മഞ്ചേരി: നിയമക്കുരുക്കിൽപ്പെട്ട് അനിശ്ചിതത്വത്തിലായ മഞ്ചേരി ഗവണ്മെന്റ് മെഡിക്കൽ കോളജ് ആശുപത്രി വികസനത്തിന് വഴിതുറന്ന് കോടതി വിധി. ആശുപത്രിയുടെ സമഗ്ര വികസനത്തിനായി സമീപത്തെ അഞ്ച് ഏക്കർ ഭൂമി ഏറ്റെടുക്കുന്നത് തടഞ്ഞ ഹൈക്കോടതി സ്റ്റേ നീക്കി ഭൂമിയേറ്റെടുക്കൽ നടപടികളുമായി മുന്നോട്ടുപോകാൻ സർക്കാരിന് അനുമതി നൽകി.
ഇതോടെ മാസ്റ്റർ പ്ലാൻ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനുള്ള സാഹചര്യമൊരുങ്ങി. ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്ന ഭൂമി, നിർമാണ പ്രവർത്തനങ്ങൾക്ക് അനുയോജ്യമല്ലെന്ന ചില ഭൂവുടമകളുടെ വാദം തള്ളിക്കൊണ്ടാണ് കോടതി നടപടി. നിർദിഷ്ട ഭൂമി പരിശോധിച്ച വിദഗ്ധ സമിതിയുടെ റിപ്പോർട്ട് പരിഗണിച്ചാണിത്.
അതേസമയം പരാതിക്കാരിൽ ഒരാൾ ഉന്നയിച്ച ആശങ്കകൾ അനുഭാവപൂർവം പരിഗണിക്കണമെന്നും ചർച്ചകളിലൂടെ പ്രശ്ന പരിഹാരത്തിന് ഉചിതമായ നടപടികൾ സ്വീകരിക്കണമെന്നും കോടതി നിർദേശിച്ചു.
ഇക്കാര്യത്തിൽ തുടർ നടപടികൾക്ക് കോടതി മലപ്പുറം കളക്ടറെ ചുമതലപ്പെടുത്തി. വിധി അനുകൂലമായ സാഹചര്യത്തിൽ നടപടികൾ യുദ്ധകാലാടിസ്ഥാനത്തിൽ പുനരാരംഭിക്കുമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. നടപടികൾ എത്രയും വേഗം പുനരാരംഭിക്കാൻ കളക്ടർക്ക് ഒൗദ്യോഗികമായി കത്ത് നൽകിയതായും ഇവർ വ്യക്തമാക്കി.
2019-20 സാന്പത്തിക വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഭൂമിയേറ്റെടുക്കുന്നതിനായി 13 കോടി രൂപ സർക്കാർ വകയിരുത്തിയിരുന്നു.ഇതിൽനിന്ന് 50 ലക്ഷത്തോളം രൂപ ചെലവഴിച്ച് സർവേ ഉൾപ്പെടെയുള്ള പ്രാഥമിക നടപടികൾ പൂർത്തിയാക്കിയതാണ്. ഏറ്റെടുക്കൽ നടപടികൾ അവസാന ഘട്ടത്തിൽ എത്തിനിൽക്കെയായിരുന്നു ഭൂവുടമകൾ കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങിയത്.
Tags : Local News Nattuvishesham Malappuram