മാമൻ മണ്ഡലും മാസിദുൾ ഇസ്ലാമും(ഇരിക്കുന്നവർ) പിടിച്ചെടുത്ത കഞ്ചാവിനൊപ്പം.
രണ്ടുപേർ അറസ്റ്റിൽ, പിടിച്ചെടുത്തത് 18 കിലോ കഞ്ചാവ്
കൊല്ലം: റെയിൽവേ സ്റ്റേഷനിൽ ആർപിഎഫിന്റെ വൻകഞ്ചാവ് വേട്ടയിൽ 18 കിലോ കഞ്ചാവുമായി രണ്ട് ബംഗാൾ സ്വദേശികൾ അറസ്റ്റിലായി. മാമൻ മണ്ഡൽ (28) മാസിദുൾ ഇസ്ലാം(24) എന്നിവരാണ് പിടിയിലായത്. പൊതു വിപണിയിൽ പത്തുലക്ഷത്തോളം രൂപ വില വരുന്ന കഞ്ചാവാണ് പ്രതികളിൽ നിന്നും കണ്ടെടുത്തത്.
ഒറീസയിലെ ഭുവനേശ്വരിൽ നിന്നും വാങ്ങിയ കഞ്ചാവ് രണ്ട് ബാഗുകളിൽ ആക്കി കന്യാകുമാരിക്ക് പോകുന്ന വിവേക് എക്സ്പ്രസ് ട്രെയിനിൽ ബുധനാഴ്ച രാത്രി 12ന് കൊല്ലത്ത് എത്തിയതായിരുന്നു പ്രതികൾ. ബാഗുകൾ വാങ്ങുവാൻ വരുന്ന ആളിനെ പ്രതീക്ഷിച്ച പ്ലാറ്റ്ഫോമിൽ നിൽക്കുന്ന സമയത്താണ് ഇവർ പിടിയിലാവുന്നത്. ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ നിന്നും ട്രെയിൻ പുറപ്പെട്ടശേഷം സംശയാസ്പദമായ രീതിയിൽ കണ്ട യുവാക്കളെ ചോദ്യംചെയ്ത് അവരുടെ ബാഗ് പരിശോധിച്ചപ്പോഴാണ് 18 കിലോ കഞ്ചാവ് കണ്ടെടുത്തത്.
പ്ലാറ്റ്ഫോമിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ അതിനായി ഉപയോഗിക്കുന്ന സീറ്റുകൾക്കിടയിൽ മറഞ്ഞുനിൽക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ഇവർ റെയിൽവേ പോലീസി െ ന്റ കണ്ണിൽപ്പെടുന്നത്. ആർപിഎഫ് ക്രൈം ഇന്റലിജൻസ്, ആർപിഎഫ്, റെയിൽവേ പോലീസ്, സിപിഡിഎസ് തിരുവനന്തപുരം എന്നിവർ സംയുക്തമായി നടത്തിയ മിന്നൽ പരിശോധനയിലാണ് പ്രതികൾ കുടുങ്ങിയത്.
ഇവർ എത്തിക്കുന്ന കഞ്ചാവ് ചെറുപൊതികളിലാക്കി കൊല്ലത്തും പരിസരപ്രദേശത്തും ഉള്ള അതിഥി തൊഴിലാളികൾക്ക് വിൽക്കുവാൻ എത്തിച്ചതെന്നാണ് സംശയം. ഇപ്പോൾ പിടിയിലായ മാമൻ മണ്ഡൽ ഇതിനുമുമ്പും കഞ്ചാവ് കടത്തിയതിന് മൂവാറ്റുപുഴയിൽ പിടിയിലായി ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
ഇവരുമായി ബന്ധമുള്ള ആളുകളുടെ വിവരങ്ങൾ പോലീസ് ശേഖരിച്ചു വരികയാണ്. കഴിഞ്ഞ വർഷം മാത്രം 570 കിലോ കഞ്ചാവും 45 പ്രതികളേയും ആർ പി എഫ് പിടികൂടിയിട്ടുണ്ട്. തിരുവനന്തപുരം ഡിവിഷണൽ സെക്യൂരിറ്റി കമ്മീഷണർ മുഹമ്മദ് ഹനീഫയുടെ നിർദ്ദേശത്താൽ ആർപിഎഫ് കൊല്ലം ഇൻസ്പെക്ടർ ടി.എ.അനീഷ്, ക്രൈം ഇന്റലിജൻസ് ഇൻസ്പെക്ടർ എ.ജെ. ജിബിൻ, കൊല്ലം ജി ആർ പി എസ് എച്ച് ഒ ശ്യാമകുമാരി എന്നിവരുടെ പ്രത്യേക മേൽനോട്ടത്തിൽ ആർപിഎഫ് ക്രൈം ഇന്റലിജൻസ് ഉദ്യോഗസ്ഥരായ പ്രെയ്സ് മാത്യു, ഫിലിപ്സ് ജോൺ, സിജോ സേവിയർ, എസ്. വി.ജോസ്, ബിന്ദു, ജ്യോതീന്ദ്രൻ, ബിജു എബ്രഹാം, സജീവ്, അഖിൽ, ഡാൻസാഫ് അംഗങ്ങളായ സുനിൽ, കൃഷ്ണലാൽ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടി കൂടിയത്.
ട്രെയിനുകളിലും പ്ളാറ്റ് ഫോമുകളിലും പ്രത്യേക പരിശോധനകൾ കൂടുതൽ ശക്തമാക്കാനാണ് പോലീസിന്റെ തീരുമാനം.
Tags : Local News Nattuvishesham Kollam