എരുമത്തെരുവിലെ സിഎസ്ഐ പള്ളി സെമിത്തേരി.
അരുണ്‍ വിൻസന്റ്
മാനന്തവാടി: പൈതൃക നഗരമെങ്കിലും അതിനൊത്ത പ്രാധാന്യം ലഭിക്കാതെ മാനന്തവാടി.
പഴശി രാജാവിന്റെ മൃതദേഹം അടക്കം ചെയ്ത പഴശികുടീരം, പഴശിപാർക്ക്, കുറുവ ദ്വീപ് പ്രവേശന കവാടം, വയനാട് വന്യജീവി സങ്കേതത്തിന്റെ ഭാഗം, ബ്രിട്ടീഷുകാരെ അടക്കം ചെയ്ത എരുമത്തെരുവ് സിഎസ്ഐ സെമിത്തേരി, വള്ളിയൂർക്കാവ്, അമലോദ്ഭവമാതാ തീർഥാടനകേന്ദ്രം എന്നിവ സ്ഥിതി ചെയ്യുന്നത് നഗരസഭാ പരിധിയിലാണ്.
തിരുനെല്ലി ക്ഷേത്രദർശനത്തിനെത്തുന്നവരിൽ ഭൂരിഭാഗവും വന്നുപോകുന്നത് മാനന്തവാടിയിലൂടെയാണ്. കബനിയുടെ കൈവഴി ഇതിലേ ഒഴുകുന്നുണ്ട്. കർണാടക യാത്രയ്ക്ക് രാത്രിവിലക്കില്ലാത്ത കുട്ട-മൈസൂരു പാത കടന്നുപോകുന്നത് മാനന്തവാടിയിലൂടെയാണ്. എന്നിട്ടും പൈതൃക നഗരത്തിന്റെ ഗരിമ മാനന്തവാടിക്ക് അന്യം.
80 ചതുരശ്ര കിലോമീറ്ററാണ് നഗരസഭയുടെ വിസ്തൃതി. ഇതിൽ 14.27 ചതുരശ്ര കിലോമീറ്റർ വനമാണ്. ജനവാസ കേന്ദ്രങ്ങളിൽ ഏഴ് ചതുരശ്ര കിലോമീറ്ററിൽ ചുവടെ ഭാഗമാണ് നഗരവുമായി ബന്ധപ്പെട്ടു കിടക്കുന്നത്. പ്രധാന ടൂറിസം കേന്ദ്രങ്ങളാൽ സന്പന്നമാണ് മാനന്തവാടി. എന്നാൽ സഞ്ചാരികൾക്കുള്ള സൗകര്യങ്ങൾ വളരെ കുറവാണ്.
തിരക്കുകളിൽ നിന്നകന്ന് സമയം ചെലവിടാൻ എത്തുന്നവർക്ക് മിതമായ നിരക്കിൽ താമസിക്കാൻ നഗരത്തിൽ കാര്യമായ സംവിധാനമില്ല. പൊതുമരാമത്ത് ഇൻസ്പെക്ഷൻ ബംഗ്ലാവ്, ടൂറിസ്റ്റ് ബംഗ്ലാവ്, വനം റസ്റ്റ് ഹൗസ് എന്നിവിടങ്ങളിൽ മാത്രമാണ് താമസ സൗകര്യം. കൂട്ടത്തോടെ ബസിലും മറ്റും എത്തുന്നവരെ ഉൾക്കൊള്ളാനുള്ള താമസ സൗകര്യം എവിടെയും ഇല്ല. വനം വിശ്രമമന്ദിരത്തിൽ ആകെ മൂന്ന് മുറികളാണ്. ഇതിൽ രണ്ട് സ്യൂട്ട് മുറികൾ വിഐപികൾക്ക് മാത്രമേ അനുവദിക്കൂ.
ശേഷിക്കുന്ന ഒന്നിന് സാധാരണക്കാർ രണ്ടായിരം രൂപ നൽകണം. നഗരത്തിൽ എത്തുന്നവർക്ക് മിത നിരക്കിൽ താമസത്തിനു സൗകര്യമൊരുക്കാൻ നഗരസഭ പദ്ധതി നടപ്പാക്കിയാൽ പ്രധാന വരുമാനമാർഗമാകുമെന്ന് അഭിപ്രായപ്പെടുന്നവർ നിരവധിയാണ്. കർണാടകയിലേക്കടക്കം പോകുന്നതിന് ആളുകൾ ആശ്രയിക്കുന്ന മാനന്തവാടി നഗരത്തെ ഇടത്താവളമായി വികസിപ്പിക്കുന്നതിന് പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കണമെന്ന ആവശ്യം വിവിധ കോണുകളിൽ ഉയരുന്നുണ്ട്.
ജില്ലയിലെ പ്രധാന ക്ഷേത്രങ്ങളിലൊന്നാണ് വള്ളിയൂർക്കാവ്.
ഇവിടെയെത്തുന്നവർക്ക് താമസ സൗകര്യമില്ല. തലശേരി പൈതൃക ടൂറിസം പദ്ധതിയിലുൾപ്പെടുത്തി നാലരക്കോടി രൂപ ചെലവിൽ ദേവസ്വത്തിന്റെ സ്ഥലത്തുണ്ടാക്കിയ നിർമിതികൊണ്ട് പ്രയോജനമില്ല. തിരുനെല്ലിയിൽ സന്ദർശകരുടെ താമസത്തിന് നാമമാത്ര മുറികൾ മാത്രമാണ് ദേവസ്വത്തിനുള്ളത്. ഇതിപ്പോൾ അറ്റകുറ്റപ്പണികൾക്ക് അടച്ചിട്ടിരിക്കയാണ്. ക്ഷേത്രത്തിന്റെ കിഴക്കേനടയിൽ ജില്ലാ ടൂറിസം പ്രമോഷൻ കൗണ്‍സിൽ നിർമിച്ച പൊതുസൗകര്യ കേന്ദ്രം കാലങ്ങളായി അടഞ്ഞു കിടക്കുകയാണ്.
ഇത് തുറന്ന് പ്രവർത്തിപ്പിച്ചാൽ സഞ്ചാരികൾക്ക് ഏറെ ആശ്വാസമാകും. തിരുനെല്ലി, വള്ളിയൂർക്കാവ്, തൃശിലേരി തുടങ്ങിയ ക്ഷേത്രങ്ങളും അമലോദ്ഭവമാതാ തീർഥാടനകേന്ദ്രം, ബാവലി മഖാം എന്നിവയും ഉൾപ്പെടുത്തി ടൂറിസം സർക്യൂട്ട് വികസിപ്പിക്കുന്നത് മാനന്തവാടിയുടെ പുരോഗതിക്ക് ഉതകും. പഴശികുടീരം, എരുമത്തെരുവ് സിഎസ്ഐ സെമിത്തേരി ഉൾപ്പെടുത്തിയും ടൂറിസം സർക്യൂട്ട് വികസിപ്പിക്കാൻ സാധിക്കും. എരുമത്തെരുവിലെ സെമിത്തേരിയിൽ നിലവിൽ സന്ദർശകരെ അനുവദിക്കാറില്ല.
Tags : Local News Nattuvishesham Wayanad