കോഴിക്കോട് ബയോളജിക്കല്‍ പാര്‍ക്ക് ഒന്നാംഘട്ട പ്രവൃത്തിയുടെ ശിലാസ്ഥാപനം ചക്കിട്ടപാറ പഞ്ചായത്തിലെ മുതുകാട്ടിൽ മന്ത്രി എ.കെ. ശശീന്ദ്രൻ നിര്‍വഹിക്കുന്നു.
പേരാമ്പ്ര: സമൂഹത്തിലെ എല്ലാ മേഖലകളെയും ചേര്‍ത്തുള്ള വികസനമാണ് സര്‍ക്കാര്‍ നയമെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്. കോഴിക്കോട് ബയോളജിക്കല്‍ പാര്‍ക്ക് ഒന്നാംഘട്ട പ്രവൃത്തിയുടെ ശിലാസ്ഥാപനം ചക്കിട്ടപാറ പഞ്ചായത്തിലെ മുതുകാട്ടിൽ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് നടക്കുന്ന സമഗ്ര വികസനത്തിന്റെ ഭാഗമായാണ് ജില്ലയില്‍ ബയോളജിക്കല്‍ പാര്‍ക്ക് സ്ഥാപിക്കുന്നത്. വന്യജീവി ആക്രമണം രൂക്ഷമായ സാഹചര്യത്തില്‍ വനം വകുപ്പിനെ വില്ലനായി കാണുന്ന സ്ഥിതിയുണ്ടായിരുന്നു. അതേ സമയം ജനങ്ങളെ ചേര്‍ത്തു നിര്‍ത്തിയാണ് വനം വകുപ്പ് വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ഇത്തവണത്തെ ബജറ്റില്‍ 58 കോടിയാണ് വനമേഖലക്കായി സംസ്ഥാന സര്‍ക്കാര്‍ വകയിരുത്തിയത്. മനുഷ്യ-വന്യജീവി സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് 24 രാഷ്ട്രങ്ങളെ ഉള്‍പ്പെടുത്തി തലസ്ഥാനത്ത് കോണ്‍ക്ലേവ് നടന്നു കൊണ്ടിരിക്കുകയാണ്. നാട്ടിലിറങ്ങുന്ന വന്യജീവികളെ മടക്കിയയക്കാതെ അവയുടെ സംരക്ഷണം ഉറപ്പാക്കാക്കുകയെന്നതാണ് സംസ്ഥാന സര്‍ക്കാറിന്റെ പുതിയ പദ്ധതിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
വന്യജീവികളെ കൂട്ടിലടക്കാതെ, അവയുടെ സ്വാഭാവികതയില്‍ നിര്‍ത്തി കണ്ടാസ്വദിക്കാന്‍ കഴിയുന്ന രീതിയിലുള്ള മാതൃകാ ബയോളജിക്കല്‍ പാര്‍ക്കാണ് വനം വകുപ്പിന് കീഴില്‍ പേരാമ്പ്ര മണ്ഡലത്തിലെ മുതുകാട് ഒരുക്കുക. വന്യജീവികള്‍ക്കും ജനങ്ങള്‍ക്കും ഇടയിലൂടെ സഞ്ചാരയോഗ്യമായ ഇടനാഴി ഉണ്ടാക്കുന്ന തരത്തിലാണ് പാര്‍ക്ക് വിഭാവനം ചെയ്തിട്ടുള്ളത്.
വനവും വന്യജീവികളുമായി ബന്ധപ്പെട്ട ഒരു റിസര്‍ച്ച് സെന്റര്‍ എന്ന നിലയിലേക്ക് കൂടിയാണ് പദ്ധതി ഉയരുക. പേരാമ്പ്ര എസ്റ്റേറ്റിന്റെ പ്രവേശന കവാടത്തിന് തൊട്ടടുത്താണ് ബയോളജിക്കല്‍ പാര്‍ക്ക് ഒരുങ്ങുന്നത്. ഇവിടെനിന്ന് അഞ്ചു കിലോമീറ്റര്‍ അകലെയാണ് പരിക്കേല്‍ക്കുന്ന വന്യമൃഗങ്ങള്‍ക്ക് ചികിത്സയും പരിചരണവും നല്കുന്ന അനിമല്‍ ഹോസ്പൈസ് സെന്ററും വെറ്ററിനറി ആശുപത്രിയും സ്ഥാപിക്കുക. ഇതിന്റെ പ്രവൃത്തി ആരംഭിച്ചിട്ടുണ്ട്. ബയോളജിക്കല്‍ പാര്‍ക്കിന്റെ രണ്ടാം ഘട്ടമായാണ് ടൈഗര്‍ സഫാരി പാര്‍ക്കിന്റെ നിര്‍മാണം. കടുവകളുടെ ആവാസത്തിന് അനുയോജ്യമായ സമശീതോഷ്ണ കാലാവസ്ഥയും നീര്‍ച്ചോലകളും ചെറിയ മണല്‍ത്തിട്ടകളുമുള്ള പ്രദേശമായതിനാലാണ് പേരാമ്പ്ര എസ്റ്റേറ്റിന്റെ സ്ഥലം സഫാരി പാര്‍ക്കിനായി തെരഞ്ഞെടുത്തത്.
കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ 100 കോടിയിലേറെ രൂപയാണ് പദ്ധതിക്കായി ചെലവഴിക്കുക.
ചടങ്ങില്‍ ടി.പി. രാമകൃഷ്ണന് എംഎല്‍എ അധ്യക്ഷനായി. ബയോളജിക്കല്‍ പാര്‍ക്ക് സ്പെഷ്യല്‍ ഓഫീസര്‍ കെ.കെ. സുനില്‍ കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നോർത്തേൺ സർക്കിൾ (കണ്ണൂർ) ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ബി.എൻ. അൻജൻ കുമാർ, ഡെപ്യുട്ടി ഫോറസ്റ്റ് കൺസർവേറ്റർ എ.പി. ഇംത്യാസ്, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി വട്ടക്കണ്ടി, ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ് മോളി അയിത്തമറ്റം, വൈസ് പ്രസിഡന്റ് ജിതേഷ് മുതുകാട്, എസ്.കെ. സജീഷ്, ജില്ലാ പഞ്ചായത്ത് അംഗം കെ.കെ. ഹനീഫ, ബ്ലോക്ക് പഞ്ചായത്ത് അംഗം ലിജി ഷിജു, ചക്കിട്ടപാറ പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ. സുനിൽ, പഞ്ചായത്ത് അംഗങ്ങളായ പി.സി. സുരാജൻ, കെ.കെ. ഷീബ തുടങ്ങിയവര്‍ പങ്കെടുത്തു.
പാർക്ക് ജനങ്ങൾക്ക് ദ്രോഹമാകില്ല: ടി.പി. രാമകൃഷ്ണൻ
പെരുവണ്ണാമൂഴി: ബയോളജിക്കൽ പാർക്ക് ചക്കിട്ടപാറ പഞ്ചായത്തിലെ മുതുകാട്ടിൽ യാഥാർത്ഥ്യമാകുമ്പോൾ ജനങ്ങൾക്ക് ഒരു വിധത്തിലുള്ള ആശങ്കക്കും ഇടയുണ്ടാകരുതെന്ന് ടി.പി. രാമകൃഷ്ണൻ എംഎൽഎ വനം മന്ത്രി എ.കെ. ശശീന്ദ്രനോട് അഭ്യർത്ഥിച്ചു.
പാർക്കിന്റെ ശിലാസ്ഥാപനം നടന്ന വേദിയിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്ലാന്റേഷൻ കോർപറേഷന്റെ പേരാമ്പ്ര എസ്റ്റേറ്റ് ഭൂമിയിലാണ് പാർക്ക് വരുന്നത്. ഇതിന്റെ പേരിൽ ഒരാൾക്കു പോലും ഇവിടെ തൊഴിൽ നഷ്ടമുണ്ടാകരുത്.
പാർക്കിൽ ജോലിക്ക് ആളുകളെ നിശ്ചയിക്കുമ്പോൾ പ്രാദേശിക പരിഗണന നൽകണം. പദ്ധതി വിജയിപ്പിക്കുന്നതിന് മലയോര ജനതയുടെ സഹായം ഒപ്പമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചക്കിട്ടപാറ പഞ്ചായത്ത് മേഖലയിലെ വന്യമൃഗ ശല്യത്തിനറുതി വരുത്താൻ 18 കിലോ മീറ്റർ സോളാർ തൂക്കു വേലി നിർമിക്കാൻ വനം വകുപ്പ് പദ്ധതിയിട്ടത് ശ്ലാഘനീയമാണ്. ഇതിന്റെ ദൈർഘ്യം അഞ്ച് കിലോമീറ്റർ കൂടി വർധിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Tags : Local News Nattuvishesham Kozhikode