മറയൂർ ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ മറയൂർ, കാന്തല്ലൂർ പഞ്ചായത്തുകളിലെ ഗോത്രവർഗ കുടുംബങ്ങൾക്ക് കനത്ത തണുപ്പിനെ പ്രതിരോധിക്കാൻ കമ്പിളികളും സ്വെറ്ററുകള
മറയൂർ: കേരളത്തിലെ ഏറ്റവും തണുപ്പേറിയ പ്രദേശങ്ങളിലൊന്നായ മറയൂർ, കാന്തല്ലൂർ പഞ്ചായത്തുകളിലെ ഗോത്രവർഗ കുടുംബങ്ങൾക്ക് ശൈത്യത്തിനെതിരേ ഊഷ്മളമായ സഹായവുമായി എത്തിയിരിക്കുകയാണ് മറയൂർ ജനമൈത്രി പോലീസ്. കനത്ത തണുപ്പിനെ പ്രതിരോധിക്കാൻ കമ്പിളികളും സ്വെറ്ററുകളും വിതരണം ചെയ്തു. ചിന്നാർ വന്യജീവി സങ്കേതത്തിനുള്ളിലെ തായണ്ണൻകുടി, വെള്ളക്കല്ലുകുടി, മുളകാംപ്പെട്ടികുടി തുടങ്ങിയ പ്രദേശങ്ങളിലെ ഗോത്ര കുടുംബങ്ങൾക്കാണ് സഹായം ലഭിച്ചത്.
വിതരണച്ചടങ്ങിൽ മൂന്നാർ ഡിവൈഎസ്പി. എസ്. ചന്ദ്രകുമാർ, ഡിസിആർബി ഡിവൈഎസ്പി ബിജുകുമാർ, മറയൂർ ഇൻസ്പെക്ടർ എം. ഷാജഹാൻ, എസ് ഐ മാഹീം സലീം, മറയൂർ പഞ്ചായത്ത് പ്രസിഡന്റ് ജോമോൻ തോമസ്, പഞ്ചായത്തംഗം പി.സി. ജോസ് എന്നിവരുടെ നേതൃത്വത്തിൽ മുളകാംപ്പെട്ടി കുടിയിലെത്തി കമ്പിളികളും സ്വെറ്ററുകളും കൈമാറി.
കൂടാതെ, മറയൂർ സഹായ ഗിരിയിൽ പ്രവർത്തിക്കുന്ന മഹിള സമഖ്യ സൊസൈറ്റിയിലെ കുട്ടികൾക്കു പഠനോപകരണങ്ങളും കമ്പിളികളും വിതരണം ചെയ്തു. ഗോത്രയുവതികളുടെ ശക്തീകരണത്തിനായി നടപ്പിലാക്കുന്ന ട്രൈബൽ ജനമൈത്രി പ്രോജക്ടിന്റെ ഭാഗമായി നാലു യുവതികൾക്ക് സൗജന്യ ഡ്രൈവിംഗ് പരിശീലനവും എട്ടു യുവതികൾക്ക് സൗജന്യ ടെയ്ലറിംഗ് പരിശീലനവും നൽകും. പരിശീലനങ്ങൾ പൂർത്തിയാക്കിയ സ്ഥാപന ഉടമകളെയും ചടങ്ങിൽ ആദരിച്ചു.