എല്‍ത്തുരുത്ത് സെന്റ് മേരീസ് ഇടവകദേവാലയത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ച ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് വികാരി ഫാ. ജോയ് കൂത്തൂരിനു ശില കൈമാറുന്നു.
തൃശൂര്‍: എല്‍ത്തുരുത്ത് സെന്റ് മേരീസ് ഇടവകയുടെ ദേവാലയത്തിന് ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് തറക്കല്ലിട്ടു. ഇടവകയുടെ സുവര്‍ണജൂബിലിക്ക് ആര്‍ച്ച്ബിഷപ്പും അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിലും തിരിതെളിയിച്ച് തുടക്കംകുറിച്ചു. തുടര്‍ന്നുനടന്ന പൊന്തിഫിക്കല്‍ കുര്‍ബാനയ്ക്കും മാർ താഴത്ത് മുഖ്യകാർമികത്വം വഹിച്ചു.
അതിരൂപത ചാന്‍സലര്‍ ഫാ. ഡൊമിനിക് തലക്കോടന്‍, വികാരി ജനറാള്‍ മോണ്‍. ജെയ്സണ്‍ കൂനംപ്ലാക്കല്‍, വികാരി ഫാ. ജോയ് കൂത്തൂര്‍, അസിസ്റ്റന്റ് വികാരി ഫാ. സെബി വെളിയന്‍, ഫാ. ജിജോ വള്ളൂപ്പാറ, ഫാ. ഹാഡ്ലി നീലങ്കാവില്‍ എന്നിവര്‍ സഹകാര്‍മികരായി.
സാമ്പത്തികപ്രതിസന്ധിമൂലം ഇടവകയുടെ ഭൂമി ജപ്തിചെയ്യുമെന്ന ആശങ്ക നിലനില്‍ക്കേ, സാമ്പത്തികമായി ഇടപെട്ട ഫ്രാന്‍സിസ്കന്‍ സിസ്റ്റേഴ്സ് ഓഫ് സെന്റ് ക്ലയര്‍ കോണ്‍ഗ്രിഗേഷന്റെ മദര്‍ ജനറല്‍ സിസ്റ്റര്‍ മരിയ ക്യാര കള്ളിയത്തുപറമ്പിലിന് അതിരൂപതാധ്യക്ഷൻ മെമന്റോ നല്കി.
കൈക്കാരന്മാരായ ടോമി വൈദ്യക്കാരന്‍, വി.ജെ. ടൈറ്റസ്, ബി.ഐ. ജസ്റ്റിന്, കേന്ദ്രസമിതി കണ്‍വീനര്‍ അഡ്വ. ജോസഫ് ഡി. മേനാച്ചേരി, ജനറല്‍ കണ്‍വീനര്‍ ടി.വി. കൊച്ചുദേവസി, ജോയിന്റ് കണ്‍വീനര്‍ വി.യു. ജോയ് തുടങ്ങിയവര്‍ പങ്കെടുത്തു.
ഇടവകയില്‍ പരിശുദ്ധ ശുദ്ധീകരണമാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും വിശുദ്ധ ചാവറപ്പിതാവിന്റെയും സംയുക്തതിരുനാളും ഇതോടനുബന്ധിച്ച് ആഘോഷിച്ചു. വൈകീട്ട് തിരുനാള്‍പ്രദക്ഷിണം, വര്‍ണമഴ, മ്യൂസിക് പ്രോഗ്രാം തുടങ്ങിയവ സംഘടിപ്പിച്ചു.
1977 ലാണ് എല്‍ത്തുരുത്ത് സെന്റ് മേരിസ് ഇടവക സ്ഥാപിതമായത്. ഇടവകരൂപീകരണത്തിന്റെ സുവര്‍ണ ജൂബിലിദിനത്തിലാണ് ഇടവകയുടെ പുതിയ ദേവാലയത്തിനു തറക്കല്ലിട്ടത്. ദേവാലയത്തോടൊപ്പം എയര്‍ കണ്ടീഷന്‍ ചെയ്ത സൗണ്ട് പ്രൂഫ് സംവിധാനങ്ങളും കാറ്ററിംഗ് കിച്ചന് ഉള്‍പ്പടെയുള്ള സൗകര്യങ്ങളുമായി കണ്വെന്ഷന് സെന്ററും പൊതുജനപങ്കാളിത്തത്തോടെ നിര്‍മിക്കുന്നുണ്ട്.