കോഴിക്കോട്: പുനരുദ്ധാരണം നടക്കുന്ന വടകര വില്യാപ്പള്ളി റോഡിൽ അമരാവതി ബസ് സ്റ്റോപ്പിന് സമീപം നിർമാണം പാതി പൂർത്തിയായ കലുങ്കിനോട് ചേർന്ന വിടവിൽ വീണ് ഒരാൾ മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു.
കേരള റോഡ് ഫണ്ട് ബോർഡ്, പൊതുമരാമത്ത് ദേശീയപാതാ വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർമാരും ജില്ലാ പോലീസ് മേധാവിയും (കോഴിക്കോട് റൂറൽ) പരാതി പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചു.
19 ന് 10.30 ന് കോഴിക്കോട് പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.കഴിഞ്ഞ ഡിസംബർ 29 നാണ് സംഭവമുണ്ടായത്.
ഉദ്യോഗസ്ഥ തലത്തിലെ വീഴ്ചയാണ് ദാരുണ സംഭവത്തിന് കാരണമെന്ന് പരാതിക്കാരനായ കെ. സെയ്തലവി പറഞ്ഞു. വില്യാപ്പള്ളി ഏലത്ത് മൂസ (55) യാണ് മരിച്ചത്.