ബേപ്പൂർ കക്കാടത്ത് ഉരുനിർമാണശാല മന്ത്രി പി.എ. മുഹമ്മദ് റിയാസ് സന്ദർശിച്ചപ്പോൾ.
കോഴിക്കോട്: ബേപ്പൂർ കക്കാടത്ത് ഉരുനിർമാണശാല മന്ത്രി പി.എ. മുഹമ്മദ് റിയാസ് സന്ദർശിച്ചു. സംസ്ഥാന ബജറ്റിൽ ഉരു വ്യവസായത്തിന് അഞ്ച് കോടി രൂപ പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിലാണ് സന്ദർശനം. വിനോദസഞ്ചാര മേഖലയുമായി ബന്ധപ്പെടുത്തി ഉരു വ്യവസായ സാധ്യതകൾ വർധിപ്പിക്കുക, ഉരു നിർമാണ വ്യവസായത്തെ ലോകത്തിന് മുമ്പിൽ കൂടുതൽ പരിചയപ്പെടുത്തുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് ബജറ്റിൽ അഞ്ച് കോടി രൂപ വകയിരുത്തിയതെന്ന് മന്ത്രി പറഞ്ഞു. വ്യവസായ വകുപ്പുമായും ധനകാര്യവകുപ്പുമായും ബന്ധപ്പെട്ട് കൂടുതൽ ചർച്ചകൾ നടത്തുമെന്നും മന്ത്രി അറിയിച്ചു.
ബേപ്പൂർ ബിസി റോഡ് കക്കാടത്ത് തീരത്തും ചാലിയം പട്ടർമാട് തുരുത്തിലുമാണ് പ്രധാന ഉരു നിർമാണശാലകൾ പ്രവർത്തിക്കുന്നത്. ഫറോക്ക് കരുവൻതിരുത്തിയിലും ഇടവിട്ട് നിർമാണം നടക്കും. ഉരുപ്പണിശാലയിൽ തച്ചൻ എടത്തൊടി സത്യൻ, ഉരു നിർമാണ വിദഗ്ധർ എന്നിവരുമായി മന്ത്രി സംസാരിച്ചു. ടൂറിസം മേഖല ജോയിന്റ് ഡയറക്ടർ ഡി. ഗിരീഷ് കുമാർ, ഡെപ്യൂട്ടി ഡയറക്ടർ പ്രദീപ് ചന്ദ്രൻ, ഡിടിപിസി സെക്രട്ടറി ഡോ. ടി. നിഖിൽദാസ് തുടങ്ങിവർക്കൊപ്പമാണ് മന്ത്രി സ്ഥലം സന്ദർശിച്ചത്.
Tags : Local News Nattuvishesham Kozhikode