പത്തനംതിട്ട: പതിനാലുകാരന്റെ ഒടിഞ്ഞ കൈക്ക് ശസ്ത്രക്രിയ നടത്തിയ ശേഷം കൈ വളഞ്ഞുപോയെന്ന് പരാതി. കോന്നി മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയയ്ക്കു വിധേയനായ കുട്ടിയുടെ കൈയ്ക്കാണ് വളവുണ്ടായത്.
ചികിത്സാ പിഴവ് ആരോപിച്ച് കുടുംബം കോന്നി പോലീസില്‍ പരാതി നല്കി. കോന്നി അരുവാപ്പുലം സ്വദേശികളുടെ മകന് എസ്. തന്‍സീറിനാണ് ദുരവസ്ഥ. നവംബര്‍ 15നാണ് വീണ് കൈ ഒടിഞ്ഞതൻസീറിനെ കോന്നി മെഡിക്കല്‍ കോളജില്‍ എത്തിച്ചത്. ശസ്ത്രക്രിയക്ക് ശേഷം പ്ലാസറ്റര്‍ ഇട്ട് രണ്ട് മാസത്തോളം നടന്നു. കഴിഞ്ഞ രണ്ടിന് പ്ലാസ്റ്റര്‍ മാറ്റിയപ്പോള്‍ കൈ വളഞ്ഞു പോയെന്നാണ് പരാതി. കുട്ടിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
കൈയ്ക്കു വീണ്ടും ശസ്ത്രക്രിയ ചെയ്യേണ്ടിവന്നു. സംഭവത്തില്‍ ചികിത്സാ പിഴവ് ആരോപിച്ച് കുടുംബം കോന്നി പോലീസില്‍ പരാതി നല്കി. മെഡിക്കൽ കോളജിലെ ഓര്‍ത്തോപീഡിക് വിഭാഗം മേധാവിയാണ് കുട്ടിയെ ചികിത്സിച്ചതെന്ന് കുടുംബം പറയുന്നു.
പിഴവുണ്ടായിട്ടില്ലെന്ന് സൂപ്രണ്ട്
കോന്നി മെഡിക്കൽ കോളജ് ഓർത്തോ വിഭാഗത്തിൽ ചികിത്സാ പിഴവ് സംഭവിച്ചിട്ടില്ലെന്ന് ആശുപത്രി സൂപ്രണ്ട് വിശദീകരിച്ചു. കുട്ടികളുമായി ബന്ധപ്പെട്ട അപൂർവം കേസുകളിൽ ഇത്തരത്തിൽ സംഭവിക്കാം. ചികിത്സാ വേളയിലെ എക്സ്റേയിൽ അടക്കം കുഴപ്പമില്ലെന്നു കണ്ടെത്തിയിരുന്നു. ഇപ്പോൾ സ്വകാര്യ ആശുപത്രിയിൽ ചെയ്ത ഗ്രാഫ്റ്റിംഗ് ചികിത്സ മെഡിക്കൽ കോളജിലും ചെയ്യാമെന്ന് ഉറപ്പു നൽകിയിരുന്നു. പക്ഷേ കുടുംബം സ്വമേധയാ സ്വകാര്യ ആശുപത്രിയിലേക്ക് പോകുകയായിരുന്നുവെന്ന് സൂപ്രണ്ട് പറഞ്ഞു.
നഷ്ടപരിഹാരം നല്‍കണം
കോന്നി മെഡിക്കല്‍ കോളജില്‍ സര്‍ജറി നടത്തിയതിലുണ്ടായ ഗുരുതരമായ ചികിത്സാ പിഴവുമൂലം സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടേണ്ടിവന്ന തന്‍സീറിന്റെ മുഴുവന്‍ ചികിത്സാ ചെലവും ഏറ്റെടുത്തു സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നും ഉദാസീനത കാണിച്ച ഡോക്ടര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നും കെപിസിസി ജനറല്‍ സെക്രട്ടറി പഴകുളം മധു ആവശ്യപ്പെട്ടു.
കോന്നി മെഡിക്കല്‍ കോളജ് മനുഷ്യരുടെ ജീവനെടുക്കുന്ന സ്ഥലമായി മാറി.
സ്വകാര്യ ആശുപത്രിയിലെ ചികിത്സ ചെലവ് താങ്ങാന്കഴിവില്ലാത്ത കുടുംബത്തിന് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്കുന്നില്ലെങ്കില് വീണാ ജോര്‍ജ് സ്വന്തം ശമ്പളത്തില്‍ നിന്നു നല്‍കണമെന്ന് മധു ആവശ്യപ്പെട്ടു. ഡ്രൈവര്‍ ആയി ജോലി ചെയ്യുന്ന പിതാവിന് ചികില്‍സാ ചെലവ് താങ്ങാനുള്ള ശേഷിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.