള്ളവരാണെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
എംഎല്‍എമാരായ മാത്യു ടി തോമസ്, ചാണ്ടി ഉമ്മൻ, പി.സി. വിഷ്ണുനാഥ്, മുന്‍ എംഎല്‍എമാരായ ജോസഫ് എം പുതുശേരി, രാജു ഏബ്രഹാം, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥ പ്രമുഖര്‍, രാഷ്ട്രീയ സാമൂഹിക രംഗങ്ങളിലെ പ്രമുഖരടക്കം ആദരാഞ്ജലി അര്‍പ്പിക്കാന്‍ വീട്ടിലും പള്ളിയിലുമായി എത്തി.
മുഖ്യമന്ത്രി ആലിന്റെ ഭവനം സന്ദര്‍ശിക്കും
മല്ലപ്പള്ളി: അവയവദാനത്തിലൂടെ നാടിന്റെ ഓമനയായ ആലിന് ഷെറിന് ഏബ്രഹാമിന് ആദരം അര്‍പ്പിക്കാനും മാതാപിതാക്കളെ ആശ്വസിപ്പിക്കാനുമായി മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് എത്തും.വൈകുന്നേരം മല്ലപ്പള്ളി വെസ്റ്റിലെ ആലിന്റെ വീട്ടിലെത്തി ആദരാഞ്ജലി അര്‍പ്പിക്കും.