നിലന്പൂർ: ചാലിയാർ പഞ്ചായത്തിലെ അളക്കൽ വിജയപുരത്ത് പ്രദേശവാസികളുടെ എതിർപ്പ് വകവയ്ക്കാതെ അനധികൃത കരിങ്കൽ കരിങ്കൽ ഖനനം സജീവം. ഓരോ ദിവസവും പൊട്ടിച്ചുകടത്തുന്നത് ലോഡ് കണക്കിന് കരിങ്കല്ലുകൾ.
നാട്ടുകാർ പുള്ളിപ്പാടം വില്ലേജ് ഓഫീസർക്കും മലപ്പുറം ജിയോളജി വിഭാഗത്തിനും നൽകിയ പരാതിയെത്തുടർന്ന് വില്ലേജ് അധികൃതർ സ്റ്റോപ് മെമ്മോ നൽകിയിരുന്നെങ്കിലും ഇന്നലെ ക്വാറി പ്രവർത്തനം വീണ്ടും തുടങ്ങി.
കരിങ്കൽ ക്വാറി നടത്തുന്നതിന് ആവശ്യമായ രേഖകൾ ഇല്ലാതെയാണ് സ്വകാര്യവ്യക്തിയുടെ കരിങ്കൽ ക്വാറി പ്രവർത്തിക്കുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. ജിയോളജി, റവന്യൂ വകുപ്പുകളുടെ മൗനാനുവാദത്തോടെയാണ് കരിങ്കൽ ഖനനം നിർബാധം തുടരുന്നതെന്നാണ് ആരോപണം. ജെസിബി, ഹിറ്റാച്ചി എന്നി യന്ത്രങ്ങൾ ഉൾപ്പെടെ ഉപയോഗിച്ച് പൊട്ടിച്ചെടുക്കുന്ന കരിങ്കൽ പുലർച്ചെ മുതൽ ലോറികളിൽ മതിയായ രേഖകളില്ലാതെ കടത്തുകയാണ്.
ഏറ്റവും കൂടുതൽ മണ്ണിടിക്കലും കുന്നിടിക്കലും നടക്കുന്നത് പുള്ളിപ്പാടം വില്ലേജിലാണ്. ക്വാറി ഉടമകളിൽനിന്ന് അനധികൃതമായി പണംവാങ്ങി ബന്ധപ്പെട്ട ചില ഉദ്യോഗസ്ഥരും വിഷയം കണ്ടില്ലെന്ന് നടിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു. വാഹനം പിടിച്ചെടുത്ത് രണ്ട് തവണ സ്റ്റോപ്പ് മെമ്മോ നൽകിയിട്ടും അനധികൃതമായി ക്വാറി പ്രവർത്തിക്കുന്നുവെന്നാണ് പുള്ളിപ്പാടം വില്ലേജ് ഓഫീസിൽനിന്നുള്ള പ്രതികരണം. അതേസമയം നടപടിയെടുക്കേണ്ടത് വില്ലേജ് അധികൃതരാണെന്നാണ് ചാലിയാർ പഞ്ചായത്ത് പറയുന്നത്.