മാരാമണ്‍: പമ്പാനദിയില്‍ ഉറപ്പിക്കുന്ന തെങ്ങിന്കുറ്റികള്ക്കു മുകളില്‍ പലകയും ഇരുമ്പു പാളികളും നിരത്തി, ഇരുമ്പുവല ഉപയോഗിച്ച് സംരക്ഷണ വേലിയും തീര്‍ത്ത് പമ്പാ തീരത്തേക്ക് വിശ്വാസികള്‍ക്ക് നടന്നു നീങ്ങാനായി നിര്‍മിച്ചിരുന്ന താത്കാലിക പാലങ്ങള്‍ വിസ്മൃതിയിലേക്ക്.
131 -ാമത് മാരാമണ്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കാനായി എത്തുന്നവര്‍ക്കായി ആധുനിക സാങ്കേതികവിദ്യയുടെ പുത്തന്പാലങ്ങളാണ് താത്കാലികാടിസ്ഥാനത്തില്‍ പമ്പാനദിക്കു കുറുകെ തയാറാകുന്നത്. ഫെബ്രുവരി എട്ടിന് ആരംഭിക്കുന്ന മാരാമണ്‍ കണ്‍വന്‍ഷനിലേക്ക് പമ്പയുടെ മറുകരയില്‍ നിന്നും എത്തുന്നവരെ മണല്‍പ്പുറത്തേക്ക് എത്തിക്കുന്നതിനുള്ള പാലങ്ങളുടെ നിര്‍മാണമാണ് പുരോഗമിക്കുന്നത്. ചെപ്പള്ളി പുരയിടത്തില്‍ നിന്ന് കണ്‍വന്‍ഷന്റെ പ്രധാന വേദിക്കരികില്‍ എത്തുന്ന ആദ്യ പാലം പൂര്‍ത്തിയായി. ഇതിലൂടെയാണ് കണ്വന്ഷന് പന്തല്‍ ആവശ്യത്തിനുള്ള സാമഗ്രികള്‍ എത്തിക്കുന്നത്.
തെങ്ങിന്കുറ്റികള്ക്കു പകരം 700 എംഎം വ്യാസമുള്ള വലിയ മൈല്‍ഡ് സ്റ്റീല്‍ പൈപ്പുകളും ബെയ്ലി പാലത്തിന്റെ മാതൃകയിലുള്ള ഇരുമ്പു ഗര്‍ഡറുകളുമാണ് ഉപയോഗിക്കുന്നത്. കൃത്യമായ രൂപരേഖയുടെ അടിസ്ഥാനത്തില്‍ മൂന്ന് പാലങ്ങള്‍ക്കുള്ള കരാറാണ് സംഘാടകര്‍ നല്‍കിയിരിക്കുന്നത്.
നെടുമ്പ്രയാര്‍ കരയില്‍ നിന്നും മാരാമണ്‍ റിട്രീറ്റ് സെന്ററില്‍ നിന്നുമുള്ള പാലങ്ങളുടെ നിര്‍മാണവും നടന്നുവരുന്നു. നദിയില്‍ പൈലിംഗ് നടത്തിയാണ് പൈപ്പുകള്‍ ഉറപ്പിക്കുന്നത്. കണ്വന്ഷന് കഴിയുന്നതോടെ ഇതു നീക്കം ചെയ്യും. എറണാകുളത്താണ് പാലത്തിന്റെ ഘടന തയാറാക്കിയത്. അവ മാരാമണ്ണിലെത്തിച്ച് ഘടിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്.
തുടര്‍വര്‍ഷങ്ങളിലും ഇതേപാലം
അടുത്തവര്‍ഷങ്ങളിലും പാലം ഇതേ രീതിയില്‍ ഉപയോഗിക്കാനാകും. ഏതാനും വര്‍ഷങ്ങള്‍ക്കുശേഷം പാലം കണ്വന്ഷന് സംഘാടകര്‍ക്കു കൈമാറത്തക്ക രീതിയിലാണ് കരാർ. 110 ടൗണ്‍ ഉരുക്ക് നിര്മാണാവശ്യത്തിനു വേണ്ടിവന്നു.
