പാർട്ടി സ്ഥാനങ്ങളിൽ സ്വന്തക്കാരെ നിയമിക്കുന്നതിനുവേണ്ടി നല്ലരീതിയിൽ
പ്രവർത്തിക്കുന്നവരെ മുഴുവൻ ഒഴിവാക്കിയെന്നാരോപണം
കൊല്ലം: നേതാക്കൾ സാന്പത്തിക തട്ടിപ്പ് നടത്തുന്നുവെന്നാരോപിച്ച് അഞ്ചൽ മേഖലയിലെ ബിജെപി നേതാക്കൾ പാർട്ടി ഭാരവാഹിത്വം രാജി വച്ചു. അഞ്ചൽ മണ്ഡലം സെക്രട്ടറി ആർ.ബിജു, അഞ്ചൽ മണ്ഡലം മുൻ സെക്രട്ടറി അരുൺ,ബിജെപി അഞ്ചൽ പഞ്ചായത്ത് സമിതി ജനറൽ സെക്രട്ടറി രതീഷ്കുമാർ, അഞ്ചൽ പഞ്ചായത്ത് ബിജെപി സോഷ്യൽ മീഡിയ കൺവീനർ ആർ. സുരേഷ്ബാബു എന്നിവരാണ് ബിജെപിയുടെ എല്ലാ ചുമതലകളിൽനിന്നും രാജി വച്ചത്. മറ്റൊരു പാർട്ടിയിലേക്കു പോകുന്ന കാര്യം ഇതുവരെ ചിന്തിച്ചിട്ടില്ലെന്നും അവർ പത്രസമ്മേളനത്തിൽ അറിയിച്ചു. പാർട്ടിയുടെ സംഘടന ചുമതലയിൽ ഉള്ള നേതാവിനു പുനലൂർ നിയമസഭ മണ്ഡലത്തിൽ സ്ഥാനാർഥിയാകാനുള്ള നീക്കത്തിന്റെ ഭാഗമായി വെട്ടിനിരത്തൽ നടത്തുന്നുവെന്നും അദ്ദേഹം മത്സരിച്ചാൽ ചരിത്രത്തിലെ ഏറ്റവും കുറവ് വോട്ടുകിട്ടാൻ തങ്ങൾ ഇറങ്ങി പ്രവർത്തിക്കുമെന്നും അവർ വ്യക്തമാക്കി.
ബിജെപി കൊല്ലം ഈസ്റ്റ് ജില്ലയിൽ പെട്ട അഞ്ചൽ,പുനലൂർ മണ്ഡലങ്ങളിലെ പ്രധാന ചുമതലക്കാരെയും മണ്ഡലം പഞ്ചായത്ത് ഭാരവാഹികളെയും സുഗമമായി പ്രവർത്തിക്കാൻ അനുവദിക്കാതെ സംഘടനചുമതലയുള്ള നേതാവിന്റെ നേതൃത്വത്തിൽ ഗ്രൂപ്പുകളിക്കുകയാണ്. ഇവരെ സംബന്ധിച്ചു സംസ്ഥാന നേതൃത്വത്തോടു പരാതി പറഞ്ഞിട്ടും ഫലമില്ലാത്തതുകൊണ്ടാണ് ഭാരവാഹിത്വത്തിൽനിന്നും മാറിനിൽക്കുന്നതെന്നും ഇവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
പാർട്ടിയുടെ പ്രധാന ചുമതലക്കാരായനേതാക്കൾ ഡയറക്ടർമാരായി ഏരൂർ കേന്ദ്രം ആക്കി ആരംഭിച്ചു ഭാരതീയ കമ്പനി എന്ന സ്ഥാപനത്തിലേക്ക് പാർട്ടി അനുഭാവികളിൽ നിന്നുംപൊതുജനങ്ങളിൽനിന്നും ലക്ഷകണക്കിന് രൂപ ഷെയർ ഇനത്തിൽ പിരിക്കുകയും ഈ തുക ഈ നേതാക്കളുടെ റിയൽ എസ്റ്റേറ്റ് ബിസിനസിൽ നിക്ഷേപിക്കുകയും ചെയ്തിരിക്കുകയാണ്. ഈ സ്ഥാപനം ഇപ്പോൾ മാസങ്ങളായി അടച്ചുപൂട്ടിയിരിക്കുകയാണ്.
പണം തിരികെ ചോദിക്കുന്ന ആളുകളെ ഭീഷണിപ്പെടുത്തുകയാണെന്നും ഇവർ ആരോപിച്ചു.
2025 ൽ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി പാർട്ടി അനുവദിച്ച തുക താഴെ തട്ടിൽ നൽകാതെ നേതാക്കൾ അടിച്ചുമാറ്റിയെന്നും രാജിവച്ചവർ ആരോപിച്ചു. വോട്ടേഴ്സ് ലിസ്റ്റിൽ പേരുചേർക്കുന്നതിനു പാർട്ടി എല്ലാ പഞ്ചായത്തുകൾക്കും തുക അനുവദിച്ചിരുന്നു.അതും പാർട്ടിക്കാരിൽഎത്തിയില്ല. മഹിളാ മോർച്ച നേതാവും പഞ്ചായത്ത് സ്ഥാനാർഥിയുമായ വനിത നേതാവിനെതിരേ റിയൽ എസ്റ്റേറ്റ് ബിസിനസുള്ള നേതാക്കൾ ജാതി അധിക്ഷേപം നടത്തി. ഇവർ പരാതി നൽകിയെങ്കിലും നേതാക്കളെ സംരക്ഷിക്കുന്ന നിലപാടാണ് സംസ്ഥാനനേതാക്കൾ സ്വീകരിച്ചിരിക്കുന്നത്.
പാർട്ടി സ്ഥാനങ്ങളിൽ സ്വന്തക്കാരെയും ബന്ധു ജനങ്ങളെയും നിയമിക്കുന്നതിനുവേണ്ടി പാർട്ടിയിൽ നല്ലരീതിയിൽ പ്രവർത്തിക്കുന്നവരെ മുഴുവൻ ഒഴിവാക്കി സ്വന്തക്കാരെയും അടുപ്പക്കാരേയും നിയമിച്ചു വരികയാണ്. ഈ സാഹചര്യത്തിൽ പാർട്ടിഭാരവാഹികളായി തുടരുന്നതിൽ അർഥമില്ലെന്ന് രാജിവച്ചവർ വ്യക്തമാക്കി.
Tags : Local News Nattuvishesham Kollam