കോഴഞ്ചേരി: സംസ്ഥാനത്തെ ആരോഗ്യ മേഖലയെ തകർക്കാൻ സംഘടിത ശ്രമം നടക്കുന്നതായി മന്ത്രി വീണാ ജോർജ്.കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയിൽ പുതുതായി നിർമിച്ച ഒപി ആൻഡ് ഡയഗ്നോസ്റ്റിക് ബ്ലോക്കിന്റെ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
കേരളത്തിലെ ആരോഗ്യരംഗം വെന്റിലേറ്ററിലാണെന്ന വിദേശ കുത്തകമരുന്ന് കമ്പനികളുടെ പ്രചാരണം മാധ്യമങ്ങളും ഏറ്റെടുത്തിരിക്കുകയാണെന്നും വീണാ ജോർജ് കുറ്റപ്പെടുത്തി.
കേരളത്തിലെ സ്വകാര്യ ആശുപത്രികൾ മിക്കവയും വിദേശ കമ്പനികൾ ഏറ്റെടുത്ത് കഴിഞ്ഞു. വിദേശത്ത് ആശുപത്രികൾ നടത്തുന്ന കമ്പനികളല്ല മറിച്ച് മരുന്ന് കമ്പനികളാണ് പല സ്വകാര്യ ആശുപത്രികളിലും 80ളം 90 ഉം ശതമാനം ഓഹരികൾ കൈവശപ്പെടുത്തിയിട്ടുള്ളത്. മറ്റ് സംസ്ഥാനങ്ങളിൽ ഒരു കിടക്കക്ക് ഒന്നരകോടി വില നൽകിയ ഇത്തരം കമ്പനികൾ കേരളത്തിലെ ആശുപത്രികളിലെ ഒരു കിടക്കകൾക്ക് 2.5 കോടി വരെ ചെലവാക്കിയിട്ടുണ്ട്. ഇവർ മുടക്കിയ പണം തിരികെപ്പിടിക്കണമെങ്കിൽ കേരളത്തിലെ സർക്കാർ ആരോഗ്യ മേഖല തകരണം. ഇതു മുന്നിൽകണ്ടാണ് ഇപ്പോഴത്തെ നീക്കങ്ങളെന്നും മന്ത്രി പറഞ്ഞു.
ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ.കെ.ജെ. റീന, ജില്ലാ പഞ്ചായത്തംഗം സവിത അജയകുമാർ, ഡിഎംഒ ഡോ.എൽ.അനിതാ കുമാരി, മെഡിക്കൽ സൂപ്രണ്ട് ഡോ.നിധീഷ് ഐസക് സാമുവേൽ, ബ്ലോക്ക്, ഗ്രാമപഞ്ചായത്തംഗങ്ങൾ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ തുടങ്ങിയവർ പ്രസംഗിച്ചു.