റിട്രീറ്റ് സെന്ററിനു മുമ്പിലൂടെയുള്ള പാലത്തിനു നാല് മീറ്റര്‍ വീതിയുണ്ടാകും. മറ്റു രണ്ട് പാലങ്ങള്‍ക്കും മൂന്ന് മീറ്ററാണ് വീതി.
മണല്പ്പരപ്പിലേക്ക് വാഹനങ്ങള്‍ ഇറക്കുന്നതിനു നിയന്ത്രണമുണ്ടെങ്കിലും അടിയന്തരഘട്ടത്തില്‍ അഗ്നിരക്ഷാ സേനയുടെ വാഹനങ്ങള്‍ക്കോ ആംബുലന്‍സിനോ ഇതുവഴി കടന്നുവരാനാകും. പമ്പാനദിയിലൂടെയുള്ള വള്ളങ്ങളുടെ യാത്രയ്ക്കോ കടവുകള്ക്കോ തടസമുണ്ടാക്കാതെയാണ് നിര്‍മാണം. വശങ്ങള് ഇരമ്പുവലയിട്ടു തന്നെ ഭദ്രമാക്കും. 5 എംഎം കനമുള്ള ഇരുമ്പുപാളികള്ക്കു മുകളില്‍ കാര്‍പെറ്റ് വിരിച്ചാണ് നടപ്പാത സജ്ജീകരിക്കുന്നത്.
എറണാകുളം ആസ്ഥാനമായ അവാന്‍സ് എന്‍ജിനിയറിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനിയാണ് നിര്‍മാണം ഏറ്റെടുത്തിരിക്കുന്നത്. ചമ്പക്കുളത്തു നിന്നുള്ള മുങ്ങല്‍ വിദഗ്ധര്‍ ഉള്‍പ്പെടെ 20 ജോലിക്കാരാണ് പണികളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. പുതുപ്പള്ളി സ്വദേശിയായ സോണി സ്കറിയ പട്ടറമ്പിലാണ് കമ്പനിയുടെ എംഡി. തൃശൂര്‍ എന്‍ജിനിയറിംഗ് കോളജാണ് പാലം രൂപകല്പന ചെയ്തത്. എല്ലാവര്‍ഷവും തടിയില്‍ നിര്‍മിച്ചിട്ടുള്ള താത്കാലിക പാലത്തിനാണ് കണ്വന്ഷന് സംഘാടകര്‍ക്ക് വന്‍ ചെലവാണ് വന്നുകൊണ്ടിരുന്നത്.
കണ്വന്ഷന് കാലയളവിലേക്കായി ഉപയോഗിക്കാവുന്ന സ്ഥിര സംവിധാനം എന്ന ആശയം മുന്നോട്ടുവച്ചപ്പോള്‍ സ്വീകാര്യമായി. കണ്വന്ഷന് കഴിഞ്ഞാലുടന്‍ പാലത്തിന്റെ ഉരുക്കു ഗര്‍ഡറുകളും മറ്റും സഭാവക ചെപ്പള്ളി പുരയിടത്തില്‍ സൂക്ഷിക്കും. 15 വര്‍ഷം വരെ കമ്പനി പാലം നിര്‍മിച്ചു നല്‍കും. പിന്നീട് ഇത് സഭയ്ക്കു സ്വന്തമാകും. ഓരോ കണ്‍വന്‍ഷനിലും സംഘാടകര്‍ ജോലിക്കാരെ ഉപയോഗിച്ച് പാലത്തിന്റെ നിര്‍മിതി നടത്തിയാല്‍ മതിയാകും.
Tags : nattu vishesham Maraman Convention Pampa