സെല്‍വരാജിന്റെ ഭാര്യ ശാന്തമ്മ ചികിത്സാ രേഖകളുമായി
തൊടുപുഴ: ഗവ. ആശുപത്രിയിലെ ചികിത്സാനിഷേധത്തിനിരയായി സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി മൂന്നാര്‍ ആനച്ചാല്‍ തട്ടാത്തിമുക്ക് സ്വദേശി വലിയതറയില്‍ സെല്‍വരാജ്(69). കോട്ടയം മെഡിക്കല്‍ കോളജില്‍ ദിവസങ്ങളോളം കാത്തിരുന്നിട്ടും ചികിത്സ ലഭിക്കാതെ വന്നതോടെയാണ് സെല്‍വരാജിന് സ്വകാര്യ ആശുപത്രിയെ ആശ്രയിക്കേണ്ടിവന്നത്.
പക്ഷാഘാതത്തെത്തുടര്‍ന്ന് ജനുവരി 28ന് കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച സെല്‍വരാജിന് അടിയന്തരമായി ചെയ്യേണ്ട ശസ്ത്രക്രിയയ്ക്ക് ലഭിച്ച ടോക്കണ്‍ നമ്പര്‍ 41. ചികിത്സ ലഭിക്കാന്‍ കുറഞ്ഞത് ഒന്നര മാസം കാത്തിരിക്കേണ്ടി വരും. അതിനാല്‍ ഇവിടെ തങ്ങിയിട്ട് കാര്യമില്ലെന്നു പറഞ്ഞ് മെഡിക്കല്‍ കോളജ് അധികൃതര്‍ കൈയൊഴിഞ്ഞതോടെ സെല്‍വരാജും കുടുംബവും തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടാന്‍ നിര്‍ബന്ധിതമാകുകയായിരുന്നു.
പക്ഷാഘാതം സംഭവിച്ച രോഗിക്ക് നിശ്ചിത സമയത്തിനുള്ളില്‍ അടിയന്തര ശസ്ത്രക്രിയ നടത്തണമെന്നിരിക്കേയാണ് മെഡിക്കല്‍ കോളജ് അധികൃതര്‍ ഇവരെ അവഗണിച്ചത്. അവിടെനിന്ന് അടിമാലി താലൂക്ക് ആശുപത്രിയിലേക്കും തുടര്‍ന്ന് ഇടുക്കി മെഡിക്കല്‍ കോളജിലേക്കും അയച്ചു. ഇവിടെ ചികിത്സാസൗകര്യമില്ലാത്തതിനാല് ആറു ദിവസത്തിനുശേഷം ഡിസ്ചാര്‍ജ് ചെയ്തു. വീട്ടിലേക്ക് വാഹനം കയറാന്‍ സൗകര്യമില്ലാത്തതിനാല്‍ ചിത്തിരപുരത്തെ ഹെല്‍ത്ത് സെന്ററില്‍ പ്രവേശിപ്പിച്ചു. ഇവിടെനിന്നാണ് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിയത്.
കൂലിപ്പണിക്കാരനായിരുന്ന സെല്‍വരാജിന് 1998ല്‍ രണ്ടു തവണ ഹൃദയാഘാതവും പിന്നാലെ അപസ്മാരവും ബാധിച്ചതോടെ ജോലിയെടുക്കാന്‍ കഴിയാതായി. അന്നുമുതല്‍ മരുന്നുകളുടെ പിന്‍ബലത്തിലാണ് സെല്‍വരാജ് കഴിയുന്നത്. ഏലത്തോട്ടത്തില്‍ ജോലിക്കു പോയിരുന്ന ഭാര്യ ശാന്തമ്മയ്ക്ക് ഭര്‍ത്താവിനെ ശുശ്രൂഷിക്കുന്നതിനായി ജോലി ഉപേക്ഷിക്കേണ്ടിവന്നു. കുടുംബത്തിന്റെ ഏകാശ്രയമായിരുന്ന മകന് ഷാജി 2009ല്‍ രോഗബാധിതനായി മരിച്ചതോടെ വീട് പട്ടിണിയിലായി. സെല്‍വരാജിന്റെ ചികിത്സക്കായി ആകെയുള്ള ഏഴു സെന്റ് പുരയിടവും വീടും ബാങ്കില്‍ ഈടുവച്ച് എടുത്ത തുക ഇപ്പോള്‍ പലിശയടക്കം ആറു ലക്ഷത്തിനു മേലെയായി.
പ്ലസ്ടുവില്‍ പഠനം ഉപേക്ഷിച്ച് കുടുംബം നോക്കാനിറങ്ങിയ 22കാരനായ കൊച്ചുമകന് രഞ്ജിത്ത് ഓട്ടോ ഓടിച്ചു കിട്ടുന്നതു മാത്രമാണ് ഇപ്പോള്‍ ആകെയുള്ള വരുമാനം. 10ന് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സെല്‍വരാജിനെ ശസത്രക്രിയ ചെയ്തെങ്കിലും അവസ്ഥ മോശമായി തുടരുകയാണ്. ഇതുവരെ അഞ്ചു ലക്ഷത്തോളം രൂപയുടെ ബില്ലാണ് കിട്ടിയത്. നിലവില്‍ ഒരു ലക്ഷം മാത്രമാണ് അടയ്ക്കാന്‍ കഴിഞ്ഞത്. ബാക്കി ഉടന്‍ അടയ്ക്കണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചതായി ശാന്തമ്മ പറയുന്നു. മുന്നോട്ടുള്ള ചികിത്സയ്ക്കായുള്ള തുക എങ്ങനെ കണ്ടെത്തുമെന്ന ആശങ്കയിലാണ് ഈ നിര്‍ധന കുടുംബം.